തിരുവനന്തപുരം: പൊതുപ്രവര്‍ത്തകനായ തനിക്കും കുടുംബത്തിനുമെതിരെ അതിക്രൂരവും മനസ്സാക്ഷിക്ക് നിരക്കാത്തതുമായ ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നതിന് പിന്നിൽ വന്‍ ഗൂഢാലോചനയുണ്ടെന്ന് മന്ത്രി ഇ.പി. ജയരാജൻ. മകനും ഭാര്യക്കുമെതിരായ വ്യാജ ആരോപണങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വാർത്താകുറിപ്പിൽ അറിയിച്ചു. രാഷ്ട്രീയ എതിരാളികളും ചില മാധ്യമങ്ങളുടെ പ്രതിനിധികളുമാണ് നെറികെട്ട നീക്കങ്ങള്‍ക്ക് പിന്നില്‍. തുടർച്ചയായ ആരോപണം വന്നതിനാലാണ് പ്രതികരിക്കുന്നത്. മാനുഷിക പരിഗണനപോലുമില്ലാതെ രാഷ്ട്രീയലക്ഷ്യം മുന്‍നിര്‍ത്തിയുള്ള വേട്ടയാടലാണിത്.
മന്ത്രി തോമസ് ഐസകിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് താന്‍ ക്വാറൻറീനില്‍ ആയിരുന്നു. ഭാര്യ ക്വാറൻറീനില്‍ ആയിരുന്നില്ല. കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് ഭാര്യ അവര്‍ നേരത്തേ ജോലി ചെയ്ത കണ്ണൂരിലെ ബാങ്കില്‍ പോയെന്നാണ് പ്രചരിപ്പിക്കുന്നത്. പേരക്കുട്ടിയുടെ പിറന്നാള്‍ പ്രമാണിച്ച് ലോക്കറിലുള്ള കുട്ടികളുടെ ആഭരണം എടുക്കാനാണ് ഭാര്യ ബാങ്കില്‍ പോയത്. സെപ്റ്റംബര്‍ 25, 27 തീയതികളില്‍ രണ്ട് പേരക്കുട്ടികളുടെ പിറന്നാളാണ്. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചാണ് എല്ലാ ഇടപാടുകളും നടത്തിയത്. അനാവശ്യമായ ഒരു വിവാദത്തിലും തെൻറ കുടുംബം ഇതുവരെ ഉള്‍പ്പെട്ടിട്ടില്ല. മക്കള്‍ മാന്യമായി ജോലി ചെയ്ത് ജീവിക്കുന്നവരാണ്.
മകനെതിരെ ഒരു പത്രം നല്കിയ അടിസ്ഥാനരഹിതമായ വാര്‍ത്ത എന്‍ഫോഴ്സ്മെൻറ് റിപ്പോര്‍ട്ടാണ് എന്ന രീതിയില്‍ ബി.ജെ.പി അധ്യക്ഷന്‍ വാര്‍ത്താസമ്മേളനം നടത്തി പറഞ്ഞത് പരിഹാസ്യമാണ്. വസ്തുതകള്‍ ജനങ്ങള്‍ക്കുമുന്നില്‍ തുറന്നുകാണിക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കും. പത്രത്തിനും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. വാർത്ത വന്ന പത്രത്തിനെതിരെ ജയരാജെൻറ ഭാര്യ പി.കെ. ഇന്ദിര വക്കീല്‍ നോട്ടീസ് അയച്ചതായി മന്ത്രിയുടെ ഒാഫിസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.