ആകാശ് തില്ലങ്കേരിക്കെതിരെ ഡി.വൈ.എഫ്.ഐ; 'അവന്‍റെ ഏത് വെല്ലുവിളിയും ഞങ്ങള്‍ സ്വീകരിക്കുന്നു'

തിരുവനന്തപുരം: തനിക്കെതിരെയുള്ള പ്രചാരണങ്ങള്‍ പാർട്ടി തിരുത്താന്‍ തയ്യാറല്ലെങ്കില്‍ പരസ്യമായി പ്രതികരിക്കുമെന്ന ആകാശ് തില്ലങ്കേരിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നുവെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്‍റ് എസ്. സതീഷ്. ക്വട്ടേഷന്‍ നേതാവ് എന്ത് പത്ര സമ്മേളനം നടത്തിയാലും അതിനെ നേരിടാനുള്ള ചങ്കുറുപ്പ് തങ്ങള്‍ക്കുണ്ടെന്ന് റിപ്പാർട്ടർ ചാനലിലെ ചർച്ചക്കിടെ അദ്ദേഹം വ്യക്തമാക്കി.

ഇരുപത്തിഏഴായിരത്തില്‍പ്പരം യൂണിറ്റ് കമ്മിറ്റിയുള്ള, അരക്കോടിയിലേറെ അംഗങ്ങളുള്ള യുവജന സംഘടനയാണ് ഡി.വൈ.എഫ്.ഐ. അത്തരത്തിലൊരു സംഘടനയെ ഒരു ക്വട്ടേഷന്‍ നേതാവ് വെല്ലുവിളിക്കേണ്ട. അവന്‍റെ ഏത് വെല്ലുവിളിയും ഞങ്ങള്‍ സ്വീകരിക്കുന്നുവെന്നും എസ്. സതീഷ് പറഞ്ഞു.

ആകാശിന്‍റെ വെല്ലുവിളിയെ കുറിച്ച് സതീഷിന്‍റെ പ്രതികരണം:

ഡി.വൈ.എഫ്.ഐക്ക് മടിയില്‍ കനമുണ്ടെന്ന് ആരും കരുതേണ്ടതില്ല. നമ്മുടെ നാട്ടില്‍ ചില തെറ്റായ പ്രവണതകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അതിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുകയും അത് ജനങ്ങള്‍ക്ക് മുന്‍പാകെ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ജാഗ്രതയോടെ നിലപാട് സ്വീകരിക്കുകയും ചെയ്ത സംഘടനയാണ് ഡി.വൈ.എഫ്.ഐ. ഏത് അന്വേഷണത്തെയും ധൈര്യപൂര്‍വ്വം സ്വാഗതം ചെയ്യുന്നു. പ്രതികളെ അറസ്റ്റുചെയ്യുകയും ശിക്ഷിക്കുകയും ചെയ്യണമെന്നാണ് ഞങ്ങളുടെ നിലപാട്.

ഇത്തരം കൊള്ളസംഘങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച പാര്‍ട്ടിയാണിത്. ഇതുപോലുള്ള ഒരുപാട് ക്വട്ടേഷന്‍ സംഘങ്ങളുടെ വെല്ലുവിളി ഏറ്റെടുത്ത് മുന്നോട്ടുപോയ പ്രസ്ഥാനമാണിത്. ഒരു ക്വട്ടേഷന്‍ വെല്ലുവിളിയുടെ മുന്നിലും മുട്ടുമടക്കിയതിന്‍റെ ചരിത്രം ഞങ്ങള്‍ക്കില്ല. ഇരുപത്തിഏഴായിരത്തില്‍പ്പരം യൂണിറ്റ് കമ്മിറ്റിയുള്ള, അരക്കോടിയിലേറെ അംഗങ്ങളുള്ള യുവജന സംഘടനയാണ് ഡി.വൈ.എഫ്.ഐ. അത്തരത്തിലൊരു സംഘടനയെ ഒരു ക്വട്ടേഷന്‍ നേതാവ് വെല്ലുവിളിക്കേണ്ട. അവന്‍റെ ഏത് വെല്ലുവിളിയും ഞങ്ങള്‍ സ്വീകരിക്കുന്നു.

ക്വട്ടേഷന്‍ നേതാവ് എന്ത് പത്ര സമ്മേളനം നടത്തിയാലും അതിനെ നേരിടാനുള്ള ചങ്കുറുപ്പ് ഞങ്ങള്‍ക്കുണ്ട്. ഇത്തരത്തിലുള്ള സാമൂഹിക വിപത്തിനെ വിപത്താണെന്ന് തന്നെ പറയുകയും സമൂഹത്തെ നശിപ്പിക്കുന്ന സംഘമാണെന്ന് തുറന്നുപറയുകയും ചെറുത്തുനില്‍ക്കുകയും ചെയ്തിട്ടുണ്ട്. അത്തരത്തില്‍ നിരവധി ക്വട്ടേഷന്‍ സംഘങ്ങളെ ചെറുത്ത ചരിത്രം ഈ യുവജന പ്രസ്ഥാനത്തിനുണ്ട്.

ആകാശ് തില്ലങ്കേരി ഫേസ്ബുക്കിൽ നടത്തിയ വെല്ലുവിളി:

യുവജന സംഘടനയിലെ ഉത്തരവാദപ്പെട്ടവർ തന്നെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ സഖാവ് ബാബുവേട്ടന്‍റെ കൊലയാളികളുടെ കൂടെ ക്വട്ടേഷൻ നടത്തി എന്ന് ധ്വനിപ്പിച്ചു പോസ്റ്റുകൾ ഇടുമ്പോൾ ആരായാലും ഇതേപോലെ പ്രതികരിച്ചു പോകും. അതൊരുതരം വൈകാരികത ഇളക്കി വിടലാണ്. ബോധപൂർവ്വം അത് നിർമിച്ചെടുത്തതാണ്. എന്നെ അടുത്തറിയുന്നവർ അത് വിശ്വസിക്കില്ലെങ്കിലും പറയുന്നത് ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി ആവുമ്പോൾ അതിൽ ആധികാരികത ഉണ്ടെന്ന് അവർ ധരിച്ചുപോകും.

