തൃശൂർ: സർക്കാറിന്റെ മുഖ്യ പദ്ധതികളായ ലൈഫ് മിഷൻ, അതിദാരിദ്ര്യ സർവേ എന്നിവയിൽനിന്ന് വിട്ടുനിൽക്കാനുള്ള കൃഷി വകുപ്പ് തീരുമാനം സി.പി.എം- സി.പി.ഐ ഭിന്നതയിലെത്തിയതോടെ തീരുമാനം മന്ത്രിസഭയുടെ പരിഗണനയിലേക്ക് വിട്ടു. കൃഷി വകുപ്പ് ജീവനക്കാർക്ക് നൽകിയ മേഖലകളിലെ ലൈഫ്, അതിദാരിദ്ര്യ സർവേ പദ്ധതികളുടെ പ്രവർത്തനങ്ങൾ പലയിടങ്ങളിലും സ്തംഭിച്ച സാഹചര്യത്തിലാണ് വിഷയം മുഖ്യമന്ത്രിയുടെ പരിഗണനക്കായി തേദ്ദശ വകുപ്പ് സമർപ്പിച്ചത്. സി.പി.ഐ വകുപ്പായ കൃഷിയും സി.പി.എം വകുപ്പായ തദ്ദേശഭരണവും തമ്മിലെ പോരായി മാറിയ വിഷയം മന്ത്രിസഭയിൽ പരിഗണിക്കാൻ മുഖ്യമന്ത്രി മാറ്റിവെക്കുകയായിരുന്നു.
വിവിധ വകുപ്പുകളുടെ കൂട്ടായ പ്രവർത്തനം ആവശ്യമായ ലൈഫ്, അതിദാരിദ്ര്യ സർവേ നടന്നുവരവെയാണ് 2021 നവംബർ11ന് കൃഷി വകുപ്പ് അഡീഷനൽ സെക്രട്ടറി ജോലിഭാരമേറെയുള്ള ഫീൽഡ് ജീവനക്കാരെ മറ്റ് വകുപ്പു പ്രവർത്തനങ്ങളിൽനിന്ന് വിലക്കി ഉത്തരവിറക്കിയത്. കുളമ്പുരോഗ പ്രതിരോധ നടപടിയുടെ ഭാഗമായി തിരക്കിലാണെന്നും ഒഴിവാക്കണമെന്നും കാണിച്ച് പിന്നീട് മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരും വിട്ടുനിന്നു. പഞ്ചായത്തീരാജ് 181 നിയമം അനുസരിച്ച് കൈമാറിയ സ്ഥാപനങ്ങളുടെയും ജീവനക്കാരുടെയും മേൽനോട്ടവും നിയന്ത്രണവും അതത് പഞ്ചായത്തുകളിൽ നിക്ഷിപ്തമാണെന്നിരിെക്ക പ്രാദേശിക ഭരണകൂടത്തിെൻറ അധികാരച്ചട്ടങ്ങൾക്ക് വിരുദ്ധമാണ് നടപടിയെന്നാരോപിച്ച് വിഷയം തദ്ദേശ വകുപ്പ് അധികൃതർ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തുകയായിരുന്നു.
വിഷയം സി.പി.ഐ ഏറ്റുപിടിച്ചതോടെ ചൂടുപിടിച്ച വിഷയത്തിൽ തീരുമാനമെടുക്കാൻ ഡിസംബർ നാലിന് ചീഫ് സെക്രട്ടറി, കലക്ടർമാരുടെയും വകുപ്പ് സെക്രട്ടറിമാരുടെയും ഓൺലൈൻ യോഗം വിളിച്ചിരുന്നു. ലൈഫ്, അതിദാരിദ്ര്യ സർവേ പ്രവർത്തനങ്ങളെ ബാധിക്കാത്തവിധം പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ കൃഷി വകുപ്പ് സമ്മതിച്ചെങ്കിലും ഔദ്യോഗിക ഉത്തരവുകളൊന്നും പുറത്തുവന്നില്ല. അവ്യക്തത തുടരവെ, പല കലക്ടർമാരും കൃഷി വകുപ്പ് ഉദ്യോഗസ്ഥരെ പങ്കാളിയാക്കാൻ ഓൺലൈൻ യോഗ തീരുമാന പ്രകാരം നിർദേശം നൽകി. എന്നാൽ, സി.പി.ഐക്ക് മേൽെക്കെയുള്ള തൃശൂർ പോലുള്ള പല ജില്ലകളിലും അത്തരം തീരുമാനം ഉണ്ടായില്ലെന്ന് മാത്രമല്ല, ഉചിത തീരുമാനമെടുക്കാൻ പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ട് ജില്ല ഭരണകൂടം ഒഴിഞ്ഞുമാറുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.