കണ്ണൂർ: ചൊവ്വാഴ്ച കോവിഡ് 19 സ്ഥിരീകരിച്ച ചെറുകല്ലായി ന്യൂമാഹി സ്വദേശിയായ 71കാരന്‍ ജില്ലയിലെ വിവിധ പ്രദേശങ്ങള് സന്ദര്‍ശിച്ച് ഒട്ടേറെ പേരുമായി സമ്പര്‍ക്കം പുലര്‍ത്തിയതായി പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായെന്ന് ജില്ല കലക്ടർ അറിയിച്ചു. ഇദ്ദേഹത്തിന് സമ്പര്‍ക്കം വഴി രോഗമുണ്ടായെന്നാണ് നിഗമനം. പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള രോഗി വെന്‍റിലേറ്ററിലാണ്.
മാര്‍ച്ച് 15 മുതല്‍ 21 വരെയുള്ള ദിവസങ്ങളില്‍ എം.എം ഹൈസ്‌കൂള്‍ പള്ളി യിലെ എല്ലാ മതചടങ്ങുകളിലും കോവിഡ് ബാധിതൻ പങ്കെടുത്തിരുന്നു. 18 പന്ന്യന്നൂര്‍ ചമ്പാട്ട് നടന്ന വിവാഹ നിശ്ചയത്തിന ് പങ്കെടുക്കുന്നതിനായി മരുമകന്‍റെ കൂടെ മാഹിപാലം വരെ ബൈക്കില്‍ യാത്ര ചെയ്ത ഇദ്ദേഹം, 11 പേരോടൊപ്പം ടെമ്പോ ട്രാവലറിലാണ് ചടങ്ങിനെത്തിയത്.
വിവാഹ നിശ്ചയ ചടങ്ങില്‍ വധൂവരന്‍മാരുടെ ഭാഗത്തുനിന്നുള്ള 45ലേറെ പേര്‍ പങ്കെടുത്തതായാണ് വിവരം. അന്നു തന്നെ ഇദ്ദേഹം മറ്റു 10 പേര്‍ക്കൊപ്പം എരൂര്‍ പള്ളിയില്‍ പ്രാർഥനയില്‍ പങ്കെടുത്തു. ആ സമയത്ത് പള്ളിയില്‍ മറ്റ് ഏഴു പേര്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്.
മാര്‍ച്ച് 23ന് നേരിയ പനിയും തൊണ്ടവേദനയും അനുഭവപ്പെട്ട ഇദ്ദേഹം, 26ന് മരുമകനും അമ്മാവന്‍റെ മകനുമൊപ്പം തലശ്ശേരിയിലെ ടെലിമെഡിക്കല്‍ സെന്‍ററിലെത്തി ഡോക്ടറെ കണ്ടു. മാര്‍ച്ച് 30ന് വീണ്ടും മെഡിക്കല്‍ സെന്‍ററിലെത്തി ഡോക്ടറെ കണ്ട് വീട്ടിലേക്ക് മടങ്ങി.
31ന് ശ്വാസതടസ്സം അനുഭവപ്പെട്ട ഇദ്ദേഹം രാവിലെ 11ന് തലശ്ശേരി ടെലി മെഡിക്കല്‍ സെന്‍ററിലെത്തി ഐ.സി.യുവില്‍ അഡ്മിറ്റായി. അസുഖം മൂര്‍ച്ഛിച്ചതോടെ അന്നു വൈകീട്ട് നാലിന് തലശ്ശേരി കോ-ഓപറേററീവ് ആശുപത്രിയിലെ ആംബുലന്‍സില്‍ കണ്ണൂരിലെ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ എത്തി അഡ്മിറ്റാവുകയും ഏപ്രില്‍ ആറിന് സ്രവപരിശോധനക്ക് വിധേയനാവുകയും ചെയ്തു.
കൊറോണ സംശയത്തെ തുടര്‍ന്ന് നിരീക്ഷണത്തിലുള്ള അമ്മാവന്‍റെ മക്കളിലൊരാള്‍ ഇദ്ദേഹത്തിന്‍റെ വീട് സന്ദര്‍ശിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്. രോഗബാധിതനായ മാഹി സ്വദേശിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെടാന്‍ സാധ്യതയുള്ള മുഴുവന്‍ ആളുകളും പ്രത്യേക ജാഗ്രത പുലര്‍ത്തുകയും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുകയും ചെയ്യാന്‍ ശ്രദ്ധിക്കുകയും വേണമെന്ന് കലക്ടർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.