വൈദ്യുതിക്ക് നെട്ടോട്ടം; പദ്ധതികള്‍ പാതിവഴിയില്‍

തൊടുപുഴ: ഉപഭോഗത്തിന്‍െറ 75 ശതമാനത്തോളം വൈദ്യുതിയും കേരളം പുറത്തുനിന്ന് വാങ്ങുമ്പോള്‍ തുടങ്ങിവെച്ച പദ്ധതികള്‍ പലതും പാതിവഴിയില്‍. വൈദ്യുതി സ്വയംപര്യാപ്തയിലേക്കുള്ള സുപ്രധാന ചുവടുവെപ്പായി വര്‍ഷങ്ങള്‍ക്ക് മുമ്പ് തുടക്കംകുറിച്ച പദ്ധതികളാണ് ലക്ഷ്യംകാണാതെ പോയത്. ചെറുകിട ജലവൈദ്യുതി പദ്ധതികളാണ് മുടങ്ങിക്കിടക്കുന്നവയിലേറെയും.
13 വര്‍ഷം മുമ്പ് തുടങ്ങിവെച്ച 60 മെഗാവാട്ട് ശേഷിയുള്ള പള്ളിവാസല്‍ വിപുലീകരണ പദ്ധതിയുടെ 70 ശതമാനം മാത്രമേ പൂര്‍ത്തീകരിച്ചിട്ടുള്ളൂ. 2007ല്‍ പദ്ധതിക്ക് കണക്കാക്കിയ ചെലവ് 222.5 കോടിയാണ്. 
എന്നാല്‍, 30 ശതമാനത്തോളം നിര്‍മാണ ജോലികള്‍ ശേഷിക്കുന്ന പദ്ധതിക്ക് കഴിഞ്ഞ ഒക്ടോബര്‍ 31 വരെയുള്ള കണക്കനുസരിച്ച് 245.91 കോടി ചെലവഴിച്ചുകഴിഞ്ഞു. പദ്ധതി പൂര്‍ത്തിയാകണമെങ്കില്‍ ഇനിയും 250 കോടിയെങ്കിലും വേണ്ടിവരുമെന്നാണ് വൈദ്യുതി ബോര്‍ഡ് അധികൃതരുടെ വിലയിരുത്തല്‍. ഒന്നാംഘട്ടത്തിലെ 40 മെഗാവാട്ട് ഉള്‍പ്പെടെ 70 മെഗാവാട്ടാണ് ഇടുക്കി ജില്ലയിലെ തൊട്ടിയാര്‍ പദ്ധതിയുടെ ഉല്‍പാദന ശേഷി. 11 വര്‍ഷം മുമ്പ് തുടക്കമിട്ട പദ്ധതിയുടെ 60 ശതമാനം പൂര്‍ത്തിയായിട്ടുണ്ട്. പദ്ധതിക്കായി വൈദ്യുതി ബോര്‍ഡ് ഇതിനകം 62 കോടിയോളം ചെലവഴിച്ചു. കോഴിക്കോട് ജില്ലയില്‍ ഏഴുവര്‍ഷം മുമ്പ് നിര്‍മാണം തുടങ്ങിവെച്ച കക്കയം പദ്ധതിയുടെ ശേഷി മൂന്ന് മെഗാവാട്ടാണ്. 
32 ശതമാനം ജോലികള്‍ പൂര്‍ത്തിയാകാനുണ്ട്. നിര്‍മാണ ജോലികള്‍ ഇഴയുന്ന പത്ത് പദ്ധതികളോളം വേറെയുമുണ്ട്. പദ്ധതി പൂര്‍ത്തിയാകാനുള്ള തടസ്സങ്ങളില്‍ 90 ശതമാനവും വൈദ്യുതി ബോര്‍ഡിന്‍െറ നിയന്ത്രണത്തിനപ്പുറമുള്ള കാര്യങ്ങളാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. മുടങ്ങിക്കിടക്കുന്ന തൊട്ടിയാര്‍ പദ്ധതി പുനരാരംഭിക്കാന്‍ സമയബന്ധിതമായി നടപടി സ്വീകരിക്കുമെന്ന് കഴിഞ്ഞ സെപ്റ്റംബറില്‍ ഇടുക്കിയിലത്തെിയ അന്നത്തെ വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞിരുന്നു. 
 വൈദ്യുതി മേഖലയില്‍ 1200 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുമെന്നും തൊട്ടിയാര്‍ പദ്ധതി നിര്‍മാണം ഡിസംബറില്‍ പുനരാരംഭിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ഇടുക്കി ജില്ലയിലെ രാമക്കല്‍മേട്ടില്‍ കാറ്റില്‍നിന്ന് 200 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാമെന്ന് പഠനത്തില്‍ വ്യക്തമായിട്ടുണ്ട്. എന്നാല്‍, ഇപ്പോള്‍ ഉല്‍പാദിപ്പിക്കുന്നത് 18 മെഗാവാട്ട് മാത്രമാണ്. 

Tags:    
News Summary - electricity kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.