ഉടമകളറിയാതെ പണയ ഉരുപ്പടികൾ വിറ്റു; സഹകരണ ബാങ്ക് അഴിമതിയിൽ സി.പി.എം പ്രതിരോധത്തിൽ

കായംകുളം : കണ്ടല്ലൂർ 2166-ാം നമ്പർ സർവീസ് സർവ്വീസ് സഹകരണ ബാങ്കിലെ ക്രമക്കേട് ശരിവെച്ചു കൊണ്ടുള്ള അന്വേഷണ റിപ്പോർട്ട് പുറത്ത് വന്നതോടെ സി.പി.എം പ്രതിരോധത്തിൽ. ഏരിയ സെന്റർ അംഗം അഡ്വ. സുനിൽകുമാർ പ്രസിഡന്റായ ബാങ്കിലെ ക്രമക്കേട് പാർട്ടിക്കുള്ളിൽ വിഭാഗീയതയും രൂക്ഷമാക്കുകയാണ്.

പണയ ഉരുപ്പടികൾ ഉടമകളറിയാതെ വിറ്റതാണ് പ്രശ്നമായത്. 250-ലധികം പേരുടെ പണയ ഉരുപ്പടികൾ മറിച്ചുവിറ്റെന്നാണ് ആരോപണം. മുൻ ഭരണസമിതിയുടെ കാലത്തായിരുന്നു കൂടുതൽ തട്ടിപ്പും നടന്നത്. 28 ലക്ഷത്തോളം രൂപയുടെ നഷ്ടം ഇതിലൂടെ ബാങ്കിന് സംഭവിച്ചതായാണ് പ്രാഥമിക നിഗമനം.പണയ ഉരുപ്പടികൾ തിരിച്ചെടുത്തതായി ഇടപാടുകാരുടെ പേരിൽ വ്യാജരേഖയുണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയത്.

കാലാവധി കഴിഞ്ഞ പണയ ഉരുപ്പടികൾ വിൽക്കുമ്പോൾ പിഴപ്പലിശയടക്കം 14,15 ശതമാനം പലിശയാണ് ഈടാക്കേണ്ടത്. ഇതിനു വിരുദ്ധമായി ഏഴും എട്ടും ശതമാനം മാത്രം ഈടാക്കിയതായാണ് ബാങ്കിലെ രേഖയിൽ ചേർത്തിട്ടുളളത്. ഇതാണ് നഷ്ടത്തിന് കാരണം. ഇതു സംബന്ധിച്ച് മുന്ന് മാസമായി നടത്തിവന്ന അന്വേഷണത്തിലാണ് ക്രമക്കേട് ശരിവച്ച റിപ്പോർട്ട് അധികൃതർക്ക് സമർപ്പിച്ചിരിക്കുന്നത്. സംഭവം വിവാദമായപ്പോൾ സെക്രട്ടറി, ചീഫ് അക്കൗണ്ട് അടക്കം ഏഴ് ജീവനക്കാരെ സസ്പെൻഡു ചെയ്ത് ഭരണ സമിതി തലയൂരുകയായിരുന്നു.

നടപടിക്ക് വിധേയരായവരിൽ പലർക്കും ഇതുമായി ബന്ധമില്ലെന്നാണ് പറയുന്നത്. സെക്രട്ടറി യോഗിദാസ് സസ്പെൻഷനിലിരുന്നു വിരമിക്കുകയായിരുന്നു. സസ്പെൻഷനിലായവർക്ക് അലവൻസ് ഇനത്തിൽ പ്രതിമാസം രണ്ടര ലക്ഷത്തോളം രൂപ നൽകുന്നത് സംഘത്തിന് അധിക ബാധ്യതയും സൃഷ്ടിക്കുന്നു. അതേ സമയം ഭരണ സമിതി അറിയാതെ പണയ ഉരുപ്പടികൾ വിൽക്കാനാവില്ലെന്നാണ് ചൂണ്ടികാട്ടുന്നത്. അഴിമതിയാരോപണം നിലനിൽക്കെ സുനിൽ കുമാറിനെ വീണ്ടും ഏരിയ സെന്ററിൽ ഉൾപ്പെടുത്തിയതും ചർച്ചയായിരുന്നു. ഏരിയ കമ്മിറ്റിയിൽ നിരവധി പേർ എതിർപ്പ് ഉയർത്തിയെങ്കിലും നേതൃത്വം തള്ളുകയായിരുന്നു. ഇതിന് പിന്നാലെ ക്രമക്കേട് ശരിവച്ചു കൊണ്ടുള്ള റിപ്പോർട്ട് വന്നതാണ് സി.പി.എം നേതൃത്വത്തെ പ്രതിരോധത്തിലാക്കിയത്. വിഷയത്തിൽ കണ്ടല്ലൂരിലെ പാർട്ടിക്കുള്ളിലും വിഭാഗിയത രൂക്ഷമാണ്.

Tags:    
News Summary - CPIM Co operative scam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.