തൃശൂർ: കോവിഡ് 19ന്‍റെ പശ്ചാത്തലത്തിൽ ഡി.വൈ.എഫ്.ഐ നിർമിച്ച് നൽകിയ മാസ്കുകൾ തങ്ങളുടെ പേരിലാക്കി പ്രചരിപ്പിച്ച് സേവാഭാരതി പ്രവർത്തകർ. ഡി.വൈ.എഫ്.ഐ നിർമിച്ച മാസ്കുകൾ അധികൃതർക്ക് കൈമാറുന്നത് സംസ്ഥാന സെക്രട്ടറി എ.എ. റഹീം ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരുന്നു. ഇതാണ് സേവാഭാരതി നേതാക്കളും സംഘ്പരിവാർ അനുകൂല ഗ്രൂപ്പുകളും തങ്ങളുടെ പരിപാടിയാക്കി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.
'ആവശ്യപ്പെട്ടത് 1000 മാസ്‌ക്. വെറും 20 മണിക്കൂറിനുള്ളിൽ 3750 മാസ്‌ക് നിർമിച്ച് ഡി.വൈ.എഫ്.ഐ തൃശൂർ ജില്ല കമ്മിറ്റി തൃശൂർ മെഡിക്കൽ കോളജിന് കൈമാറി' എന്ന അടിക്കുറിപ്പോടെയാണ് എ.എ. റഹീം പോസ്റ്റ് ഇട്ടത്.
ഇതിന് പിന്നാലെ, 'സേവാഭാരതി നിർമിച്ച മാസ്കുകൾ തൃശൂർ മെഡിക്കൽ കോളജിന് കൈമാറി' എന്ന അടിക്കുറിപ്പോടെ സംഘ്പരിവാർ പ്രവർത്തർ ഇതേ ചിത്രം പോസ്റ്റ് ചെയ്യുകയായിരുന്നു. ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി പി.ബി. അനൂപ് ഉൾപ്പടെയുള്ള നേതാക്കൾ ചിത്രത്തിലുണ്ടായിരുന്നുവെന്നതാണ് രസകരം.
വ്യാജ പ്രചരണത്തിനെതിരെ നിയമനടപടിയെടുക്കുമെന്ന് ജില്ല സെക്രട്ടറി പി.ബി. അനൂപ് വ്യക്തമാക്കി. തൃശൂരിലെ ആർ.എസ്.എസ് നേതാക്കൾ വരെ വ്യാജ പോസ്റ്റ് ഷെയർ ചെയ്തതായി അനൂപ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.