വൈപ്പിൻ/എടവനക്കാട്: പുത്തൻ എൽ.ഇ.ഡി. ടി.വി. വീട്ടുമുറ്റത്തിറക്കുമ്പോഴും ഇരട്ട സഹോദരങ്ങളായ വരുൺദേവും വസുവിെൻറയും മുഖത്ത് അമ്പരപ്പ് മാറിയില്ലായിരുന്നു. ക്ലാസിൽ കയറാനുള്ള ഫസ്റ്റ് ബെൽ പുഞ്ചിരി കാഴ്ച പരിമിതിയുള്ള ഇരുവരുടെയും മുഖത്ത് പിന്നെയാണ് നിറഞ്ഞത്. ഏഴാം ക്ലാസുകാരായ ഇവർ ജൂൺ ഒന്നു മുതൽ തുടങ്ങുന്ന ഓൺലൈൻ പഠനത്തിന് മാർഗം കണ്ടെത്താൻ കഴിയാതെ കടുത്ത നിരാശയിലായിരുന്നു തലേ ദിവസം വരെ . സ്മാർട്ട് ഫോണോ, ടി.വിയോ അടച്ചുറപ്പില്ലാത്ത വീട്ടിലില്ല.
ലോക്ഡൗൺ കാലത്തു നെട്ടോട്ടമോടുന്ന അച്ഛനോട് അത്യാവശ്യപ്പെടാനും മക്കൾ മുതിർന്നില്ല. പക്ഷെ അവരുടെ ആലുവ കീഴ്മാട് അന്ധവിദ്യാലയത്തിലെ അധ്യാപകൻ അങ്ങനെ അങ്ങ് കൈവിടാൻ തയാറല്ലായിരുന്നു. ഒരു സെക്കൻഡ് ഹാൻഡ് ടി.വി സംഘടിപ്പിക്കാൻ പല വഴികൾ തേടി. ഒടുവിൽ വിദ്യാലയ അധികൃതർ എടവനക്കാട് പഞ്ചായത്ത് പ്രസിഡൻറ് കെ.യു. ജീവൻ മിത്രയെയും വികസനകാര്യ കമ്മിറ്റി ചെയർമാൻ പി.ടി. നടേശനെയും വാർഡ് അംഗം ആനന്ദവല്ലിയെയും ബന്ധപ്പെട്ടു. ഇവരുടെ നേതൃത്വത്തിൽ എടവനക്കാട് ന്യൂസ് വാട്ട്സ് ആപ്പ് കൂട്ടായ്മ അഡ്മിൻ മുജീബ് ഉമ്മറുമായി ബന്ധപ്പെട്ടു. കൂട്ടായ്മ വഴി ഒരു മണിക്കൂറിനകം ടി.വി വാങ്ങാനാവശ്യമായ പണം കണ്ടെത്തി. കടയിലെത്തി മുപ്പത്തിരണ്ട് ഇഞ്ച് ടി.വി വാങ്ങിക്കുമ്പോൾ ഉദ്ദേശിച്ചതിലും കൂടുതൽ തുക.
ടി.വിയുടെ ആവശ്യമറിഞ്ഞ കട ഉടമ ബില്ല് തിരിച്ചുവാങ്ങി ബാക്കി തുക ഇളവ് ചെയ്തു കൊടുക്കുകയും ചെയ്തു.എടവനക്കാട് പത്താം വാർഡിൽ താമസിക്കുന്ന ചിരട്ടപ്പുരയ്ക്കൽ ശെൽവരാജിെൻറയും പരേതയായ രമാദേവിയുടെയും മൂന്നു മക്കളിൽ ഇളയവരാണ് ഈ ഇരട്ട സഹോദരങ്ങൾ. എട്ടുമാസം മുമ്പുണ്ടായ അമ്മയുടെ വേർപാടിൽ മനംനൊന്തു കഴിയുകയാണ് ഈ കുടുംബം. സ്വന്തമായി ഭൂമിയുണ്ടെങ്കിലും സാങ്കേതിക പ്രശ്നങ്ങളാൽ വീട്നിർമിക്കാൻ സാധിക്കാത്ത ആശങ്കയിലുമാണ് ശെൽവരാജ്. അതിനിടയിലാണ് ലോക് ഡൗണുമെത്തിയത്. സംസ്ഥാന സ്പെഷൽ സ്കൂൾ യുവജനോത്സവങ്ങളിൽ ബാൻഡ്, കവിതാപാരായണം, സംഘഗാനം എന്നിവയിലും പ്രവൃത്തി പരിചയമേളയിൽ കുട നിർമാണത്തിലും, കയർ ചവിട്ടി നിർമാണത്തിലും സംസ്ഥാനതല വിജയികളാണ് ഏഴാം ക്ലാസിലെ ഈ സഹോദരങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.