'ഭരണവര്‍ഗം പ്രതിസന്ധിയില്‍ പെടുമ്പോള്‍ യുദ്ധത്തിന്‍റെ വെടിയൊച്ചകള്‍ ഉയര്‍ന്നു തുടങ്ങും'

കോഴിക്കോട്: സി.പി.എം സംസ്ഥാന സമിതി ഓഫിസായ തിരുവനന്തപുരത്തെ എ.കെ.ജി സെന്‍ററിന് നേരെ ആക്രമണമുണ്ടായ സംഭവത്തിൽ കുറ്റക്കാരെ പിടികൂടണമെന്ന് രാഷ്ട്രീയ നിരീക്ഷകനും സി.പി.എം മുൻ സഹയാത്രികനുമായ ഡോ. ആസാദ്. അതേസമയം, സർക്കാർ പ്രതിസന്ധിയിലായിരിക്കെ വിഷയങ്ങൾ വഴിതിരിച്ചുവിടാനുള്ള നീക്കമാണോ ആക്രമണമെന്ന സംശയവും ഫേസ്ബുക് പോസ്റ്റിൽ അദ്ദേഹം ഉയർത്തി.

തന്റെയും വളരെ നിസ്സാരമെന്നു പറയാവുന്ന സഹകരണത്തില്‍ രൂപപ്പെട്ടതാണ് എ.കെ.ജി സെന്‍റർ. അവിടെ ബോംബോ പടക്കമോ വീഴുന്നത് സഹിക്കാന്‍ തനിക്കുമാവില്ല. അത് അക്രമിക്കപ്പെടുമ്പോള്‍ മാത്രമല്ല, പാവങ്ങളുടെ പടത്തലവന്റെ ഓര്‍മ്മപ്പുരയില്‍ അദാനിമാര്‍ കയറിയിറങ്ങുമ്പോഴും പുത്തന്‍ നേതാക്കള്‍ അദാനിമാരുടെ ഭാഷയില്‍ സംസാരിക്കുമ്പോഴും ആ വേദന ചെറുതല്ല -ഡോ. ആസാദ് പറയുന്നു.

ഡോ. ആസാദിന്‍റെ കുറിപ്പ് വായിക്കാം...

ഭരണവര്‍ഗം പ്രതിസന്ധിയില്‍ പെടുമ്പോള്‍ യുദ്ധത്തിന്റെ വെടിയൊച്ചകള്‍ ഉയര്‍ന്നു തുടങ്ങും. സമീപ വര്‍ഷങ്ങളില്‍ ഭീകരവാദ സ്ഫോടനങ്ങളും സംഭവിച്ചു കണ്ടിട്ടുണ്ട്. കേന്ദ്രത്തിന്റെ കഥയാണത്. നമ്മള്‍/ ഞങ്ങള്‍ അക്രമിക്കപ്പെടുന്നേ എന്ന നിലവിളിക്ക് കളമൊരുങ്ങും. അക്കാര്യത്തില്‍ പരസ്പര സഹായം ചൊരിയാന്‍ വൈരുദ്ധ്യങ്ങള്‍ മറന്നു ഭരണവര്‍ഗ വിഭാഗങ്ങളിലെ ഭിന്ന ധാരകള്‍ തയ്യാറാകും. അതില്‍ ഒട്ടും പുതുമയില്ല.

സംസ്ഥാനം അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയും ഭരണ പ്രതിസന്ധിയിലൂടെയും കടന്നു പോവുകയാണ്. ഭരണ നേതൃത്വം സ്വര്‍ണ കള്ളക്കടത്ത്, ഡോളര്‍/ കള്ളപ്പണം കടത്ത്, സ്വജന പക്ഷപാതം, ധൂര്‍ത്ത് തുടങ്ങിയ കുറ്റങ്ങളില്‍ സംശയങ്ങളുടെ നിഴലില്‍ ഉഴലുന്നു. തന്നോടൊപ്പം കൂട്ടു പ്രതികളാണ് മുഖ്യമന്ത്രിയും കുടുംബവുമെന്ന് സ്വര്‍ണക്കടത്തു കേസിലെ ഒരു പ്രതി വിളിച്ചു പറയുന്നു. മറ്റൊരു പ്രതി സര്‍ക്കാര്‍ കേന്ദ്രത്തില്‍ പ്രൗഢിയോടെ പ്രകാശിക്കുന്നു.

