മ്ലേച്ഛനാണെന്ന് ജോയ്സ് ജോർജ് സ്വയം വിളിച്ചു പറയുന്നു; അപമാനിച്ചത് വിദ്യാർഥിനികളെ കൂടിയാണെന്ന് ഡീൻ

ഇടുക്കി: എറണാകുളം സെന്‍റ് തെരാസസ് കോളജിലെ പെൺകുട്ടികളുമായി രാഹുൽ ഗാന്ധി സംവദിച്ചതിനെ അശ്ലീല പരാമർശത്തിലൂടെ പരിഹസിച്ചത് ജോയ്സ് ജോർജിനെതിരെ ഇടുക്കി എം.പി ഡീൻ കുര്യാക്കോസ്. മുൻ എം.പി കൂടിയായ ജോയ്സ് ജോർജ് അപമാനിച്ചത് വിദ്യാർഥിനികളെ കൂടിയാണെന്ന് ഡീൻ പറഞ്ഞു.

ഇടതുപക്ഷ നേതൃത്വത്തിന്‍റെ സ്ത്രീ വിരുദ്ധ മനോഭാവമാണ് പുറത്തുവന്നത്. ഇടത് നേതാക്കളുടെ സ്ത്രീ വിരുദ്ധ പ്രസംഗങ്ങൾ അതിരുകടന്നിരിക്കുന്നു. ഈ വിഷയത്തിൽ ഇടതുപക്ഷ നേതൃത്വം പൊതുസമൂഹത്തോട് മാപ്പു പറയണമെന്നും ഡീൻ ആവശ്യപ്പെട്ടു.

നിസാരമായ പരാമർശമല്ല ജോയ്സ് ജോർജ് നടത്തിയത്. സ്വയം മ്ലേച്ഛനാണെന്ന് അദ്ദേഹം പൊതുസമൂഹത്തോട് വിളിച്ചു പറയുകയാണ് ചെയ്തത്. അവനവന്‍റെ ഉള്ളിരിപ്പാണ് പുറത്തുവന്നത്. അശ്ലീല വികാരക്കാരനാണെന്ന് പരാമർശത്തിലൂടെ ജോയ്സ് തെളിയിച്ചിരിക്കുന്നു. ജോയ്സിനെതിരെ തെരഞ്ഞെടുപ്പ് കമീഷനും വനിതാ കമീഷനും പരാതി നൽകുമെന്നും ഡീൻ പറഞ്ഞു.

മന്ത്രി എം.എം മണിയുടെ സാന്നിധ്യത്തിലാണ് പരാമർശം നടത്തിയത്. എം.എം മണിയും നിരവധി തവണ സ്ത്രീവിരുദ്ധ പരാമർശം നടത്തിയിട്ടുള്ള കാര്യവും പൊതുസമൂഹത്തിന് അറിയാം. എം.എം മണിയെ സുഖിപ്പിക്കലാണ് കുറച്ചു നാളായി ജോയ്സ് ജോർജ് നടത്തി വരുന്ന രാഷ്ട്രീയം. മാന്യതയുടെ മുഖംമൂടി അണിഞ്ഞ് പൊതുസമൂഹത്തിന് മുമ്പിലെത്തുന്നവരുടെ ഉള്ളിലിരിപ്പ് പുറത്തായെന്നും ഡീൻ കുര്യാക്കോസ് മാധ്യമങ്ങളോട് വ്യക്തമാക്കി.

ജോയ്സ് ജോർജിന്‍റെ പരാമർശത്തിനെ ഫേസ്ബുക്ക് പോസ്റ്റിലൂടെയും ഡീൻ കുര്യാക്കോസ് രൂക്ഷമായി വിമർശിച്ചു.

