എ. ഷാനവാസ്

ലഹരിക്കടത്ത്: തെറ്റുകാരനാണെങ്കിൽ കൗൺസിലർ സ്ഥാനം ഉൾപ്പെടെ ഈ നിമിഷം രാജിവെക്കും-ഷാനവാസ്

ആലപ്പുഴ: തെറ്റുകാരനാണെങ്കിൽ കൗൺസിലർ സ്ഥാനം ഉൾപ്പെടെ ഈ നിമിഷം രാജിവെക്കുമെന്ന് ഷാനവാസ് പറഞ്ഞു. ലഹരിക്കടത്തുമായി ബന്ധമുണ്ടെന്ന് ആരോപണത്തിൽ സി.പി.എമ്മിന്റെ അച്ചടക്ക നടപടിക്ക് വിധേയനായ ആലപ്പുഴ നഗരസഭ ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷനും ഏരിയ കമ്മിറ്റി അംഗവുമായ എ. ഷാനവാസ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

സത്യസന്ധമായി ജീവിക്കുന്നയാളാണ് താനെന്ന് ഷാനവാസ് പറഞ്ഞു. രണ്ടു വർഷമായി അഞ്ച് നേരം നിസ്കരിച്ച് കൊണ്ട് കൃത്യതയോട് കൂടി വിശ്വാസിയെന്ന നിലയിൽ ജീവിക്കുകയാണ്. എനിക്കൊരിക്കലും ഇത്തരം കാര്യങ്ങൾ ചെയ്യേണ്ടതില്ല. റിലയൻസുൾപ്പെടെ വിവിധ കമ്പനികളുടെ കരാർ ജോലി ചെയ്യുന്നയാളാണ്.

വാഹനം വാങ്ങിയപ്പോൾ അറിയിച്ചില്ലെന്നാണ് പാർട്ടി കണ്ടെത്തിയത്. എന്നാൽ, പൂർണമായും തെറ്റാണെന്ന് പറയാൻ പറ്റില്ല. ഒരാൾ വീട് വാടകക്ക് കൊടുക്കുന്നുവെന്നിരിക്കട്ടെ. ആ വീട്ടിൽ അനാശാസ്യം നടന്നാൽ വീട്ടുകാരൻ പ്രതിയാകുമോയെന്ന് ഷാനവാസ് ചോദിക്കുന്നു. കേരളത്തിൽ അങ്ങനെയൊരവസ്ഥയില്ല. വാഹന കരാറിൽ സാക്ഷികൾ ഒപ്പിട്ടില്ലെന്ന് പറഞ്ഞതുകൊണ്ട് ഈ കരാർ റദ്ദാകില്ല. വാഹനം വാടകക്ക് നൽകുമ്പോൾ പാലിക്കേണ്ടതൊക്കെ പാലിച്ചിട്ടുണ്ട്. ടാക്സ് വെട്ടിക്കാൻ വേണ്ടി ചെയ്തുവെന്ന പ്രചാരണം തെറ്റാണ്. കമ്പനിയുടെ പേരിലാണ് വാഹനം വാങ്ങിയത്.

കേരളം മുഴുവൻ പാർട്ടിക്ക് പ്രതിസന്ധിയുണ്ടാക്കാൻ കാരണമായതിൽ പ്രയാസമുണ്ട്. പൂർണമായും പാർട്ടി അന്വേഷിക്കട്ടെ, തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ഈ നിമിഷം രാജിവെക്കും. പാർട്ടിക്കുവേണ്ടി രക്തം കൊടുത്തയാളാണ് ഞാൻ. 16 വയസ് മുതൽ പാർട്ടിയുടെ ഭാഗമായാണ്. നിരവധി ആക്രമണങ്ങൾ നേരിട്ടിട്ടുണ്ട്. പാർട്ടിയോട് ഒരിക്കലും വിയോജിപ്പില്ല.

വാഹനകരാർ ഞാനാണ് പുറത്തുവിട്ടത്. ഉത്തരവാദിത്വപ്പെട്ടവർ എന്ത് സമ്പാദിക്കുമ്പോഴും പാർട്ടിയെ അറിയിക്കണം. അത് ചെയ്യാത്തത് തെറ്റാണ്. വാഹനം  വാടകക്ക് കൊടുക്കുമ്പോൾ ഗൗരവം കാണിച്ചില്ലെന്നതും ശരിയാണ്. തെറ്റായ പ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്നും ഷാനവാസ് ആവശ്യപ്പെട്ടു.

ലഹരിക്കടത്ത്: സി.പി.എം അംഗത്തെ പുറത്താക്കി, ഏരിയ കമ്മിറ്റി അംഗത്തിന് സസ്പെൻഷന്‍

കരുനാഗപ്പള്ളിയില്‍ വാഹനപരിശോധനക്കിടെ ഒരു കോടി രൂപയുടെ നിരോധിത പുകയില ഉൽപന്നങ്ങള്‍ പിടിച്ച കേസില്‍ ബ്രാഞ്ച് കമ്മിറ്റി അംഗത്തെ പുറത്താക്കാനും ഏരിയ കമ്മിറ്റി അംഗത്തെ സസ്പെൻഡ് ചെയ്യാനും സി.പി.എം തീരുമാനം. ആലപ്പുഴ നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷനും ഏരിയ കമ്മിറ്റി അംഗവുമായ എ. ഷാനവാസിനാണ് സസ്പെൻഷന്‍.

