തിരുവനന്തപുരം: എ.ഐ.സി.സി നിരീക്ഷകർ എം.എൽ.എമാരുടെ മനസ്സെണ്ണിയെങ്കിലും അണികൾ ആവശ്യവുമായി തെരുവിലിറങ്ങിയതടക്കം നാടകീയ നീക്കങ്ങൾക്ക് പിന്നാലെ കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകൾ സങ്കീർണമായി ഡൽഹിയിലേക്ക്. എം.എൽ.എമാരുമായും ഘടകകക്ഷി നേതാക്കളുമായും ചർച്ച നടത്തി അഭിപ്രായങ്ങൾ സമന്വയിപ്പിച്ച മുകുൾ വാസ്നിക്കും അജയ് മാക്കനും വ്യാഴാഴ്ച വൈകീട്ടുതന്നെ ഡൽഹിയിലേക്ക് മടങ്ങി. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പേരുകളുയർന്ന വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാൽ എന്നിവരെ വെള്ളിയാഴ്ചയോ ശനിയാഴ്ചയോ ഡൽഹിയിലേക്ക് വിളിപ്പിക്കും. തുടർന്ന് ചർച്ചകൾക്കും അനുനയ നീക്കങ്ങൾക്കും പിന്നാലെ ഞായറാഴ്ചയോടെ ഡൽഹിയിൽ മുഖ്യമന്ത്രി പ്രഖ്യാപനമുണ്ടാകുമെന്നാണ് നിരീക്ഷകരിൽനിന്ന് ലഭിക്കുന്ന വിവരം.
എം.എൽ.എമാരുമായി നിരീക്ഷകർ നടത്തിയ കൂടിക്കാഴ്ചയിൽ മൂന്ന് നേതാക്കളെയും പിന്തുണച്ചുള്ള സമ്മിശ്ര പ്രതികരണങ്ങളാണുണ്ടായത്. ഇക്കാര്യം വിശദീകരിക്കാൻ നിരീക്ഷകർ തയാറായില്ലെങ്കിലും പിന്തുണ സംബന്ധിച്ച് അവകാശവാദവുമായി ഗ്രൂപ്പുകൾ രംഗത്തെത്തി. എം.എൽ.എമാരിൽ 46 പേർ പിന്തുണച്ചെന്നാണ് കെ.സി. വേണുഗോപാൽ ഗ്രൂപ്പിന്‍റെ വാദം. 35 പേരുടെ പിന്തുണ തങ്ങൾക്കുണ്ടെന്ന് വി.ഡി. സതീശൻ വിഭാഗവും പറയുന്നു. 23 പേരുടെ പിന്തുണയുണ്ടെന്ന് പറയുന്നതിനൊപ്പം മറ്റുള്ളവരുടെ അവകാശവാദം തെറ്റാണെന്നുകൂടി ചെന്നിത്തലപക്ഷം വാദിക്കുന്നു.
ഉച്ചക്കുശേഷം ഘടകകക്ഷി നേതാക്കളുടെ അഭിപ്രായവും നിരീക്ഷകർ കേട്ടു. ഘടകകക്ഷികൾ പൊതുവെ സതീശനെ പരിഗണിക്കമെന്ന നിർദേശമാണ് നേരിട്ടും പരോക്ഷമായും മുന്നോട്ടുവെച്ചത്. ജനവിധിയും ജനവികാരവും സതീശനൊപ്പമാണെന്ന് ചൂണ്ടിക്കാട്ടിയതിനൊപ്പം, ഹൈകമാൻഡിന്‍റെ തീരുമാനം എന്താണെങ്കിലും അത് അംഗീകരിക്കുമെന്ന നിലപാടുകൂടിയാണ് മുസ്ലിം ലീഗിന്‍റേത്.
എം.എൽ.എമാരിൽ നിന്നാകണം മുഖ്യമന്ത്രിയെന്ന ജോസഫ് വിഭഗത്തിന്‍റെ നിലപാട് പരോക്ഷമായി വേണുഗോപാലിന് എതിരാണ്. സംസ്ഥാന കമ്മിറ്റി തീരുമാനമനുസരിച്ച് ആരുടെയും പേര് നിർദേശിച്ചില്ലെങ്കിലും ജനവികാരം പരിഗണിക്കണമെന്ന സൂചനക്കൊപ്പം സുപ്രധാനമായ ജനവിധിക്ക് പിന്നാലെ രണ്ടു ഉപതെരഞ്ഞെടുപ്പുകൾ താങ്ങാനുള്ള ത്രാണിയുണ്ടോ എന്ന ചോദ്യംകൂടി ആർ.എസ്.പി മുന്നോട്ടുവെച്ചു. ചർച്ചകൾ പൊതുജനമധ്യത്തിലെത്തിച്ച് വഷളാകുന്നതിന്‍റെ അതൃപ്തിയും ആർ.എസ്.പി അറിയിച്ചിട്ടുണ്ട്.
എം.എൽ.എമാരുടെ സമ്മിശ്ര പ്രതികരണവും ഒപ്പം ഘടകകക്ഷികളുടെ വ്യത്യസ്ത നിലപാടും കൂടിയായതോടെ കൃത്യമായ തീരുമാനത്തിലേക്കെത്താൻ കോൺഗ്രസ് നേതൃത്വത്തിന് ഇനിയും ഏറെ ദൂരമുണ്ട്. അതിനിടെ, കെ.പി.സി.സിയിലെത്തിയ എം.പിമാരുമായും നിരീക്ഷകസംഘം അനൗദ്യോഗികമായി സംസാരിച്ചു. അതിലും വ്യത്യസ്ത അഭിപ്രായങ്ങളായിരുന്നു. എ.കെ. ആൻണിയുമായി ബുധനാഴ്ച രാത്രിതന്നെ സംഘം ആശയവിനിമയം നടത്തിയിരുന്നു. വ്യാഴാഴ്ച രാവിലെ വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്‍റ് സണ്ണി ജോസഫ്, മുൻ പ്രസിഡന്‍റ് വി.എം. സുധീരൻ എന്നിവരെയും കണ്ടു. കെ.സി. വേണുഗോപാൽ ഡൽഹിയിലാണ്.
പാർലമെന്‍ററി പാർട്ടി യോഗത്തിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള അധികാരം എ.ഐ.സി.സി പ്രസിഡന്‍റിനെ ചുമതലപ്പെടുത്തി എം.എൽ.എമാർ പ്രമേയം പാസാക്കി. തുടർന്നായിരുന്നു നേർക്കുനേർ കൂടിക്കാഴ്ച. ദീപാദാസ് മുൻഷിയുടെ സാന്നിധ്യം കൂടിക്കാഴ്ചയിൽ ഒഴിവാക്കണമെന്ന് സതീശൻപക്ഷം ആവശ്യപ്പെട്ടെങ്കിലും പരിഗണിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.