പാലക്കാട്: ആർ.എസ്.എസ് മുൻ ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീനിവാസന്‍റെ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തയാൾ ഉൾപ്പെടെ നാലുപേരെ കൂടി അറസ്റ്റ് ചെയ്തു. കൃത്യത്തിന് ഉപയോഗിച്ച രണ്ട് ബൈക്കുകൾ പൊളിച്ച് ആക്രിക്കടയിൽ വിൽപനക്ക് സഹായിച്ച പട്ടാമ്പി മരുതൂർ സ്വദേശികളായ അബ്ദുൾ നാസർ (40), കാജാഹുസൈൻ (33), കൊടലൂർ ഹനീഫ (28), കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തയാൾ എന്നിവരാണ് ചൊവ്വഴ്ച രാത്രി ഒന്നോടെ അറസ്റ്റിലായത്.
നേരിട്ട് പങ്കെടുത്ത ആളുമായി തിരിച്ചറിയൽ പരേഡ് നടത്തേണ്ടതിനാൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. ഇയാളൊഴികെ മൂന്നുപേരുമായി പൊലീസ് പട്ടാമ്പി ചെറുകോട് കോഴിഫാം പരിസരം, കുണ്ടൂർക്കരയിലെ ആക്രിക്കട, കല്ലേക്കാട് എന്നിവിടങ്ങളിൽ തെളിവെടുത്തു.
പൊളിച്ചുമാറ്റിയ വാഹനങ്ങളുടെ ഭാഗങ്ങളും നമ്പർ പ്ലേറ്റുകളും ശ്രീനിവാസനെ വെട്ടാനുപയോഗിച്ച വെട്ടുകത്തിയും കണ്ടെത്തി. നാർകോട്ടിക് സെൽ ഡിവൈ.എസ്.പി എം. അനിൽകുമാറിന്‍റെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടന്നത്.
ബുധനാഴ്ച രാത്രി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത് റിമാൻഡിൽ കഴിയുന്നവരെ കസ്റ്റഡിയിൽ വാങ്ങി തിരിച്ചറിയൽ പരേഡ് നടത്താനൊരുങ്ങുകയാണ് പൊലീസ്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത രണ്ടുപേരെ കൂടി പിടികൂടാനുണ്ട്. കൊലയാളി സംഘത്തിലെ നാലുപേരും ഗൂഢാലോചന നടത്തിയതിനും പ്രതികളെ സഹായിച്ചതിനുമായി 16 പേരാണ് ഇതുവരെ പിടിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.