ആലപ്പുഴ സീവ്യൂ ബ്രാഞ്ച് അംഗം ഇജാസ് ഇക്ബാലിനെയാണ് പാർട്ടിയിൽനിന്ന് പുറത്താക്കിയത്. ചൊവ്വാഴ്ച രാത്രി അവസാനിച്ച ജില്ല സെക്രേട്ടറിയറ്റിലാണ് തീരുമാനം. സംസ്ഥാന നേതൃത്വത്തിന്‍റെ നിർദേശപ്രകാരം മന്ത്രി സജി ചെറിയാന്‍റെ സാന്നിധ്യത്തിൽ ചേർന്ന യോഗം, സംഭവത്തിൽ വിശദ അന്വേഷണത്തിനും തീരുമാനമെടുത്തു.

ഷാനവാസിന്‍റെ ലോറിയിൽ നിരോധിത ലഹരി ഉൽപന്നങ്ങൾ കടത്തിക്കൊണ്ടുവന്ന സംഭവത്തിലാണ് പാർട്ടി നടപടിയെടുത്തത്. അറസ്റ്റിലായ ഇജാസ് ഉൾപ്പെടെ പ്രതികൾ റിമാൻഡിലാണ്. ഷാനവാസിനെതിരായ പരാതി അന്വേഷിക്കാൻ അന്വേഷണക്കമീഷനെ നിയോഗിച്ചതായും ജില്ല സെക്രട്ടറി ആർ. നാസർ അറിയിച്ചു.

വാഹനം വാങ്ങിയത് പാർട്ടിയിൽ അറിയിച്ചില്ലെന്നും വാഹനം വാടകക്ക് കൊടുത്തപ്പോൾ ജാഗ്രത പുലർത്തിയില്ലെന്നും പാർട്ടി വിലയിരുത്തിയതായി ജില്ല സെക്രട്ടറി പറഞ്ഞു. ജില്ല സെക്രേട്ടറിയറ്റ് അംഗങ്ങളായ ജി. ഹരിശങ്കർ, ജി. വേ ണുഗോപാൽ, ബാബുജാൻ എന്നിവരാണ് അന്വേഷണ കമീഷൻ അംഗങ്ങൾ. ഏരിയ നേതൃത്വം അടിയന്തിര യോഗം ചേർന്ന് തിങ്കളാഴ്ച വിഷയം ചർച്ച ചെയ്തെങ്കിലും വാഹനം വാടകക്ക് നൽകിയതെന്ന വിശദീകരണമാണ് ഷാനവാസ് നൽകിയത്.

12 ഏരിയ കമ്മിറ്റി അംഗങ്ങൾ ഷാനവാസിനെ അനുകൂലിച്ചപ്പോൾ രണ്ട് പേർ മാത്രം നടപടി ആവശ്യപ്പെട്ടു. ലോറി വാടകക്ക് നൽകിയതാണെന്ന വിശദീകരണത്തിൽ ദുരൂഹതയുണ്ടെന്നാണ് വിലയിരുത്തൽ. കട്ടപ്പന സ്വദേശി പി.എസ്. ജയന് ഈ മാസം ആറിന് വാടകക്ക് നൽകിയെന്ന രേഖയാണ് ഹാജരാക്കിയത്.

കഴിഞ്ഞദിവസം പുലർച്ച കരുനാഗപ്പള്ളി മോഡൽ സ്കൂളിന് സമീപത്ത് പൊലീസ് നടത്തിയ പരിശോധനയിലാണ് ലോറിയിൽനിന്ന് പിക് അപ് വാനിലേക്ക് ഇറക്കുകയായിരുന്ന നിരോധിത ഉൽപന്നങ്ങൾ പിടികൂടിയത്. ആറിന് കരാറുണ്ടാക്കിയതായി പറയുന്ന ലോറി ഞായറാഴ്ച പുലർച്ച 2.30നാണ് പിടിയിലാകുന്നത്.

രണ്ടുദിവസം മുമ്പുണ്ടാക്കിയതായി പറയുന്ന വാടകക്കരാറിൽ സാക്ഷികളുടെ പേരോ ഒപ്പോ ഇല്ല. വാടകക്ക് എടുത്തതായി രേഖയിലുള്ള ജയന്‍റെ വിലാസത്തിലും വ്യത്യാസമുണ്ട്. പ്രതിമാസം 55,000 രൂപക്ക് വാടകക്ക്, രണ്ട് ദിവസം മുമ്പ് മാത്രമാണ് 11 മാസത്തേക്ക് കരാറുണ്ടാക്കിയിട്ടുള്ളത്. ലഹരി വസ്തുക്കൾ കടത്തുന്നതിന് ചമച്ചതാണ് ഈ കരാറെന്നാണ് ആരോപണം.

Tags:    
News Summary - CPI M Leader Shanavas press meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.