ആലപ്പുഴ: സി.പി.എം നേതൃത്വത്തിന്‍റെ അവസരവാദ സമീപനം ജനം വിലയിരുത്തുമെന്ന് സി.പി.ഐ ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ്. രാമങ്കരി പഞ്ചായത്ത് പ്രസിഡന്‍റ് രാജേന്ദ്രകുമാറിനെതിരെ കോൺഗ്രസും സി.പി.എമ്മും യോജിച്ച് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇടതുപക്ഷ ജനാധിപത്യ മുന്നണി രൂപവത്കരിക്കാൻ മുഖ്യമന്ത്രിസ്ഥാനം വലിച്ചെറിഞ്ഞ സി.പി.ഐയുടെ മഹത്തായ പാരമ്പര്യവും കേവലം ഒരു പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തിനായി ഇടതു ജനാധിപത്യ മുന്നണിയെ തള്ളിപ്പറഞ്ഞ് കോൺഗ്രസുമായി ചേർന്ന സി.പി.എം നേതൃത്വത്തിന്‍റെ അവസരവാദ സമീപനവും ജനം വിലയിരുത്തും.
കോൺഗ്രസും സി.പി.എമ്മും യോജിച്ച് രാമങ്കരി പഞ്ചായത്ത് പ്രസിഡന്‍റിനെതിരെ നൽകിയ അവിശ്വാസ പ്രമേയം പാസായത് സി.പി.എം-കോൺഗ്രസ് ജില്ല നേതൃത്വങ്ങളുടെ കാർമികത്വത്തിലാണ്. കേവലം പഞ്ചായത്ത് സ്ഥിരം സമിതി തെരഞ്ഞെടുപ്പിനു പോലും പഞ്ചായത്ത് അംഗങ്ങൾക്ക് വിപ്പ് നൽകുന്ന സി.പി.എം ജില്ല നേതൃത്വം രാമങ്കരിയിൽ വിപ്പ് നൽകാതിരുന്നത് ഈ ഒത്തുകളിയുടെ ഭാഗമായാണെന്ന് ടി.ജെ. ആഞ്ചലോസ് ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.