കൊച്ചി: സി.പി.എം നേതാവ് ഇ.പി. ജയരാജനെ വെടിവെച്ചുകൊല്ലാൻ ശ്രമിച്ചെന്ന കേസിൽ കുറ്റമുക്തനാക്കണമെന്ന കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ ഹരജിയിൽ ഉടൻ വാദം കേൾക്കണമെന്ന് സർക്കാർ ഹൈകോടതിയിൽ. എൽ.ഡി.എഫ് കൺവീനറും മുൻ മന്ത്രിയുമായ ജയരാജനെ 1995 ഏപ്രിൽ 12ന് കേരളത്തിലേക്കുള്ള ട്രെയിൻ യാത്രക്കിടെ വധിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്. കുറ്റമുക്തനാക്കണമെന്നാവശ്യപ്പെട്ട് 2016ലാണ് സുധാകരൻ ഹൈകോടതിയെ സമീപിച്ചത്.
തുടർന്ന് വിചാരണ നടപടികൾ ഹൈകോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. സർക്കാറിന്റെ ഹരജി പരിഗണിച്ച ജസ്റ്റിസ് എ.എ. സിയാദ് റഹ്മാൻ അന്തിമ വാദത്തിനായി ആഗസ്റ്റ് 25ലേക്ക് മാറ്റി. ജയരാജൻ ചണ്ഡിഗഢിൽനിന്ന് പാർട്ടി കോൺഗ്രസ് കഴിഞ്ഞ് മടങ്ങുമ്പോൾ ആന്ധ്രയിലെ ഓഗോളിൽ വെച്ചായിരുന്നു സംഭവം. ട്രെയിനിലെ വാഷ് ബേസിനിൽ മുഖം കഴുകുന്നതിനിടെ ഒന്നാം പ്രതി വിക്രംചാലിൽ ശശി വെടിയുതിർക്കുകയായിരുന്നെന്നാണ് കേസ്. പേട്ട ദിനേശൻ, ടി.പി. രാജീവൻ, ബിജു, കെ. സുധാകരൻ എന്നിവരാണ് മറ്റു പ്രതികൾ. ശംഖുംമുഖം പൊലീസ് അന്വേഷിച്ച് കുറ്റപത്രം നൽകിയ കേസിൽ തിരുവനന്തപുരം അഡീ. സെഷൻസ് കോടതിയാണ് തുടർ നടപടികൾ സ്വീകരിച്ചത്. പ്രതികൾ തിരുവനന്തപുരത്ത് താമസിച്ച് ഗൂഢാലോചന നടത്തിയെന്നും ശശിയെയും ദിനേശനെയും ജയരാജനെ ആക്രമിക്കാൻ നിയോഗിച്ചെന്നുമാണ് കുറ്റപത്രത്തിൽ പറയുന്നത്. ഇതിനിടെയാണ് കുറ്റമുക്തനാക്കാൻ സുധാകരൻ ഹരജി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.