നിയമസഭയില്‍ കുറ്റാരോപണങ്ങളാല്‍ നഗ്നനാക്കപ്പെടുന്ന മുഖ്യമന്ത്രി ജനാധിപത്യ വ്യവസ്ഥയിലെ ദുരന്തമാണ്. സഭതുടരുന്ന വേളയില്‍ ഭരണവര്‍ഗത്തിനു പിടിവള്ളി വേണം. അത് ഒരുക്കിക്കൊടുക്കാന്‍ ആരാണ് ബാധ്യതപ്പെട്ടിരിക്കുന്നത്? ഏതു രാഷ്ട്രീയ പാര്‍ട്ടിയില്‍ പെട്ടവരാണെങ്കിലും അവര്‍ക്ക് ഒരേ താല്‍പ്പര്യമാണ്. അരാജക വാഴ്ച്ചയെ മറപിടിച്ചും ബഹളത്തില്‍ മുക്കിയും സംരക്ഷിക്കുകയാണവര്‍.

എ.കെ.ജി സെന്റര്‍, എന്റെയും വളരെ നിസ്സാരമെന്നു പറയാവുന്ന, മണല്‍ത്തരിയോളം ചെറുതായ സഹകരണത്തില്‍ രൂപപ്പെട്ടതാണ്. അവിടെ ബോംബോ പടക്കമോ വീഴുന്നത് സഹിക്കാന്‍ എനിക്കുമാവില്ല. ഒരു പാര്‍ട്ടി ഓഫിസും അക്രമിക്കപ്പെടരുത് എന്നു പൊതുവില്‍ പറയുമ്പോഴും പാവങ്ങളുടെ പടത്തലവനായ എ.കെ.ജിയുടെ പേരിലുള്ള ഓഫിസ് അക്രമിക്കപ്പെടുന്നത് എന്നെ സംബന്ധിച്ചു വൈകാരികമായ വിഷയംകൂടിയാണ്. അത് അക്രമിക്കപ്പെടുമ്പോള്‍ മാത്രമല്ല, പാവങ്ങളുടെ പടത്തലവന്റെ ഓര്‍മ്മപ്പുരയില്‍ അദാനിമാര്‍ കയറിയിറങ്ങുമ്പോഴും പുത്തന്‍ നേതാക്കള്‍ അദാനിമാരുടെ ഭാഷയില്‍ സംസാരിക്കുമ്പോഴും ആ വേദന ചെറുതല്ല.

കോര്‍പറേറ്റ് രാഷ്ട്രീയം അക്രമിച്ചു കീഴ്പ്പെടുത്തിയതിനെക്കാള്‍ വേദനാകരമല്ല മറ്റൊന്നുമെങ്കിലും ഏതക്രമവും പ്രതിഷേധം രേഖപ്പെടുത്തേണ്ടതുതന്നെ. എ.കെ.ജി സെന്റര്‍ അക്രമിച്ചവരെ പിടികൂടുകതന്നെ വേണം. ആരാണ് അക്രമിച്ചതെന്ന് വ്യക്തമാണെന്ന് നേതാക്കള്‍ ഇന്നലെ പറഞ്ഞുകേട്ടു. നന്നായി. ആരെ സഹായിക്കാനാണ് അക്രമിച്ചതെന്ന് ജനങ്ങള്‍ക്കും അറിയാം. കാര്യങ്ങള്‍ അത്രയെങ്കിലും സുതാര്യമാണ്.

Tags:    
News Summary - dr. azad facebook post on akg centre attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.