കൊച്ചിയിൽ കേരള തീരത്ത് ഇറാനിയൻ ബോട്ടിൽനിന്ന് പിടികൂടിയ ലഹരിമരുന്ന് മെതാംഫെറ്റാമിൻ കോടതിയിൽ ഹാജരാക്കും മുമ്പ് ബാഗുകളിലേക്ക് മാറ്റുന്നു
കൊച്ചി: കൊച്ചിക്ക് സമീപം ആഴക്കടലിൽനിന്ന് പിടികൂടിയ ലഹരി മരുന്നായ മെതാംഫെറ്റാമിന്‍ 25,000 കോടി രൂപ വിലവരുമെന്ന് നാർകോട്ടിക് കൺട്രോൾ ബ്യൂറോ (എൻ.സി.ബി). പടികൂടിയത് 2525 കിലോ മയക്കുമരുന്നാണെന്ന് എൻ.സി.ബി ഞായറാഴ്ച സ്ഥിരീകരിച്ചു. ഞായറാഴ്ച പാക്കറ്റുകൾ പൊട്ടിച്ച് തൂക്കിയാണ് ലഹരിമരുന്നിന്റെ തൂക്കം സ്ഥിരീകരിച്ചത്.
സംഭവത്തിൽ രാജ്യാന്തര മയക്കുമരുന്ന് കടത്ത് സംഘങ്ങൾ നിരീക്ഷണത്തിലാണ്. നാർകോട്ടിക് കൺട്രോൾ ബ്യൂറോയും (എൻ.സി.ബി) നേവിയും സംയുക്തമായാണ് അന്വേഷണം നടത്തുന്നത്. അന്വേഷണത്തിന് മറ്റ് രാജ്യങ്ങളിലെ നാർകോ അനാലിസിസ് ഏജൻസികളുടെ സഹായവും തേടിയിട്ടുണ്ടെന്ന് എൻ.സി.ബി അധികൃതർ പറഞ്ഞു.
ലഹരിവസ്തു പിടികൂടിയ ശനിയാഴ്ച 15,000 കോടി രൂപ വിലവരുമെന്നാണ് എൻ.സി.ബി അറിയിച്ചത്. ഞായറാഴ്ച കണക്കെടുപ്പ് പൂർത്തിയാക്കിയ ശേഷമാണ് 25,000 കോടി രൂപ വിലവരുമെന്ന് അറിയിച്ചത്. ശനിയാഴ്ച രാവിലെയാണ് രാജ്യംകണ്ട ഏറ്റവും വലിയ ലഹരിവേട്ട നടന്നത്. എൻ.സി.ബിയും നേവിയും സംയുക്തമായാണ് ലഹരിവസ്തു പിടികൂടിയത്. പിടികൂടിയ വസ്തു തിങ്കളാഴ്ച എറണാകുളം മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. പടിയിലായ പാകിസ്താൻ പൗരനെന്ന് കരുതുന്നയാളെയും തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും.
ചാക്കുകളിലെ എഴുത്തിൽനിന്നാണ് പാകിസ്താനിൽനിന്ന് കൊണ്ടുവന്നതാകാം എന്ന് കരുതുന്നത്. ഇന്ത്യ, ശ്രീലങ്ക, മാലദ്വീപ്, ആസ്ട്രേലിയ എന്നിവിടങ്ങളിലേക്ക് കൊണ്ടുവന്നതാണ് മെതാംഫെറ്റാമിൻ എന്നാണ് സംശയിക്കുന്നത്. വലിയ അളവിലുള്ളതിനാൽ ഇത് മൂന്നോ നാലോ തുറമുഖങ്ങളിൽനിന്ന് കയറ്റിയതാകാമെന്ന് സംശയിക്കുന്നുണ്ട്. മറ്റ് ഏതെങ്കിലും രാജ്യങ്ങളിലെ തുറമുഖങ്ങളുമായി ബന്ധമുണ്ടോ എന്നും പരിശോധിച്ച് വരുകയാണെന്ന് എൻ.സി.ബി സോണൽ ഡയറക്ടർ പി. അരവിന്ദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.