മലപ്പുറം: ഗൾഫ് നാടുകളിൽനിന്ന് വന്നവർക്ക് കൂട്ടത്തോടെ കോവിഡ് 19 സ്ഥിരീകരിക്കുന്നത് സംശയത്തിനിടയാക്കുന്നതായി പ്രവാസികൾ. എവിടെ നിന്നാണ് ഇവർക്ക് രോഗം പിടിപെടുന്നതെന്ന കാര്യത്തിലാണ് അവ്യക്തത നിലനിൽക്കുന്നത്. ദുബൈ, അബൂദബി എന്നിവിടങ്ങളിൽനിന്ന് കരിപ്പൂർ, നെടുമ്പാശ്ശേരി വിമാനത്താവളങ്ങൾ വഴി നാട്ടിലെത്തിയവർക്കാണ് കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും കൂടുതലും വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
നാട്ടിലെത്തി ഒരാഴ്ച കഴിഞ്ഞാണ് പലർക്കും രോഗലക്ഷണം കണ്ടത്. അതേസമയം, ഗൾഫിലെ ജോലി സ്ഥലത്തും ഇവർ താമസിച്ചിരുന്ന മുറിയിലുള്ളവർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടില്ല. പിന്നെ എവിടെ നിന്നാണ് തങ്ങൾക്ക് രോഗം പിടിപെട്ടതെന്നാണ് പ്രവാസികൾ ചോദിക്കുന്നത്. എയർ കണ്ടീഷണർ പ്രവർത്തിക്കുന്ന വിമാനത്തിൽ കോവിഡ് 19 രൂക്ഷമായി ബാധിച്ച രാജ്യങ്ങളിൽ നിന്നടക്കമുള്ളവർ യാത്ര ചെയ്തിട്ടുണ്ട്. ട്രാൻസിറ്റ് യാത്രക്കാരായി ഇവരിൽ മഹാഭൂരിപക്ഷവും ദുബൈ, അബൂദബി വഴിയാണ് യാത്ര ചെയ്തിരുന്നത്. ഇങ്ങനെ യാത്ര ചെയ്തവരിൽ വൈറസ് ബാധിച്ചവരുമുണ്ടായിരുന്നു. ഇവർ യാത്ര ചെയ്ത വിമാനങ്ങൾ മതിയായ രീതിയിൽ അണുമുക്തമാക്കിയിരുന്നോ എന്ന് വ്യക്തമല്ല.
അണുമുക്തമാക്കാത്ത വിമാനങ്ങളിൽ യാത്ര ചെയ്തതാവാം രോഗം പിടിപെടാൻ കാരണമെന്ന സംശയം പ്രവാസികൾക്കിടയിൽ ശക്തമാണ്. ആരോഗ്യ വിദഗ്ധർ ഇക്കാര്യം പരിശോധിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.