അഗ്നിപഥ് യുവാക്കളുടെ കഞ്ഞിയിൽ മണ്ണ് വാരിയിടുന്ന തീരുമാനം-ഡോ.ടി.എം.തോമസ് ഐസക്ക്


കോഴിക്കോട് : അഗ്നിപഥ് യുവാക്കളുടെ കഞ്ഞിയിൽ മണ്ണ് വാരിയിടുന്ന തീരുമാനമെന്ന് മുൻ മന്ത്രി ഡോ.ടി.എം.തോമസ് ഐസക്ക്. നിയമനം കാത്തിരിക്കുന്നവരെ ഭ്രാന്ത് പിടിപ്പിക്കുന്ന തീരുമാനമാണിത്. വൺ റാങ്ക് വൺ പെൻഷൻ പറഞ്ഞ് അധികാരത്തിൽ വന്നവർ ഇപ്പോൾ പറയുന്നത് നോ റാങ്ക് നോ പെൻഷൻ എന്നാണ്.

പട്ടാളത്തിൽ 1.3 ലക്ഷം ഒഴിവുകളുണ്ട്. കഴിഞ്ഞ രണ്ടുവർഷം റിക്രൂട്ട്മെന്റേ നടന്നിട്ടില്ല. ഈ ഒഴിവുകളിലേക്ക് ഫിസിക്കൽ ടെസ്റ്റ് കഴിഞ്ഞ് എഴുത്തു പരീക്ഷയ്ക്കു കാത്തിരിക്കുന്ന ലക്ഷങ്ങളുണ്ട്. ഇനിമേൽ റെഗുലർ റിക്രൂട്ട്മെന്റ് ഇല്ല. ഇതാണ് ബീഹാർ ലഹളകളുടെ പശ്ചാത്തലം.

ഇന്ന് അഗ്നിവീർ എങ്കിൽ നാളെ റെയിൽവേവീർ ആകാം. മോദിയുടെ 10 ലക്ഷം തൊഴിൽ പ്രഖ്യാപനം 2014-ലെ വർഷംതോറും 2 കോടി തൊഴിൽ പ്രഖ്യാപനം പോലെ തന്നെ തട്ടിപ്പാണ്. 2014-ൽ മോദി അധികാരത്തിൽ വരുമ്പോൾ നികത്താതെ കിടന്നിരുന്ന സർക്കാർ ഒഴിവുകൾ 4.2 ലക്ഷമായിരുന്നു.

ആദ്യ രണ്ട് ദിവസങ്ങളിലെ ലഹള ഉണ്ടായ 45 കേന്ദ്രങ്ങൾ ശേഖർ ഗുപ്ത മാപ്പ് ചെയ്തപ്പോൾ ഒന്നൊഴികെ ബാക്കിയെല്ലാ കേന്ദ്രങ്ങളും ബീഹാർ, കിഴക്കൻ യുപി, ബണ്ടിൽഖണ്ഡ്, ദക്ഷിണ ഹരിയാന, രാജസ്ഥാനിലെ ചില പ്രദേശങ്ങൾ എന്നിവിടങ്ങളിലാണെന്നു കണ്ടെത്തി. ഈ പ്രദേശങ്ങൾ ഏറ്റവും പിന്നോക്കവും ഏറെ കുടിയേറ്റ തൊഴിലാളികളുമുള്ള പ്രദേശങ്ങളാണ്. ഒരു കാര്യം അവിതർക്കിതമാണ്. പ്രക്ഷോഭത്തിന്റെ രൂക്ഷത തൊഴിലില്ലായ്മയുടെ തീക്ഷണതയെയാണ് വെളിപ്പെടുത്തുന്നത്.

2020 മാർച്ച് ഒന്ന് ആയപ്പോൾ ഇത് ഒമ്പത് ലക്ഷമായി ഉയർന്നു. ഇപ്പോൾ ചുരുങ്ങിയത് 11 ലക്ഷം വേക്കൻസികൾ ഉണ്ടാവും. 40 ലക്ഷം അനുവദിക്കപ്പെട്ട തസ്തികകൾ ഉള്ളതിൽ നാലിലൊന്ന് ഒഴിഞ്ഞു കിടക്കുന്ന അവസ്ഥയാണ്. ഇത് യാദൃശ്ചികമായി സംഭവിച്ചതല്ല. വളരെ വ്യക്തമായ നയത്തിന്റെ ഫലമാണ്.

