കരുവാരകുണ്ട്: കൽക്കുണ്ട് അട്ടിക്ക് സമീപം ജനവാസ മേഖലയിൽ അവശനിലയിൽ കണ്ടെത്തിയ ആനയെ ചികിത്സിക്കാൻ എത്തിയത് വൻ ഉദ്യോഗസ്ഥപ്പട. പാലക്കാട് അമ്പലപ്പാറയിൽ വായിൽ സ്ഫോടക വസ്തു പൊട്ടി മുറിവേറ്റ് ഗർഭിണിയായ കാട്ടാന ചെരിഞ്ഞ സാഹചര്യത്തിലാണ് കൽക്കുണ്ടിലെ ആനയുടെ ചികിത്സ വൻ സുരക്ഷയിൽ നടന്നത്.
വയനാട്ടിൽനിന്നുള്ള അരുൺ സക്കറിയ ഉൾപ്പെടെ രണ്ട് സർജൻമാർ, രണ്ട് ചീഫ് കൺസർവേറ്റർമാർ, ഒരു എ.സി.എഫ്, നാല് ഡി.എഫ്.ഒമാർ, റേഞ്ചർമാർ, ഡെപ്യൂട്ടി റേഞ്ചർമാർ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർ വ്യാഴാഴ്ച രാവിലെ പത്തോടെ തന്നെ കൽക്കുണ്ടിലെത്തി. വനിതകളടക്കം മുപ്പതോളം ജീവനക്കാരുമുണ്ടായിരുന്നു.
സംഘം ആനയെ വെടിവെച്ച് മയക്കിയാണ് ചികിത്സ നൽകിയത്. സൈലൻറ്വാലി മേഖലയിൽനിന്ന് ഇറങ്ങിയ ആനക്ക് 15 വയസ്സുണ്ട്. തൊണ്ടയിലും വയറ്റിലും ക്ഷതങ്ങളേറ്റ നിലയിലാണുള്ളത്. ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ല. ആനകൾ തമ്മിലെ ഏറ്റുമുട്ടലിലാവാം ക്ഷതമേറ്റതെന്നാണ് കരുതുന്നതെന്നും മരുന്നിനോട് പ്രതികരിക്കുമെന്നാണ് പ്രതീക്ഷയെന്നും നിരീക്ഷണം നടത്തി സുഖം പ്രാപിക്കുന്ന പക്ഷം കാട്ടിലേക്ക് അയക്കുമെന്നും ചീഫ് കൺസർവേറ്റർ പി.പി പ്രമോദ് പറഞ്ഞു.
മയക്കുവെടിയേറ്റാൽ ആന അക്രമാസക്തയാവുമെന്ന് പറഞ്ഞ് ഒരാളെപ്പോലും പരിസരത്തേക്ക് കടത്തിവിട്ടില്ല. പരിശോധനയും ചികിത്സയുമെല്ലാം രഹസ്യമായി നടത്തി. അമ്പലപ്പാറയിൽ ചെരിഞ്ഞ ആനയുടെ പോസ്റ്റ്മോർട്ടം നടത്തുന്നതുൾപ്പെടെയുള്ള ഫോട്ടോകളും റിപ്പോർട്ടുകളും പുറത്തുവന്നതിനെതിരെ കേന്ദ്രസർക്കാറിൽനിന്നും വിദേശരാജ്യങ്ങളിൽനിന്നുമടക്കം വിമർശനം വന്നു. ഇതാണ് വൻ സുരക്ഷയൊരുക്കാനുള്ള കാരണമെന്നറിയുന്നു.
വയനാട് വെറ്ററിനറി സർജൻ ഡോ. അരുൺ സക്കറിയ, വനംവകുപ്പ് ചീഫ് കൺസർവേറ്റർമാരായ പി.പി. പ്രമോദ്, വിജയാനന്ദൻ, സൈലൻറ്വാലി ഡി.എഫ്.ഒ സാമുവൽ വി. പച്ചൗ, സൗത്ത് വയനാട് ഡി.എഫ്.ഒ സജികുമാർ, മണ്ണാർക്കാട് ഡി.എഫ്.ഒ കെ.കെ. സുനിൽകുമാർ, പാലക്കാട് വനം ഫ്ലയിങ് സ്ക്വാഡ് ഡി.എഫ്.ഒ ശിവപ്രസാദ്, നിലമ്പൂർ നോർത്ത് എ.സി.എഫ് ജോസ് മാത്യു, ഡെപ്യൂട്ടി റേഞ്ചർമാരായ സി. ശശികുമാർ, എ.എം. മുഹമ്മദ് ഹാഷിം തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്. എ.പി. അനിൽകുമാർ എം.എൽ.എയും സ്ഥലത്തെത്തി.
Latest video;
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.