തിരുവനന്തപുരം: കെ.എസ്.ഇ.ബി പെൻഷൻ ഫണ്ടിലേക്ക് സർക്കാർ നൽകേണ്ട 407.2 കോടി രൂപ ഉപഭോക്താക്കളുടെ ചുമലിലേക്ക് മാറ്റിയ നടപടി ഹൈകോടതി റദ്ദാക്കിയതോടെ വരാൻ പോകുന്ന വൈദ്യുതി നിരക്ക് വർധനയുടെ തോത് കുറഞ്ഞേക്കും. യൂനിറ്റിന് ശരാശരി 40 പൈസയോളം വർധിപ്പിക്കാനാണ് കെ.എസ്.ഇ.ബി ആവശ്യപ്പെട്ടിരുന്നത്. ഇതിൽ പെൻഷൻ ഫണ്ടിലേക്കുള്ള വിഹിതം ഒഴിവാകുന്നതോടെ 16-17 പൈസയുടെ കുറവ് വരേണ്ടതാണ്. വ്യവസായ ഉപഭോക്താക്കളുടെ സംഘടനകൾ നൽകിയ കേസിലാണ് വിധി. ഇതോടെ നിരക്ക് വർധന പ്രഖ്യാപിക്കാൻ കമീഷനുണ്ടായിരുന്ന തടസ്സം നീങ്ങി.
പെൻഷൻ ഫണ്ടിലേക്കുള്ള വിഹിതം ഇതുവരെ സർക്കാറാണ് നൽകിവന്നിരുന്നത്. നേരത്തേയുണ്ടായ ധാരണയും അങ്ങനെയായിരുന്നു. 2014, 18 വർഷങ്ങളിൽ വന്ന റെഗുലേഷനുകൾ പ്രകാരം സർക്കാറാണ് ഇത് നൽകിയത്. പലിശ മാത്രമാണ് ഉപഭോക്താക്കളുടെ മുകളിൽ വന്നത്. എന്നാൽ, 2021ലെ റെഗുലേഷനിൽ കരടിൽ ഇത് സർക്കാർ ബാധ്യതയായാണ് കാണിച്ചിരുന്നതെങ്കിലും പിന്നീട് ഉപഭോക്താക്കളുടെ മുകളിലേക്ക് വന്നു. സർക്കാറോ കെ.എസ്.ഇ.ബിയോ ഇത് ആവശ്യപ്പെട്ടിരുന്നില്ല. നിയമപ്രാബല്യം വന്നതോടെ കെ.എസ്.ഇ.ബി പ്രതീക്ഷിത വരവ്-ചെലവ് കണക്കിൽ (എ.ആർ.ആർ) ഉൾപ്പെടുത്തിയതോടെയാണ് ഉപഭോക്താക്കളുടെ മുകളിലേക്ക് വന്നത്. ഇതോടെ കെ.എസ്.ഇ.ബി പെൻഷനുള്ള മാസ്റ്റർ ട്രസ്റ്റിന്റെ പ്രിൻസിപ്പൽ (മുതൽ) ഇനത്തിൽ 2037 വരെ ഓരോ വർഷവും 407.2 കോടി വീതം നൽകേണ്ട ബാധ്യത സർക്കാറിന് ഒഴിവായി. ആ തുക നിരക്ക് വർധനയിലൂടെ ഉപഭോക്താക്കൾ നൽകേണ്ട സ്ഥിതിയായി. 21-27 കാലയളവിലേക്കുള്ള കമീഷന്റെ ഈ റെഗുലേഷൻ വ്യവസ്ഥയാണ് ഇപ്പോൾ റദ്ദായത്.
വൈദ്യുതി ബോർഡ് കമ്പനിയാക്കിയപ്പോഴാണ് പെൻഷൻ ഫണ്ടിന്റെ കാര്യത്തിൽ ധാരണ വന്നത്. 2013 വരെ പെൻഷനായവർക്കും അപ്പോൾ സർവിസിലുണ്ടായിരുന്നവർക്കും വരുന്ന പെൻഷൻ ബാധ്യതക്കായാണ് ഫണ്ട് ഉണ്ടാക്കിയത്. അതിന് ശേഷമുള്ളവർക്ക് പങ്കാളിത്ത പെൻഷനാണ്. 2017ലാണ് ഫണ്ട് നിലവിൽവന്നത്. റെഗുലേഷൻ കമീഷന്റെ ഈ തീരുമാനമാണ് കോടതിയിൽ ചോദ്യം ചെയ്തത്. കഴിഞ്ഞ ജൂണിൽ നാല് വർഷത്തെ വൈദ്യുതി നിരക്ക് വർധന പ്രഖ്യാപിക്കാനാണ് കമീഷൻ തീരുമാനിച്ചത്. നിയമനടപടി വന്നതോടെ ഇത് നീട്ടിവെച്ചു. നിലവിലെ നിരക്ക് സെപ്റ്റംബർ 30 വരെയോ പുതിയ ഉത്തരവ് വരുന്നതുവരെയോ കമീഷൻ പ്രാബല്യത്തിലാക്കി. എച്ച്.ടി-ഇ.എച്ച്.ടി ഉപഭോക്താക്കളുടെ അസോസിയേഷനാണ് കേസിന് പോയതെങ്കിലും എല്ലാ ഉപഭോക്താക്കൾക്കും ഗുണം കിട്ടും വിധമാണ് വിധി വന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.