അഗ്നിപഥിൽ നിന്ന് ശ്രദ്ധ തിരിക്കുന്നതിനുള്ള അടവുമാത്രമാണ് മോദിയുടെ ഒന്നരവർഷംകൊണ്ട് 10 ലക്ഷം നിയമനം നടത്തുമെന്ന പ്രഖ്യാപനം. കൗതുകകരമായ കാര്യം ഒന്നരവർഷംകൊണ്ട് 10 ലക്ഷം തൊഴിൽ നൽകുമെന്ന വമ്പൻ പ്രഖ്യാപനത്തോടൊപ്പമാണ് അഗ്നിപഥ് പദ്ധതിയുടെ തീരുമാനവും പുറത്തുവിട്ടത്. അതുകൊണ്ടു പലരും ആദ്യം കരുതിയത് തൊഴിലില്ലായ്‌മ രൂക്ഷമാകുന്ന സാഹചര്യത്തിൽ കരാർ അടിസ്ഥാനത്തിൽ സേനയിൽ ജോലി കൊടുക്കുന്നതിലൂടെ താത്കാലികമായെങ്കിലും സമാശ്വാസം നൽകാനുള്ള പദ്ധതി ആണെന്നായിരുന്നു.

എന്നാൽ അതിന്റെ പ്രഹസനം മനസിലാക്കാൻ ചെറിയൊരു കണക്കൂകൂട്ടൽ മതി. സാധാരണഗതിയിൽ 60,000 പട്ടാളക്കാരെയാണ് ഓരോ വർഷവും റിക്രൂട്ട് ചെയ്യുക. ഇതിനു പകരം വർഷംതോറും 45,000 അഗ്നിവീരന്മാരെ നാലു വർഷത്തേയ്ക്ക് നിയമിക്കുക. ഇവരിൽ 25 ശതമാനം പേരെ മാത്രമേ സ്ഥിരപ്പെടുത്തുകയുള്ളൂ. എന്നുവച്ചാൽ ഈ സ്കീം പ്രകാരം സേനയുടെ എണ്ണം നിരന്തരം കുറഞ്ഞുകൊണ്ടിരിക്കും. 2030 ആകുമ്പോൾ പട്ടാളക്കാരുടെ എണ്ണം 25 ശതമാനം കുറഞ്ഞിരിക്കും.

യഥാർത്ഥത്തിൽ അഗ്നിപഥ് പദ്ധതി നടപ്പാക്കുന്നതിനുള്ള എതിർപ്പിനു തടയിടാനാണോ 10 ലക്ഷം അതിവേഗ നിയമന പ്രഖ്യാപനം നടത്തിയതെന്നുപോലും സംശയിക്കേണ്ടിയിരിക്കുന്നു. 10 ലക്ഷം പേർക്ക് നിയമനം നൽകണമെങ്കിൽ നിലവിലുള്ള ഒഴിവുകൾ മുഴുവൻ നികത്തണം. എന്നാൽ പ്രതിരോധ മേഖലയിൽ നിലവിലുള്ള ഒഴിവുകൾ നികത്തുന്നില്ലായെന്നു മാത്രമല്ല, ഭാവിയിൽ ഉണ്ടാകുന്ന 60,000 ഒഴിവുകളിൽ 45,000 മാത്രമേ നികത്തുകയുമുള്ളൂ. അതും നാല് വർഷത്തേയ്ക്കുള്ള കരാർ നിയമനമാണ്.

2021-22-ൽ കേന്ദ്രസർക്കാരിന്റെ റവന്യു കമ്മി ദേശീയവരുമാനത്തിന്റെ 4.37 ശതമാനം ആണ്. ഇത് പൂജ്യം ആക്കി മാറ്റണമെന്നാണ് 25 വർഷം മുമ്പ് ധനഉത്തരവാദിത്വ നിയമത്തിലൂടെ അനുശാസിച്ചത്. ഇന്നേവരെ ഇന്ത്യാ സർക്കാരിന് ഈ നിബന്ധന പാലിക്കാനായിട്ടില്ല. ഇതൊരു വലിയ നാണക്കേട് ആയിട്ടാണ് മോദിയുടെ വിദഗ്ദന്മാർ കരുതുന്നതെന്നും അദ്ദേഹം ഫെയ്സ് ബുക്കിൽ കുറിച്ചു. 

Tags:    
News Summary - Decision to pour soil on the porridge of Agneepath youth - Dr. T.M. Thomas Isaac

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.