യുവതിയുമായി ഫേസ്ബുക് ചാറ്റിങ്:  യുവാവിന്‍െറ കാലൊടിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍ 

പെരിന്തല്‍മണ്ണ: ഫേസ്ബുക്കില്‍ യുവതിയുമായി ചാറ്റ് ചെയ്തെന്നാരോപിച്ച് യുവാവിന്‍െറ കൈയും കാലും തല്ലിയൊടിച്ചതായി പരാതി. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവുള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍. അങ്ങാടിപ്പുറം, വലമ്പൂര്‍, തിരൂര്‍ക്കാട് സ്വദേശികളെയാണ് ഡിവൈ.എസ്.പി എം.പി. മോഹനചന്ദ്രന്‍, സി.ഐ സാജു കെ. അബ്രഹാം എന്നിവരുടെ നിര്‍ദേശത്തില്‍ അറസ്റ്റ് ചെയ്തത്. 

ഒക്ടോബര്‍ 18ന് നടന്ന സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: അങ്ങാടിപ്പുറം സ്വദേശിയുടെ ഭാര്യയുമായി ഫേസ്ബുക്കില്‍ ചാറ്റ് ചെയ്തതായി ആരോപിച്ച് സുഹൃത്തായ തിരൂര്‍ക്കാട് സ്വദേശിയെയാണ് മര്‍ദിച്ചത്. രാത്രി ഒമ്പതോടെ പ്രതികള്‍ ഇയാളെ കാറില്‍ കയറ്റി പരിയാപുരം പള്ളിക്ക് സമീപത്തെ വെട്ടുകല്ല് ക്വാറിയില്‍ കൊണ്ടുപോയി മര്‍ദിച്ചു. ഇരുമ്പുവടികൊണ്ട് കാലുകളുടെ മുട്ടിന് താഴെയും ഇടതുകൈയിലും തല്ലി പരിക്കേല്‍പ്പിക്കുകയായിരുന്നു. 

അവശനായ യുവാവിനെ പ്രതികളില്‍ ചിലര്‍ ചേര്‍ന്ന് ടെറസില്‍നിന്ന് വീണതാണെന്ന് പറഞ്ഞ് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസിനോട് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാല്‍ വിവരം ആരോടും പറഞ്ഞില്ല. ഇയാളുടെ മൊഴിയില്‍ സംശയം തോന്നിയ വീട്ടുകാര്‍ കൂടുതല്‍ അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. ഇരുകാലുകളും ഇടതുകൈയും പൊട്ടിയിരുന്നു. തുടര്‍ന്ന് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. എസ്.ഐ ജോബി തോമസ്, അഡീ. എസ്.ഐ നരേന്ദ്രന്‍, സീനിയര്‍ സി.പി.ഒ സുകുമാരന്‍ എന്നിവരാണ് തുടരന്വേഷണം നടത്തുന്നത്. ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
 

Tags:    
News Summary - facebook

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.