സ്റ്റീഫൻ നെടുമ്പള്ളിയുടെ ഡയലോഗാണ് ജോയ്സിനോട് എനിക്കും പറയാനുള്ളത്...
സംഗതി കൊള്ളാം ജോയ്സേ...
പക്ഷേ രാജീവ്‌ ഗാന്ധിയാണ് രാഹുൽ ഗാന്ധിയുടെ പിതാവ്
ശ്രീ .രാഹുൽ ഗാന്ധിയെ അധിക്ഷേപിച്ച് ജോയ്സ് ജോർജ് നടത്തിയ തെരഞ്ഞെടുപ്പ് പ്രസംഗം ഇടതുമുന്നണിയുടെ നിലവാരമാണ് കാണിക്കുന്നത്. അവനവൻ്റെ ഉള്ളിലുള്ള അശ്ലീലമാണ് പുറത്ത് വരുന്നത്. എത്ര മാത്രം മ്ലേച്ഛകരമാണ് മനസ്സെന്ന് തെളിയിച്ചിരിക്കുന്നു. ജോയ്സ് അപമാനിച്ചത് വിദ്യാർഥിനികളെ കൂടിയാണ് .
അസഭ്യ പ്രസംഗത്തിന് പേര് കേട്ട എം.എം മണിയുടെ തെരഞ്ഞെടുപ്പ് പ്രചരണ വേദിയിൽ അസഭ്യ പ്രസംഗം കൊണ്ട് ആശാനെ സുഖിപ്പിച്ച് ശിഷ്യത്വം സ്വീകരിക്കുന്നതാണ് ജോയ്സ് ജോർജിന്‍റെ രാഷ്ട്രീയം .
രാഹുൽ ഗാന്ധിയെ ആക്ഷേപിക്കാൻ ഇയാൾക്കെന്താണ് യോഗ്യത???
ഇയാളുടെ സ്വഭാവത്തിനുള്ള മറുപടി നൽകി കഴിഞ്ഞ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ ഇടുക്കിയിലെ പ്രബുദ്ധരായ ജനങ്ങൾ ഇയാളെ ആട്ടിപ്പായിച്ചതാണ്
വീണ്ടും ഇടുക്കിയുടെ മണ്ണിൽ അശ്ലീലം വാരി വിതറാൻ അയാൾ വീണ്ടും വന്നിരിക്കുന്നു.
സ്ത്രീ ശാക്തികരണവും പുരോഗമനവാദങ്ങളും നിങ്ങൾക്ക് കവല പ്രസംഗങ്ങൾക്ക് വേണ്ടി മാത്രമുള്ളതാണെന്ന് വ്യക്തം .നവോഥാന നായകന്മാരുടെ വനിതാ മതിൽ, സ്ത്രീ ശാക്തീകരണം എന്നീ പൊറാട്ട് നാടകങ്ങൾക്ക് ശേഷം ഇടതുമുന്നണിക്ക് വിഷയ ദാരിദ്യം നേരിടുന്നതിൻ്റെ ഉത്തമ ഉദാഹരണമാണ് ജോയിസ് ജോർജ്ജിന്റെ പ്രസംഗം.
അടിസ്ഥാനരഹിതവും വ്യക്തിഹത്യപരവുമായ ഈ പരാമർശത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി സമർപ്പിച്ച് നിയമ വഴി തേടും.
Full View

ഇരട്ടയാറിൽ എൽ.ഡി.എഫ് സംഘടിപ്പിച്ച എം.എം മണിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പ്രസംഗിക്കവെയാണ് രാഹുൽ ഗാന്ധിക്കെതിരെ ജോയ്സ് ജോർജ് അശ്ലീല പരാമർശം നടത്തിയത്. സെന്‍റ് തെരാസസ് കോളജ് സന്ദർശനവേളയിൽ വിദ്യാർഥികളെ രാഹുൽ ഐക്കിഡോ പരിശീലിപ്പിച്ചതിനെയാണ് മുൻ എം.പി പരിഹസിച്ചത്.

രാഹുൽ ഗാന്ധി പെൺകുട്ടികൾ മാത്രമുള്ള കോളജുകളിലെ പോവുകയുള്ളു. അവിടെ ചെന്ന് വളഞ്ഞു നിൽക്കാനും നിവർന്നു നിൽക്കാനും പഠിപ്പിക്കും. പക്ഷെ അങ്ങനെയൊന്നും ചെയ്യരുത്. കാരണം, രാഹുൽ പെണ്ണ് കെട്ടിയിട്ടില്ല -ഇതായിരുന്നു ജോയ്സ് ജോർജിന്‍റെ പരാമർശം. മന്ത്രി എം.എം മണിയുടെ സാന്നിധ്യത്തിലായിരുന്നു സ്ത്രീ വിരുദ്ധ പരാമർശം ജോയ്സ് ജോർജ് നടത്തിയത്.

Tags:    
News Summary - Dean Kuriakose says Joice George insulted students too

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.