കണ്ണൂർ: ഓരോ തെരഞ്ഞെടുപ്പ് തോൽവിയും കെ.കെ. ശൈലജക്ക് സംഘടനപരമായ പ്രൊമോഷൻ ലഭിക്കാനുള്ള അവസരമാണ് ഒരുക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്‍റ് സണ്ണി ജോസഫ്. പേരാവൂർ മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർഥിയായ സണ്ണി ജോസഫാണ് എതിർസ്ഥാനാർഥി കെ.കെ. ശൈലജയെ പരിഹസിച്ച് രംഗത്തുവന്നത്.
ശൈലജ ടീച്ചറും ഞാനുമായി ആദ്യമെന്ന് മത്സരിച്ചു. എനിക്കൊരു ഇമേജും ഉണ്ടായിട്ടില്ല. പക്ഷേ സാധാരണ ജനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ആളായിരുന്നു ഞാൻ. ഞാൻ ജയിച്ചു. ശൈലജ ടീച്ചർ ഈ പറയുന്ന ഇമേജോടു കൂടി വടകരയിൽ ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിച്ചു. വൻഭൂരിപക്ഷത്തിൽ പരാജയപ്പെട്ടു. ഇവിടെ മത്സരിക്കാൻ ശൈലജ ടീച്ചറുടെ മനസ് എന്താണെന്ന് നിങ്ങൾ വായിച്ചു മനസിലാക്കുക.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തോറ്റുപ്പോൾ ടീച്ചർക്കൊരു പ്രൊമോഷൻകിട്ടി സംഘടനാപരമായി കേന്ദ്ര കമ്മിറ്റി അംഗമായി. ഇപ്പോൾ തോൽക്കുമ്പോൾ ടീച്ചറെ ചിലപ്പോൾ പൊളിറ്റ് ബ്യൂറോയിലേക്ക് എടുക്കും. ആ ഓഫർ ഇല്ലെങ്കിൽ ടീച്ചർ മത്സരിക്കാനിടയില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.
അതേസമയം, സണ്ണി ജോസഫിന് മറുപടിയുമായി കെ.കെ. ശൈലജ രംഗത്തെത്തി. പൊളിറ്റ് ബ്യൂറോയിലെത്തുന്നത് ഒരു വലിയ കാര്യമാണ്. പാർട്ടി ബ്രാഞ്ചിൽനിന്ന് തുടങ്ങി ലോക്കലിലും ഏരിയയിലും ജില്ലയിലും പ്രവർത്തിച്ച് സംസ്ഥാന കമ്മിറ്റിയിലെത്തും. അവിടെ നിന്നാണ് കേന്ദ്ര കമ്മിറ്റിയിലെത്തുന്നത്. കേന്ദ്ര കമ്മിറ്റിയിൽ എത്തിയത് തെരഞ്ഞെടുപ്പ് തോറ്റ ശേഷമല്ലെന്നും കേന്ദ്ര കമ്മിറ്റിയിൽ സ്വാഭാവികമായി എത്തിച്ചേർന്നതാണെന്നും ശൈലജ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.