തിരുവനന്തപുരം: ആംബുലൻസിൽ ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ അക്രമാസക്തനായി പുറത്തേക്കോടിയ രോഗിയെ ഓടയിൽ മരിച്ചനിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകര സ്വദേശി രവീന്ദ്രനാണ് മരിച്ചത്. പേവിഷബാധയേറ്റെന്ന സംശയത്തെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ഈഞ്ചക്കലിന് സമീപമായിരുന്നു സംഭവം.
വെള്ളിയാഴ്ച പുലർച്ചെ നാലരയോടെയാണ് രോഗിയുമായി 108 ആംബുലൻസ് നെയ്യാറ്റിൻകരയിൽ നിന്ന് പുറപ്പെട്ടത്. ഈഞ്ചക്കൽ ഭാഗത്തെത്തിയപ്പോൾ രവീന്ദ്രൻ പെട്ടെന്ന് അക്രമാസക്തനാവുകയും ആംബുലൻസിന്റെ ചില്ലുകൾ തകർത്ത് പുറത്തേക്ക് ചാടുകയുമായിരുന്നു. തടയാൻ ശ്രമിച്ച ജീവനക്കാരെയും പിന്നാലെ വാഹനത്തിലുണ്ടായിരുന്ന ബന്ധുക്കളെയും വെട്ടിച്ച് ഇയാൾ ഓടിമറഞ്ഞു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് സമീപത്തെ ഓടയിൽ മൃതദേഹം കണ്ടെത്തിയത്.
സ്ഥിരമായി തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകുന്നയാളാണ് രവീന്ദ്രൻ. നായ്ക്കളിൽ നിന്ന് പോറലോ മറ്റോ ഏറ്റതാകാം പേവിഷബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം മറ്റ് നടപടി ക്രമങ്ങള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.