തിരുവനന്തപുരം: പൊലീസ് ഡ്രൈവര്‍മാരുടെ 400 തസ്തിക സൃഷ്ടിക്കാന്‍ മന്ത്രിസഭ യോഗം അനുമതി നല്‍കി.10 കോടി വരെ ചെലവു വരുന്ന പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കാന്‍ വകുപ്പുതല കര്‍മസമിതികളെയും അതിനു മുകളില്‍ പ്രത്യേക കര്‍മസമിതിയെ ചുമതലപ്പെടുത്താനും തീരുമാനിച്ചു. വകുപ്പുതല കര്‍മസമിതികള്‍ക്ക് നിലവില്‍ അഞ്ചു കോടിവരെയുള്ള അനുമതിയേ നല്‍കാനാവൂ. അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ ഇതു നടപ്പാക്കും.
കേരളപ്പിറവിക്കുശേഷം ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ മന്ത്രിസഭയുടെ 60ാം വാര്‍ഷികം ആഘോഷിക്കുന്നതിന് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ മന്ത്രിസഭാ ഉപസമിതിക്ക് രൂപം നല്‍കി. മന്ത്രി എ.സി. മൊയ്തീന്‍ കണ്‍വീനറും ഇ. ചന്ദ്രശേഖരന്‍, എ.കെ. ബാലന്‍, പ്രഫ.സി. രവീന്ദ്രനാഥ്, രാമചന്ദ്രന്‍ കടന്നപ്പള്ളി, എ.കെ. ശശീന്ദ്രന്‍, മാത്യു ടി. തോമസ് എന്നിവര്‍ അംഗങ്ങളാണ്.
തൃശൂര്‍ മഹാരാജാസ് ടെക്നോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ ഒരു ഡെമോണ്‍സ്ട്രേറ്ററുടെയും അമ്പലപ്പുഴ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ ഗണിതശാസ്ത്ര വിഭാഗത്തില്‍ ഒന്നും പത്തനംതിട്ട ഇലന്തൂര്‍ ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ സുവോളജി വിഭാഗത്തില്‍ രണ്ടും അധ്യാപക തസ്തികകളും സൃഷ്ടിക്കാനും തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.