കോഴിക്കോട്: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ചികിത്സയിൽ തുടരുന്ന 30 പേരിൽ പകുതിയിലേറെയും കണ്ണൂരിൽ. 18 കോവിഡ് ബാധിതരാണ് കണ്ണൂരിൽ ചികിത്സയിൽ തുടരുന്നത്. ആകെ 469 പേരാണ് സംസ്ഥാനത്ത് രോഗമുക്തി നേടിയത്.
എട്ട് ജില്ലകൾ കോവിഡ് മുക്തമായതോടെ ആറ് ജില്ലകളിൽ മാത്രമാണ് ഇപ്പോൾ കോവിഡ് ബാധിതരുള്ളത്. വയനാട്ടിൽ നാലുപേരും കാസർകോടും കൊല്ലത്തും മൂന്നുവീതം പേരും ചികിത്സയിലുണ്ട്. ഇടുക്കി, പാലക്കാട് എന്നിവിടങ്ങളിൽ ഓരോരുത്തരാണ് ചികിത്സയിലുള്ളത്.
കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം എന്നീ ജില്ലകളാണ് കോവിഡിൽനിന്ന് മുക്തി നേടിയത്.
രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ എണ്ണത്തിലും കുറവുണ്ട്. ആകെ 58 പേരെയാണ് ബുധനാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളിൽനിന്ന് ഒരാളെ പോലും ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടില്ല.
പത്തനംതിട്ട ജില്ലയിലാണ് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം ഏറ്റവും കുറവ്. ഇവിടെ 88 പേർ മാത്രമാണ് വീടുകളിലും ആശുപത്രിയിലുമായി നിരീക്ഷണത്തിലുള്ളത്. ആറ് പേരാണ് ആശുപത്രിയിലുള്ളത്. ഏറ്റവും കൂടുതൽ പേർ നിരീക്ഷണത്തിലുള്ളത് പാലക്കാട് -1976 പേർ. ഇവിടെ 44 പേർ ആശുപത്രിയിൽ നിരീക്ഷണത്തിലുണ്ട്.
മൂന്ന് രോഗികൾ മാത്രം നിലവിലുള്ള കാസർകോട് ജില്ലയിൽ 19 പേരാണ് ആശുപത്രിയിൽ നിരീക്ഷണത്തിലുള്ളത്. ഇന്ന് അഞ്ച് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 901 പേർ വീടുകളിൽ നിരീക്ഷണത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.