കോഴിക്കോട്: എൽ.ഡി.എഫിലെ രണ്ടാംകക്ഷി സി.പി.ഐ അല്ലെന്നും തങ്ങളാണെന്നുമുള്ള ആർ.ജെ.ഡി നേതാവ് കെ.പി. മോഹനൻ എം.എൽ.എയുടെ പ്രസ്താവനയിൽ കാര്യമില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സി.പി.ഐയേക്കാൾ വോട്ടർമാർ തങ്ങൾക്കുണ്ടെന്നും അതുകൊണ്ട് എൽ.ഡി.എഫിൽ രണ്ടാം സ്ഥാനത്തിന് അർഹത ആർ.ജെ.ഡിക്കാണെന്നും കെ.പി. മോഹനൻ ഇന്നലെ അവകാശപ്പെട്ടിരുന്നു. ഇതേക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴാണ് ‘അയിലൊന്നും കാര്യമില്ല, അയിലൊന്നും കാര്യമില്ല’ എന്ന് ആറുതവണ ആവർത്തിച്ച് പറഞ്ഞ് ഗോവിന്ദൻ ഒഴിഞ്ഞുമാറിയത്.
'സി.പി.ഐയെക്കാൾ പരിഗണന അർഹിക്കുന്നവരാണ് ഞങ്ങൾ. അവരെക്കാൾ അംഗബലം ആർ.ജെ.ഡിക്കുണ്ട്. മുന്നണിയിൽ ഈ വർഷമാണ് ചേർന്നത്. അതിനനുസരിച്ചുള്ള പരിഗണന അടുത്ത തവണയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത മന്ത്രിസഭയിൽ ആർ.ജെ.ഡിക്കും മന്ത്രിയുണ്ടാകും. പരിഗണിച്ചില്ലെങ്കിൽ മുന്നണിയിൽ ശക്തമായി ഉന്നയിക്കും' -എന്നായിരുന്നു മോഹനൻ പറഞ്ഞത്. മുന്നണി മാറില്ലെന്നും സി.പി.എമ്മിനോടാപ്പം തന്നെ നിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ‘യു.ഡി.എഫിനോടൊപ്പം നില്ക്കാൻ താൽപര്യമില്ല. അവർ മാണി സാറിനെ ചതിച്ചവരാണ്. 57 വർഷം മുന്നണിയിൽ നിന്നയാളെ മോശമായി ചിത്രീകരിച്ചു’ -അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന്‍റെ സമയത്താണ് യു.ഡി.എഫ് ബന്ധം അവസാനിപ്പിച്ച് ആർ.ജെ.ഡി എൽ.ഡി.എഫിലെത്തിയത്. എൽ.ഡി.എഫിന്‍റെ സിറ്റിങ്ങ് സീറ്റുകളായിരുന്ന മൂന്ന് സീറ്റുകളാണ് അന്ന് ആർ.ജെ.ഡിക്ക് നല്‍കിയത്. അതിൽ കൂത്തുപറമ്പില്‍ മാത്രമാണ് ജയിക്കാനായത്. ഒറ്റ എം.എല്‍.എമാരുള്ള നാല് പാര്‍ട്ടികള്‍ക്ക് മന്ത്രിസ്ഥാനം ലഭിച്ചപ്പോഴും ആർ.ജെ.ഡിയെ പരിഗണിച്ചിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.