അങ്ങിനെ രക്തസാക്ഷികളെ ഒറ്റുകൊടുത്തവർ ആരാണെങ്കിലും അവരുടെ പേരുപറഞ്ഞു തന്നെ തുറന്നുകാട്ടണം. ഞാൻ വെല്ലുവിളിക്കുന്നു, ആ പ്രചാരണം എന്‍റെ പേരിൽ അഴിച്ചുവിടുന്നവരെ. ഞാനത് ചെയ്‌തെന്ന് നിങ്ങൾ തെളിയിക്കുമെങ്കിൽ ഞാൻ തെരുവിൽ വന്ന് നിൽക്കാം, നിങ്ങളെന്നെ കല്ലെറിഞ്ഞു കൊന്നോളൂ. അതിൽ കുറഞ്ഞ ശിക്ഷ ഒന്നും പാർട്ടിയെ ഒറ്റുകൊടുത്തവന് കൽപ്പിക്കാൻ ഇല്ല.

ഇതുപോലുള്ള നുണപ്രചാരണങ്ങൾ ശ്രദ്ധയിൽ പെടുത്തിയിട്ടും അവർ തിരുത്താൻ തയാറല്ലെങ്കിൽ എനിക്കും പരസ്യമായി പ്രതികരിക്കേണ്ടി വരും. ഷുഹൈബ് കേസിൽ പ്രതിചേർക്കപെട്ടപ്പോൾ എന്നെ പാർട്ടി പുറത്താക്കിയതാണ്. അത് എനിക്കും നിങ്ങൾക്കും പാർട്ടിക്കും എല്ലാവർക്കും ബോധ്യമുള്ള കാര്യമാണ്. അന്ന് മുതൽ ഞാൻ ചെയ്യുന്ന ഏതൊരു കാര്യത്തിലും പാർട്ടിക്ക് ഉത്തരവാദിത്വമേൽക്കേണ്ട ബാധ്യത ഇല്ല. അതൊരു വസ്തുതയാണ്. എന്നുകരുതി ഒറ്റരാത്രികൊണ്ട് ഒറ്റുകാരനാക്കുന്ന പ്രവണത പാർട്ടിയെ സ്നേഹിക്കുന്ന ഒരു വ്യക്തി എന്ന നിലയിൽ എനിക്ക് അംഗീകരിക്കാൻ കഴിയില്ല.

പാർട്ടി എന്നെ തള്ളിപ്പറഞ്ഞതിൽ എനിക്ക് പ്രയാസമില്ല. മജ്ജയും മാംസവും ഉള്ള മനുഷ്യന് തെറ്റ് സംഭവിക്കും. അത് തിരുത്താനും തള്ളാനും കൊള്ളാനും ഒക്കെ പാർട്ടിക്ക് അതിേന്‍റതായ രീതികളുണ്ട്. പാർട്ടി കുറെ മുമ്പേ നടപടിയെടുത്തു പുറത്താക്കിയ ഒരാളാണ് ഞാൻ. പാർട്ടിയുടെ ഏതെങ്കിലും ഘടകത്തിൽ അംഗമായിരുന്നെങ്കിൽ മാത്രമേ പാർട്ടിക്ക് എന്നിൽ ഒരു കടിഞ്ഞാൺ ഉണ്ടാവുകയുള്ളൂ.

അങ്ങിനെ ഉണ്ടെങ്കിൽ മാത്രമേ പാർട്ടിയുടെ അച്ചടക്കവും മര്യാദകളും പാലിക്കുന്ന ഒരാളാണോ ഞാൻ എന്ന് പാർട്ടിക്കും നിരീക്ഷിക്കാൻ സാധിക്കുകയുള്ളൂ. പാർട്ടി പുറത്താക്കിയത് മുതൽ എന്‍റെ അഭിപ്രായങ്ങളും പ്രവർത്തികളും പാർട്ടിയെ പഴിചാരേണ്ട ആവശ്യമില്ല. പിന്നെ ഞാനെന്തിന് ഇടതുപക്ഷ രാഷ്ട്രീയം ഫേസ്ബുക്കിൽ പ്രചരിപ്പിക്കുന്നു എന്നാണെങ്കിൽ എന്‍റെ ചോയ്സ്, എന്‍റെ ഇഷ്ടം ആ രാഷ്ട്രീയമായതു കൊണ്ട് മാത്രം. ഒരു കമ്മിറ്റിയുടെ ആഹ്വാനത്തിനും കാത്ത് നിന്നിട്ടല്ല, എന്‍റെ ബോധ്യങ്ങളുടെ അടിസ്ഥാനത്തിൽ.

എന്നുകരുതി പാർട്ടിയെ ഒറ്റുകൊടുത്തവൻ എന്ന കിരീടം ബോധപൂർവം എന്‍റെ തലയിൽ കെട്ടിവെക്കുന്ന ചുരുക്കം ചില യുവജന നേതാക്കൾക്ക് മുന്നിൽ തലകുനിക്കാനോ കാലുപിടിക്കാനോ തൽക്കാലം നിർവാഹമില്ല.

Tags:    
News Summary - DYFI against Akash Thillankeri's challenge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.