രമേശ് ചെന്നിത്തല

'പൊലീസിന്റെ അന്വേഷണത്തിൽ ആഭ്യന്തര വകുപ്പോ ആഭ്യന്തര മന്ത്രിയോ ഇടപെടാറില്ല'; റിപ്പോർട്ടർ ടി.വി ആസ്ഥാനത്തെ എസ്.ഐ.ടി റെയ്ഡ് നിയപ്രകാരം: രമേശ് ചെന്നിത്തല

കൊച്ചി: മെസ്സിയുടെ പേരിൽ നടന്ന ജി.എസ്.ടി തട്ടിപ്പിൽ റിപ്പോർട്ടർ ടി.വി ആസ്ഥാനത്ത് നടന്ന എസ്.ഐ.ടി റെയ്ഡ് നിയമപ്രകാരം മാത്രമാണെന്നും നിയമ വിരുദ്ധമായി ഒന്നും നടന്നയിട്ടില്ലെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സംഭവത്തിൽ ആഭ്യന്തര മന്ത്രി മറുപടി പറയണമെന്ന് വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. അമേരിക്കൻ സന്ദർശനം പൂർത്തിയാക്കി തിരിച്ചെത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബുധനാഴ്ച ആയിരുന്നു കോടതി ഉത്തരവ് പ്രകാരം റിപ്പോർട്ടർ ടി.വി അസ്ഥാനത്തും ആന്റോ അഗസ്റ്റിനുമായി ബന്ധപ്പെട്ട കൊച്ചിയിലെ ഫ്ലാറ്റിലും ഉൾപ്പെടെ അഞ്ചിടങ്ങളിൽ എസ്.ഐ.ടി സംഘം പരിശോധന നടത്തിയത്.

'മെസ്സിയുടെ പേരിൽ നടന്ന ജി.എസ്.ടി തട്ടിപ്പ് അന്വേഷിക്കാൻ എസ്.ഐ.ടി സംഘത്തെ രൂപീകരിച്ചത് കേരളത്തിലെ ജനങ്ങൾക്ക് അറിയാവുന്നതാണ്. സ്പോർട്സ് സെക്രട്ടറി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി അന്വേഷണത്തിനായി കേസ് ഫയൽ ആഭ്യന്തര വകുപ്പിന് കൈമാറിയത്. അത് പ്രകാരം എ.ഡി.ജി.പി ലോ ആൻഡ് ഓർഡർ ഉദ്യോഗസ്ഥൻ വി. വിജയന്റെ നേതൃത്വത്തിൽ ആഭ്യന്തര വകുപ്പാണ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചത്. തുടർന്നാണ് എസ്.ഐ.ടി അന്വേഷണ സംഘം അന്വേഷണം ആരംഭിച്ചത്. എസ്.ഐ.ടി സംഘം എങ്ങനെ പ്രവർത്തിക്കണം എന്നതിന് നിയമനങ്ങളുണ്ട്. നിയമ വിരുദ്ധമായി അവർ ഒന്നും ചെയ്തിട്ടില്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത്‌' ആഭ്യന്തര മന്ത്രി വ്യക്തമാക്കി.

'നിയമത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം റെയ്ഡ് നടത്തിയത്. പൊലീസിന്റെ അന്വേഷണത്തിൽ ആഭ്യന്തര വകുപ്പോ ആഭ്യന്തര മന്ത്രിയോ ഇടപെടാറില്ല. കേസിൽ അന്വേഷണം നടക്കട്ടെ. വസ്തുതകൾ ശെരിയാണെങ്കിൽ നിയമനടപടികളിലൂടെ മുന്നോട്ട് പോകും. അതേസമയം, നിയമ വിരുദ്ധമായി എന്തെങ്കിലും നടന്നിട്ടുണ്ടെങ്കിൽ അത് പരിശോധിക്കും. കഴിഞ്ഞ പത്ത് വർഷക്കാലം കേരളത്തിൽ നടന്ന മാധ്യമവേട്ട അടിയന്തരാവസ്ഥക്ക് തുല്യമായിരുന്നു. അപ്പോൾ പ്രതികരിക്കാത്തവരാണ് ഇപ്പോൾ പ്രതികരിക്കുന്നത്' രമേശ് ചെന്നിത്തല വ്യക്തമാക്കി.

അതേസമയം, അളവിൽ കൂടുതൽ വിദേശമദ്യം, വിദേശ വൈൻ, വീട്ടിലുണ്ടാക്കിയ വൈൻ എന്നിവ കൈവശം വെച്ച കേസിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി ഉടമ ആന്റോ അഗസ്റ്റിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്. എസ്.ഐ.ടി സംഘത്തിന്റെ പരിശോധനക്ക് ശേഷം വെളുപ്പിന് 4.45 ഓടെയാണ് അറസ്റ്റ് നടന്നത്. അബ്കാരി ആക്ടിലെ 55(A), 55 (I), 58 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. തുടർന്ന് വൈദ്യ പരിശോധനക്കായി ആലുവയിലെ സർക്കാർ ആശുപത്രിയിൽ എത്തിച്ചു. വിദേശ മദ്യം കൈവശം വെച്ചത് കൂടാതെ പൊലീസ് സംഘം നടത്തിയ പരിശോധനയിൽ 6300 അമേരിക്കൻ ഡോളറും വിദേശ എ.ടി.എം കാർഡും കണ്ടെത്തിയിരുന്നു. 

Tags:    
News Summary - Ramesh Chennithala says SIT raid on Reporter TV headquarters was in accordance with the law

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.