പാരിപ്പള്ളി/കഴക്കൂട്ടം: പനി ബാധിച്ച് ചികിത്സയിലിരുന്ന നാലുവയസ്സുകാരി മരിച്ചു. ന്യുമോണിയയാണ് മരണകാരണമെന്ന് പ്രാഥമിക നിഗമനം. ചിറക്കര കുളത്തൂർകോണം രേവതിയിൽ ദീപു എസ്. പിള്ളയുടെയും രമ്യയുടെയും മകൾ ദിയയാണ് മരിച്ചത്. പാരിപ്പള്ളി പൊലീസ് മാതാപിതാക്കളെ ചോദ്യംചെയ്തശേഷം വിട്ടയച്ചു.
ചിറക്കയിലെ സ്വകാര്യആശുപത്രിയിൽ ചികിത്സ നടത്തിയിരുന്ന കുട്ടിക്ക് അസുഖം കുറഞ്ഞതിനെതുടർന്ന് വീട്ടിലേക്ക് കൊണ്ടുപോയിരുന്നു. കഴിക്കാൻ വിസമ്മതിച്ചതിനാൽ തല്ലിയതായി മാതാവ് പറയുന്നു. പിന്നീട് പനി കൂടിയതിനെതുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ കുട്ടിയുടെ കൈകാലുകളിൽ അടിയേറ്റ പാടുകൾ കാണുകയും ആന്തരിക രക്തസ്രാവമുണ്ടെന്ന് കണ്ടെത്തുകയും ചെയ്തതിനെതുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റാൻ ഡോക്ടർമാർ നിർദേശിച്ചു.
തിരുവന്തപുരത്തേക്കുള്ള യാത്രാമധ്യേ നില വഷളാവുകയും രക്തം ഛർദിക്കുകയും ചെയ്തു. കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കുട്ടി അവിടെവെച്ച് മരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടന്ന പോസ്റ്റ്മോർട്ടത്തിൽ ന്യുമോണിയയും മെനിഞ്ചൈറ്റിസുമാണ് മരണകാരണമെന്ന് ഡോക്ടർമാർ പ്രാഥമിക വിവരം നൽകിയതായി പൊലീസ് അറിയിച്ചു. റിപ്പോർട്ട് വന്നാൽ മാത്രമേ കൂടുതൽ വിവരം വ്യക്തമാകൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.