ഫ്രീഡം ഫെസ്റ്റ് എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്ന് ഡോ.തോമസ് ഐസക്

തിരുവനന്തപുരം: ഫ്രീഡം ഫെസ്റ്റ് അവസാനിക്കുന്നില്ലെന്നും വിദ്യാർഥികൾക്ക് പ്രാമുഖ്യം നൽകി ഫ്രീഡം ഫെസ്റ്റ് എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്നും ഫെസ്റ്റിവൽ അക്കാദമിക് കമ്മിറ്റി ചെയർമാൻ ഡോ തോമസ് ഐസക്. ടാഗോർ തിയറ്ററിൽ നടന്ന ഫ്രീഡം ഫെസ്റ്റ് സമാപന സമ്മേളനത്തിൽ ക്രോഡീകരണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുളള നോഡൽ ഓഫീസർമാരെ പങ്കെടുപ്പിച്ചു ജില്ലകളിൽ എങ്ങനെ മേളകൾ നടത്താമെന്ന് ആലോചിക്കും.പൂർണമായും വിദ്യാർഥികളെ ഉൾപ്പെടുത്തിക്കൊണ്ടാകും ഫ്രീഡം ഫസ്റ്റ് സംഘടിപ്പിക്കുക. രണ്ട് വർഷം കൂടുമ്പോൾ ഫ്രീഡം ഫെസ്റ്റ് നടത്തുന്നതിനെകുറിച്ച് ആലോചിക്കും. ഇതിനായി സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം വിജ്ഞാന സ്വാതന്ത്രത്തിന്റെ ത്വരിത ഘടകമായി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നാല് ദിവസങ്ങളിലായി പതിനായിരത്തോളം വിദ്യാർഥികളാണ് ഫ്രീഡം ഫെസ്റ്റിൽ പങ്കെടുത്തത്. വിവിധ മേഖലകളിൽ പ്രദർശനത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്കുള്ള പുരസ്കാരങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു. നാല് ദിവസമായി ടാഗോർ തിയേറ്ററിലെ വിവിധ വേദികളിലായി നടന്ന സ്വതന്ത്ര വിജ്ഞാന മേള ഫ്രീഡം ഫെസ്റ്റ് 2023ന് സമാപിച്ചു.

ഡി.എ.കെ.എഫ് പ്രസിഡന്റ് അൻവർ സാദത്ത്, വൈസ് പ്രസിഡന്റ് ഹിരോഷ് കുമാർ കെ, കൺവീനർ ടി ഗോപകുമാർ, ട്രഷറർ സുമേഷ് ദിവാകരൻ, സി-ഡിറ്റ് ഡയറക്ടർ ജി ജയരാജ്, പ്ലാനിംഗ് ബോർഡ് മെമ്പർ ജിജു പി. അലക്സ്, കൈറ്റ് തിരുവനന്തപുരം ജില്ലാ കോ-ഓർഡിനേറ്റർ ബിന്ദു ജി എസ്, ഡിജിറ്റൽ യൂനിവേഴ്സിറ്റി ഡീൻ അഷ്റഫ് തുടങ്ങിയവർ സംസാരിച്ചു.

ഡെമോക്രാറ്റിക് അലയൻസ് ഫോർ നോളജ് ഫ്രീഡം (ഡി. എ. കെ. എഫ്) വിവിധ സർക്കാർ ഏജൻസികളുമായി സഹകരിച്ച് തിരുവനന്തപുരം ടാഗോര്‍ തീയേറ്ററില്‍ സംഘടിപ്പിച്ച ഫ്രീഡം ഫെസ്റ്റ് പങ്കാളിത്തം കൊണ്ടും വിഷയാവതരണങ്ങള്‍ കൊണ്ടും ശ്രദ്ധേയമായി. ആഗസ്റ്റ് 12 മുതല്‍ 15 വരെ നടന്ന ഫെസ്റ്റില്‍ ഓരോ മേഖലയിലേയും വിദഗ്ധര്‍ ചര്‍ച്ചകള്‍ നയിച്ചു.

നോളജ്, ഇന്നൊവേഷന്‍, ടെക്‌നോളജി എന്നിങ്ങനെ ഫെസ്റ്റ് മുന്നോട്ട് വയ്ക്കുന്ന ആശയങ്ങളെ മുന്‍നിര്‍ത്തിയുള്ള സംവാദങ്ങള്‍ക്കും അനുബന്ധ പരിപാടികള്‍ക്കും വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. വിദ്യാർഥികളും യുവജനങ്ങളുമുൾപ്പെടെ പതിനായിരത്തോളം പേർ പങ്കെടുത്തു.

Tags:    
News Summary - Dr. Thomas Isaac said that Freedom Fest will be extended to all districts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.