തിരുവനന്തപുരം: ആസൂത്രണ ബോർഡിന്‍റെ ആഭിമുഖ്യത്തിൽ നടക്കുന്ന വിഷൻ 2031 സെമിനാറിന്‍റെ സമാപന സെഷനിൽ കശ്മീരിലെ സാഹചര്യങ്ങളെ കുറിച്ച് വിവരിക്കുന്നതിനിടെ വിതുമ്പി ജമ്മു -കശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ല.
തെക്കേ ഇന്ത്യയിലെ ഉദാരമായ സാഹചര്യങ്ങളും സൗകര്യങ്ങളും സൂചിപ്പിക്കുന്നതിനിടെ ‘ദൈവമേ, ഞങ്ങൾക്ക് കൂടി സ്വതന്ത്രമായി സംസാരിക്കാനും ചിന്തിക്കാനും കഴിയുന്ന കാലം എന്നാണ് വരിക’ എന്ന് സ്വയം ചോദിച്ചപ്പോഴാണ് അദ്ദേഹത്തിന് കണ്ഠമിടറിയത്.
‘ഞങ്ങൾ എങ്ങനെയാണ് ജീവിക്കുന്നതെന്ന് നിങ്ങൾ ചിന്തിക്കാറുണ്ടോ? ഞങ്ങളുടെ കുട്ടികളും ജോലിക്കാരും ഇന്നും കഷ്ടപ്പാട് അനുഭവിക്കുന്നു. സ്‌കൂളുകളിലും കോളജുകളിലും സർവകലാശാലകളിലും പഠിക്കുന്ന കുട്ടികൾ വലിയ വില നൽകേണ്ടിവരുന്നു. പല വിളിപ്പേരുകളും കേൾക്കുന്നു. ഇത് എപ്പോൾ അവസാനിക്കും? ഇതിനൊരു അന്ത്യമുണ്ടാകുമോ? നമ്മുടെ രാജ്യം ഒരു മതരാഷ്ട്രമായി മാറിയില്ല എന്നതിൽ ഞാൻ ദൈവത്തിന് നന്ദി പറയുന്നു.
തെക്കേ ഇന്ത്യയിലെ ഉദാരമായ സാഹചര്യങ്ങൾ തുടരാനും വികസിക്കാനും കൂടുതൽ ശക്തമാകാനും താൻ ആഗ്രഹിക്കുന്നു. ഞങ്ങൾ നിങ്ങളിൽ നിന്നാണ് ഊർജം ഉൾക്കൊള്ളുന്നതെന്നും ഫാറൂഖ് അബ്ദുല്ല കൂട്ടിച്ചേർത്തു. പ്രസംഗ ശേഷം സദസ്യർ എഴുന്നേറ്റുനിന്നാണ് അദ്ദേഹത്തെ സ്വീകരിച്ചത്. പിന്നാലെ മുഖ്യമന്ത്രി ആലിംഗനം ചെയ്യുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.