പത്തനംതിട്ട: ഓഫ് റോഡ് വാഹനത്തിന് പിഴയിട്ട എം.വി.ഡി ഉദ്യോഗസ്ഥന് സസ്പെൻഷൻ. ആറന്മുളയിൽ ദുരിതാശ്വാസ പ്രവർത്തനത്തിന് എത്തിയ ഓഫ് റോഡ് വാഹനത്തിന് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പിഴ ചുമത്തിയ സംഭവത്തിൽ നടപടി. പിഴ ചുമത്തിയ എം.വി.ഡി. ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു.
ആറന്മുള എം.എൽ.എ. അബിൻ വർക്കി ഗതാഗത മന്ത്രിയുമായി നടത്തിയ ആശയവിനിമയത്തിന് പിന്നാലെയാണ് നടപടിയുണ്ടായതെന്നാണ് വിവരം. പിഴ അടക്കാൻ യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിക്ക് എം.എൽ.എ. നിർദേശം നൽകിയിരുന്നു.
പ്രളയബാധിതരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് എത്തിക്കാനാണ് ആറന്മുളയിൽ ഓഫ് റോഡ് വാഹനം എത്തിയത്. മെഴുവേലി സ്വദേശിയായ വാഹന ഉടമക്കാണ് എം.വി.ഡി. പിഴ ചുമത്തിയത്. തങ്ങൾ ആറന്മുളയിൽ ഓഫ് റോഡ് വാഹനവുമായി പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിന് എത്തിയതാണെന്നും വാഹനത്തിന്റെ സ്പെയർ പാർട്സ് വാങ്ങാൻ അടൂരിൽ എത്തിയപ്പോഴാണ് വാഹന പരിശോധന നടന്നതെന്നും വാഹന ഉടമ പറഞ്ഞു.
പവർ കൂടിയ ലൈറ്റുകളാണ് വാഹനത്തിൽ ഘടിപ്പിച്ചിട്ടുള്ളതെന്നും ഈ ലൈറ്റുകൾ പ്രവർത്തിപ്പിച്ചാൽ എതിർവശത്തുനിന്ന് വരുന്ന വാഹനങ്ങൾ രാത്രിയിൽ അപകടത്തിൽപ്പെടുമെന്നായിരുന്നു ഉദ്യോഗസ്ഥർ പറഞ്ഞത്. പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിന് ഇടയിലല്ല പതിവ് വാഹന പരിശോധനയിലാണ് വാഹനം പിടികൂടിയതെന്നും മുമ്പും നിയമ ലംഘനം നടത്തിയതിന് ഈ വാഹനത്തിന് പിഴയിട്ടിരുന്നുവെന്നും എം.വി.ഡി. അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.