കോവിഡ്: ഹജ്ജ് യാത്രനിരക്കിലും വർധന

കരിപ്പൂർ: കോവിഡ് പശ്ചാത്തലത്തിൽ ഇക്കുറി ഹജ്ജ് യാത്രക്കും ചെലവേറി. ഏറ്റവും ഒടുവിൽ ഇന്ത്യയിൽനിന്ന് ഹജ്ജ് സർവിസ് നടന്ന 2019ൽ കോഴിക്കോട് വിമാനത്താവളത്തിൽനിന്നുള്ള നിരക്ക് 2,45,500 രൂപയും കൊച്ചി വിമാനത്താവളത്തിൽനിന്ന് പുറപ്പെടുന്നവർക്ക് 2,46,500 രൂപയുമായിരുന്നു. രണ്ടു വർഷത്തിനു ശേഷം സർവിസ് പുനരാരംഭിച്ച ഇക്കുറി കേരളത്തിൽനിന്നുള്ള യാത്രനിരക്ക് 3,84,200 രൂപയാണ്. 1,38,700 രൂപയാണ് വർധന. കോവിഡ് പശ്ചാത്തലത്തിൽ യാത്ര, താമസ ഇനത്തിലുണ്ടായ വർധനയാണ് കാരണമായി പറയുന്നത്.

വാറ്റ് അഞ്ച് ശതമാനത്തിൽനിന്ന് 15 ആയും വിസ നിരക്ക് എന്ന ഇനത്തിൽ 300 റിയാലും കഴിഞ്ഞ വർഷം മുതൽ ഈടാക്കാൻ തീരുമാനിച്ചത് ഇക്കുറിയും തുടരും. മുമ്പ് വാറ്റ് അഞ്ച് ശതമാനവും വിസ നിരക്ക് സൗജന്യവുമായിരുന്നു. കൂടാതെ, ഇക്കുറി ആരോഗ്യ ഇൻഷുറൻസ് എന്ന പേരിൽ 100 റിയാൽ ഏർപ്പെടുത്തിയിട്ടുണ്ട്.

ഇരു ഹറമുകൾക്കിടയിലുള്ള മെട്രോ ട്രെയിൻ യാത്രനിരക്കിലും വർധന ഉണ്ടാകുമെന്ന് ഹജ്ജ് കമ്മിറ്റി മാർഗനിർദേശത്തിൽ വ്യക്തമാക്കിയിരുന്നു. കോവിഡ് സാഹചര്യത്തിൽ യാത്രക്കാരുടെ എണ്ണം പരിമിതപ്പെടുത്തിയതിനാൽ ഈ ഇനത്തിലും വർധനയുണ്ടായതാണ് ഹജ്ജ് യാത്രച്ചെലവ് കൂടാൻ കാരണമായി പറയുന്നത്. കൂടാതെ, വിമാനടിക്കറ്റ് നിരക്കിലും വർധനയുണ്ടായി. 2019ൽ കരിപ്പൂരിൽ 72,421ഉം നെടുമ്പാശ്ശേരിയിൽ 73,427 രൂപയുമായിരുന്നു. ഇക്കുറി നെടുമ്പാശ്ശേരിയിൽനിന്നുള്ള നിരക്ക് 80,874 രൂപയാണ്. 8500ഓളം രൂപയാണ് ഈ ഇനത്തിൽ മാത്രം വർധിച്ചത്.

Tags:    
News Summary - Covid: Rise in Hajj fares

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.