പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ് സ്കൂളുകളിൽ യു.ഐ.ഡി രേഖപ്പെടുത്താനുള്ള സമയപരിധി നീട്ടിനൽകിയതിലൂടെ 175 അധ്യാപകർക്ക് നഷ്ടപ്പെട്ട തസ്തികകൾ തിരിച്ചുലഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. 2025-26 അധ്യയന വർഷത്തെ തസ്തിക നിർണയവുമായി ബന്ധപ്പെട്ടാണ് ഈ നടപടി. 2025 ജൂൺ 10ലെ ആറാം പ്രവൃത്തിദിന കണക്കെടുപ്പിൽ യു.ഐ.ഡി ലഭ്യമാകാതിരുന്ന കുട്ടികൾക്ക് ജൂലൈ 14വരെ ലഭിച്ച രേഖകൾ കൂടി പരിഗണിക്കാൻ സർക്കാർ നേരത്തെ ഉത്തരവിട്ടിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ഫെബ്രുവരി 13 മുതൽ 17 വരെയുള്ള തീയതികളിൽ കൈറ്റ് പ്രത്യേക പരിശോധന നടത്തി. 213 വിദ്യാലയങ്ങളിൽ നിന്നായി ആറാം പ്രവൃത്തിദിനത്തിൽ പുറന്തള്ളപ്പെട്ട 1052 കുട്ടികളുടെ വിവരങ്ങളാണ് പ്രത്യേക സമിതി പരിശോധിച്ചത്. പരിശോധനയിൽ മതിയായ രേഖകൾ ഹാജരാക്കിയ 912 കുട്ടികളുടെ യു.ഐ.ഡി പുതുതായി അംഗീകരിച്ചു.
സംസ്ഥാനത്തെ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് മികച്ച പിന്തുണ ഉറപ്പാക്കാനായി സ്പെഷൽ എജുക്കേറ്റർമാരുടെ സ്ഥിരനിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സർക്കാർ അതീവ ഗൗരവത്തോടെ പരിഗണിക്കുകയാണെന്ന് മന്ത്രി വി. ശിവൻകുട്ടി. നിലവിൽ സമഗ്ര ശിക്ഷ കേരളയിൽ കരാർ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന 2,707 സ്പെഷൽ എജ്യുക്കേറ്റർമാരിൽ യോഗ്യതയുള്ളവരെ സ്ഥിരപ്പെടുത്താനുള്ള നടപടി സപുരോഗമിക്കുകയാണ്.
നിയമന നടപടികളിൽ ആർ.സി.ഐ നിർദേശിച്ച യോഗ്യതകൾ നിർബന്ധമാണെന്ന് കോടതി സൂചിപ്പിച്ചിട്ടുണ്ട്. കുറഞ്ഞത് 20 വർഷത്തോളമായി കരാർ അല്ലെങ്കിൽ ദിവസവേതന വ്യവസ്ഥയിൽ ജോലി ചെയ്യുന്ന സ്പെഷ്യൽ എജുക്കേറ്റർമാരെ സ്ഥിരപ്പെടുത്തുന്നതിനായി അവരുടെ യോഗ്യത പരിശോധിക്കാൻ മൂന്നംഗ സ്ക്രീനിങ് കമ്മിറ്റി രൂപവത്കരിക്കാൻ വിധിന്യായത്തിൽ നിർദേശമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന ഭിന്നശേഷി കമീഷണർ, പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി, ആർ.സി.ഐ പ്രതിനിധി എന്നിവരടങ്ങുന്ന മൂന്നംഗ സ്ക്രീനിങ് കമ്മിറ്റി രൂപവൽക്കരിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.