തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 416 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 112 പേർക്കാണ് ഇന്ന് രോഗമുക്തിയുണ്ടായത്. 204 പേർക്ക് രോഗികളുമായുള്ള സമ്പർക്കം കാരണമാണ് രോഗം ബാധിച്ചത്. രോഗം ബാധിച്ചവരിൽ 123 പേർ വിദേശത്തുനിന്ന് വന്നവരാണ്. 51 പേരാണ് മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വന്നവർ. സമ്പർക്കം കാരണം രോഗം ബാധിച്ചവരുടെ എണ്ണം പുറത്തു നിന്ന് വന്നവരുടെ എണ്ണേത്തേക്കാൾ കൂടുന്നത് ആദ്യമായാണ്. മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിലാണ് കണക്കുകൾ പുറത്തുവിട്ടത്.
പൊന്നാനിയിലും തിരുവനന്തപുരത്തെ മൂന്ന് തീരദേശ വാർഡുകളിലും സമ്പർക്ക വ്യാപനം ഉണ്ടായിട്ടുണ്ട്. സംസ്ഥാനത്തെ സ്ഥിതി ഗുരുതരമാകുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരു ദിവസം ഏറ്റവും അധികം ആളുകൾക്ക് കോവിഡ് സ്ഥിരീകരിച്ചത് ഇന്നാണ്. ഇതിൽ തന്നെ പകുതിയോളം ആളുകൾക്ക് സമ്പർക്കം കാരണമാണ് രോഗം ബാധിച്ചത്. സാഹചര്യം ഗുരുതരമാകുകയാണെങ്കിൽ സ്വകാര്യ ആശുപത്രികളെ അടക്കം ഉപയോഗപ്പെടുത്തി നേരിടാൻ പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ട്.
രോഗനിയന്ത്രണത്തിന് എല്ലാവരുടെയും സഹകരണം വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് സ്ഥിതി ഗുരുതരമാണ്. തിരുവനന്തപുരം കോർപറേഷൻ പരിധിയിൽ സമ്പർക്ക രോഗികളുടെ എണ്ണം കൂടുതലാണ്. പൊന്നാനിയിലും തിരുവനന്തപുരത്ത് ചില വാർഡുകളിലും വലിയ തോതിൽ വ്യാപനമുണ്ടായിട്ടുണ്ട്. അവിടങ്ങളിൽ നിയന്ത്രണം കർശനമാക്കിയിട്ടുണ്ട്. വീടുകൾ സന്ദർശിച്ച് രോഗ ലക്ഷണമുള്ളവർക്ക് പരിശോധന നടത്തും. രോഗം സ്ഥിരീകരിച്ചാൽ സമ്പർക്ക പട്ടിക തയാറാക്കുന്നത് തുടരും.
തിരുവനന്തപുരത്ത് മാണിക്യവിളാകം, പൂന്തുറ, പുത്തൻപള്ളി, കുമരിച്ചന്ത തുടങ്ങിയ പ്രദേശങ്ങളിലാണ് വ്യാപനം ഉണ്ടായത്. പൂന്തുറയിൽ പ്രതിരോധപ്രവർത്തനം അട്ടിമറിക്കാൻ പ്രതിപക്ഷം ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.