തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സ്ഥാനാർഥികളും രാഷ്ട്രീയ പാർട്ടികളും ചട്ടങ്ങൾ പാലിച്ച് പ്രചാരണം നടത്തണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ നിർദ്ദേശിച്ചു. മതപരമോ വംശപരമോ ജാതിപരമോ സമുദായപരമോ ഭാഷാപരമോ ആയ സംഘർഷങ്ങൾ ഉളവാക്കുന്നതോ ഭിന്നതകൾക്ക് ആക്കം കൂട്ടുന്നതോ ആയ പ്രവർത്തനത്തിലും ഏർപ്പെടാൻ പാടില്ല.
ജാതിയുടെയും സമുദായത്തിന്റെയും പേരിൽ വോട്ട് ചോദിക്കുകയോ ആരാധനാലയങ്ങൾ, മതസ്ഥാപനങ്ങൾ എന്നിവ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള വേദിയാക്കുകയോ ചെയ്യരുത്. സ്ഥാനാർഥിക്കോ സമ്മതിദായകനോ അവർക്ക് താൽപര്യമുള്ള വ്യക്തികൾക്കോ എതിരെ സാമൂഹിക ബഹിഷ്ക്കരണം, സാമൂഹിക ജാതിഭ്രഷ്ട്യ തുടങ്ങിയ ഭീഷണികളും പാടില്ല. വ്യക്തിയുടെ സ്ഥലം, കെട്ടിടം, മതിൽ എന്നിവയിൽ അയാളുടെ അനുവാദം കൂടാതെ ബാനർ, കൊടിമരം എന്നിവ നാട്ടുന്നതിനോ പരസ്യം ഒട്ടിക്കeനോ മുദ്രാവാക്യം എഴുതാനോ പാടില്ല.
സർക്കാർ ഓഫീസുകളിലും കോമ്പൗണ്ടിലും പരിസരത്തും ചുവർ എഴുതാനോ പോസ്റ്റർ ഒട്ടിക്കാനോ ബാനർ, കട്ടൗട്ട് തുടങ്ങിയവ സ്ഥാപിക്കാനോ പാടില്ല. പ്രത്യേക കക്ഷിക്കോ സ്ഥാനാർഥിക്കോ മാത്രമായി ഒരു പൊതുസ്ഥലവും മാറ്റിവെച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തണമെന്ന് ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് കമീഷൻ നിർദേശം നൽകി. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മൈതാനങ്ങളും തെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രാഷ്ട്രീയ പ്രചരണങ്ങൾക്കോ റാലികൾക്കോ ഉപയോഗിക്കാൻ പാടില്ല.
പൊതുയോഗം നടത്തുന്ന സ്ഥലവും സമയവും ബന്ധപ്പെട്ട പാർട്ടിയോ സ്ഥാനാർഥിയോ സ്ഥലത്തെ പൊലീസ് അധികാരികളെ മുൻകൂട്ടി അറിച്ചിരിക്കണം. യോഗം നടത്താൻ ഉദ്ദേശിക്കുന്ന സ്ഥലത്ത് ഏതെങ്കിലും നിയന്ത്രണ ഉത്തരവോ നിരോധനാജ്ഞയോ പ്രാബല്യത്തിൽ ഇല്ല എന്ന് രാഷ്ട്രീയ കക്ഷിയോ സ്ഥാനാർത്ഥിയോ ഉറപ്പു വരുത്തണം. അത്തരത്തിൽ ഏതെങ്കിലും ഉത്തരവുകൾ നിലവിലുണ്ടെങ്കിൽ അവ കർശനമായി പാലിക്കേണ്ടതാണ്.
ജാഥകളും പൊതുയോഗങ്ങളും സംഘടിപ്പിക്കുന്നത് നിലവിലുള്ള ബന്ധപ്പെട്ട നിയമവ്യവസ്ഥകളും സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും ഉത്തരവുകളും അനുസരിച്ചായിരിക്കണം. ജാഥകൾ സംഘടിപ്പിക്കുന്ന പാർട്ടിയോ സ്ഥാനാർഥിയോ ജാഥ ആരംഭിക്കുന്ന സമയവും സ്ഥലവും റൂട്ടും അവസാനിക്കുന്ന സമയവും സ്ഥലവും മുൻകൂട്ടി തീരുമാനിച്ച് പെലീസിനെ അറിയിക്കണം.
ലഘുലേഖകളുടെയും പോസ്റ്ററുകളുടെയും പുറത്ത് അത് അച്ചടിക്കുന്നയാളിന്റെയും പ്രസാധകന്റെയും പേരും മേൽവിലാസവും കോപ്പികളുടെ എണ്ണവും ഉണ്ടായിരിക്കണം. അച്ചടിക്കുന്നതിനുമുമ്പ് പ്രസാധകനെ തിരിച്ചറിയുന്നതിന് രണ്ട് ആളുകൾ സാക്ഷ്യപ്പെടുത്തിയ നിശ്ചിത ഫോമിലുള്ള പ്രഖ്യാപനം പ്രസുടമക്ക് നൽകണം. അച്ചടിച്ചശേഷം മേൽപ്പറഞ്ഞ പ്രഖ്യാപനത്തോടൊപ്പം അച്ചടിരേഖയുടെ പകർപ്പ് സഹിതം പ്രസുടമ നിശ്ചിത ഫോമിൽ ജില്ല തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് അയച്ചുകൊടുക്കണം.
രാഷ്ട്രീയകക്ഷികളും സ്ഥാനാർത്ഥികളും പത്രം, ടെലിവിഷൻ, റേഡിയോ, സാമൂഹമാധ്യമങ്ങൾ ഉൾപ്പെടെയുള്ള വിവിധ മാധ്യമങ്ങളിൽ നൽകുന്ന പരസ്യങ്ങൾ നിയമാനുസൃതമായിരിക്കണം. അപകീർത്തികരമായ പ്രചാരണങ്ങൾ പാടില്ല.
വാഹനങ്ങളിൽ ലൗഡ് സ്പീക്കർ ഘടിപ്പിച്ചോ മറ്റ് തരത്തിൽ മാറ്റങ്ങൾ വരുത്തിയോ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നത് മോട്ടോർവാഹന നിയമങ്ങളും മറ്റ് നിയമങ്ങളും പാലിച്ചായിരിക്കണം. ബന്ധപ്പെട്ട അധികാരികളിൽ നിന്നും ആവശ്യമായ അനുമതി വാങ്ങിയ ശേഷം മാത്രമേ വാഹനങ്ങളിൽ രൂപമാറ്റം വരുത്തി പ്രത്യേക പ്രചാരണവാഹനമായോ വിഡിയോ പ്രചാരണവാഹനമായോ ഉപയോഗിക്കാവൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.