കേന്ദ്ര സർക്കാറിന്‍റെ അഹങ്കാരത്തിന്‍റെ മുനയൊടിച്ച വിധി -ഇ.ടി മുഹമ്മദ് ബഷീർ

ന്യൂഡൽഹി: ‘മീഡിയവൺ’ സംപ്രേഷണ വിലക്ക് നീക്കിയ സുപ്രീംകോടതി വിധിയിൽ പ്രതികരിച്ച് മുസ്‍ലിം ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി. രാജ്യത്തെ മാധ്യമങ്ങളുടെ വായ് മൂടിക്കെട്ടുകയും എല്ലാ വിമർശനങ്ങളെയും അടിച്ചുപൂട്ടാൻ ശ്രമിക്കുകയും ചെയ്യുന്ന തെറ്റായ പ്രവണതക്കെതിരെ നേടിയ വിജയമാണിത്. അതിന് നേതൃത്വപരമായ പങ്ക് വഹിക്കാൻ മീഡിയ വണിന് അവസരം ലഭിച്ചെന്നും മുഹമ്മദ് ബഷീർ വ്യക്തമാക്കി.

ഭരണകൂടത്തിന്‍റെ ഉപദ്രവം കൊണ്ട് എഴുത്ത് നിർത്തിയവരും കൂറുമാറിയ പത്രങ്ങളും നിരവധിയാണ്. ഭരണകൂടത്തെ ഭയന്ന് പല പത്രങ്ങളും അവരുടെ ദാസ്യവേല ഏറ്റെടുത്തിരിക്കുകയാണ്. അതിൽ നിന്ന് വേറിട്ട പ്രകാശ ഗോപുരമായി മീഡിയ വൺ ഉയർന്നു നിൽക്കുകയാണെന്നും മുഹമ്മദ് ബഷീർ പറഞ്ഞു.

കേന്ദ്ര സർക്കാർ എല്ലാ പരിധിയും ലംഘിക്കുന്ന പ്രവർത്തനങ്ങളാണ് നടത്തുന്നത്. ആ അഹങ്കാരത്തിന്‍റെ മുനയൊടിക്കാൻ കോടതി വിധി കാരണമായെന്നും മുഹമ്മദ് ബഷീർ കൂട്ടിച്ചേർത്തു.

‘മീഡിയവണി’നെതിരെ കേന്ദ്ര വാർത്ത വിതരണ മ​ന്ത്രാലയം ഏർപ്പെടുത്തിയ സംപ്രേഷണ വിലക്കാണ് സുപ്രീംകോടതി നീക്കിയത്. നാലാഴ്ചക്കകം ലൈസൻസ് കേന്ദ്രം പുതുക്കി നൽകണമെന്നും കോടതി ഉത്തരവിട്ടു ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ഹിമ കോഹ്‍ലി എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

ജനാധിപത്യത്തിൽ മാധ്യമ സ്വാതന്ത്ര്യത്തിന്‍റെ പങ്ക് വലുതാണ്. സർക്കാറിനെ വിമർശിക്കുന്നത് ഭരണഘടനാ വിരുദ്ധമല്ല. ദേശസുരക്ഷയുടെ പേരിൽ പൗരാവകാശം ലംഘിക്കുന്നത് നിയമവിരുദ്ധമാണ്. വിലക്കിന്‍റെ കാരണം പുറത്തുപറയാത്തത് നിതീകരിക്കാനില്ല. ദേശസുരക്ഷ പറഞ്ഞ് കാരണം വെളിപ്പെടുത്താത്തത് അംഗീകരിക്കാനാവില്ലെന്നും വിധി പ്രസ്താവിച്ച ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് നിരീക്ഷിച്ചു.

2022 ജനുവരി 31നാണ് മീഡിയവണിന്‍റെ പ്രവര്‍ത്തനം സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്ര വാർത്താ വിതരണ മ​ന്ത്രാലയം വിലക്ക് ഏർപ്പെടുത്തിയത്. ഹൈകോടതി കേന്ദ്ര സർക്കാർ നടപടി ശരിവെച്ചതോടെ മീഡിയവണ്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ചാനലിനെ വിലക്ക് ഏർപ്പെടുത്തിയ കേന്ദ്ര നടപടി ശരിവെച്ച ഹൈകോടതി വിധി മാര്‍ച്ച് 15നാണ് സുപ്രീംകോടതി സ്റ്റേ ചെയ്തു.

Tags:    
News Summary - ET Muhammed Basheer react to media one ban lifted verdict

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.