കൊച്ചി: എറണാകുളം ജില്ലയിൽ ചികിത്സയിലുണ്ടായിരുന്ന അവസാന കോവിഡ് ബാധിതനും രോഗമുക്തനായി. വെള്ളിയാഴ്ച വൈകിട്ട് നാലിന് ആശുപത്രി വിടുമെന്ന് അധികൃതർ അറിയിച്ചു.
മാർച്ച് 22 ന് യു.എ.ഇ യിൽ നിന്നും മടങ്ങിയെത്തിയ എറണാകുളം, കലൂർ സ്വദേശിയായ വിഷ്ണു ( 23 ) ആണ് രോഗമുക്തി നേടിയത്.ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ ഏപ്രിൽ നാലിനാണ് വിഷ്ണുവിനെ ആശുപത്രിയിൽ പ്രവേശിച്ചത്. ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ച അഡ്മിറ്റ് ചെയ്‌ത പത്തനംതിട്ട സ്വദേശിയുമായും സമ്പർക്കമുണ്ടായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ വിഷ്ണുവിന് കോവിഡ് രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ 29 ദിവസമായി ഐസൊലേഷൻ വാർഡിൽ വിദ്ഗ്ധ ചികിത്സയിൽ ആയിരുന്ന വിഷ്ണുവിനെ തുടർച്ചയായ സാമ്പിളുകൾ നെഗറ്റീവ് ആയതിനെ തുടർന്ന് ഡിസ്‌ചാർജ് ചെയ്യുന്നതായി കളമശേരി മെഡിക്കൽ കോളജ് പ്രിൻസിപ്പൽ അറിയിച്ചു. ചികിത്സയിൽ ഉടനീളം ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമായിരുന്നു. അദ്ദേഹത്തിന്റെ 15, 16 സാമ്പിളുകളുടെ പരിശോധന ഫലങ്ങളാണ് നെഗറ്റീവ് ആയത്.
മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. തോമസ് മാത്യുവിന്റെ നേതൃത്വത്തിൽ നോഡൽ ഓഫീസർ ഡോ. ഫത്തഹുദ്ധീൻ, മെഡിക്കൽ സൂപ്രണ്ട് ഡോ. പീറ്റർ പി വാഴയിൽ, ആർ.എം.ഒ ഡോ. ഗണേഷ് മോഹൻ, ഡെപ്യൂട്ടി സൂപ്രണ്ട് ഡോക്ടർ ഗീതാ നായർ, ഡോ. ജേക്കബ് കെ ജേക്കബ്, ഡോ. റെനിമോൾ, ഡോ. വിധുകുമാർ, ഡോ. മനോജ് ആൻ്റണി, , നഴ്‌സിംഗ് സൂപ്രണ്ട് ശ്രീമതി. സാൻറ്റി അഗസ്റ്റിൻ എന്നിവരടങ്ങുന്ന മെഡിക്കൽ സംഘത്തിന്റെ മേൽനോട്ടത്തിലായിരുന്നു വിഷ്ണുവിന്റെ ചികിത്സ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.