തിരുവനന്തപുരം: സംസ്ഥാനത്തെ നഗരങ്ങളിൽ നിയന്ത്രണവും പ്രതിരോധവും ശക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അശ്രദ്ധ തുടർന്നാൽ ഏതു നിമിഷവും സൂപ്പർസ്‌പ്രെഡും തുടർന്ന് സമൂഹവ്യാപനവും ഉണ്ടാവും. തിരുവനന്തപുരത്തെ സ്ഥിതിവിശേഷം കൊച്ചി, കോഴിക്കോട് നഗരങ്ങളിൽ ആവർത്തിക്കാൻ പാടില്ല. ടെസ്റ്റ് പോസിറ്റീവ് റേറ്റ് കൊച്ചിയിൽ കൂടുതലാണ്. അതിനാൽ അവിടെ പരിശോധനയുടെ എണ്ണം കൂട്ടുമെന്നും അദ്ദേഹം പറഞ്ഞു.
നഗരങ്ങളിൽ രോഗവ്യാപനത്തിന് സാധ്യത കൂടുതലാണ്. അതിനാലാണ് ട്രിപ്പിൽ ലോക്ക്ഡൗൺ പോലെയുള്ള കർശന നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുന്നത്. കേരളത്തിലെ ഗ്രാമങ്ങളിലും ജനസാന്ദ്രത കൂടുതലാണ്. ഇത് രോഗം വലിയ തോതിൽ പടരാൻ ഇടയാക്കും. ശാരീരികാകലം പാലിക്കുകയും സാനിറ്റൈസറും മാസ്‌ക്കും ഉപയോഗിക്കുകയും ചെയ്യുന്നതിൽ ഉപേക്ഷ പാടില്ല. നമ്മുടെ മാത്രമല്ല, പ്രിയപ്പെട്ടവരുടെ ജീവനും അശ്രദ്ധ ഭീഷണിയാണെന്ന് ഓർക്കണം.
കോവിഡ് 19 ഭേദമായവർ ഏഴു ദിവസം വീടുകളിൽ തുടരുന്നുവെന്ന് ഉറപ്പാക്കണം.കേരളത്തിന് വെളിയിൽ നിന്ന് വന്നവർ ക്വാറന്റൈനിൽ കഴിയുന്ന വീടുകളിൽ മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ മിന്നൽ പരിശോധന നടത്താൻ തീരുമാനിച്ചിട്ടുണ്ട്. വിദേശത്തു നിന്ന് വരുന്നവർ പി.പി.ഇ കിറ്റും മാസ്‌ക്കും കൈയുറയും വിമാനത്താവളങ്ങളിൽ അലക്ഷ്യമായി വലിച്ചെറിയുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ഇത്തരം നടപടികൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിമാനത്താവളങ്ങളിൽ ഇതിനായി സ്ഥാപിച്ചിട്ടുള്ള കണ്ടെയ്‌നറുകളിൽ തന്നെ ഇവ നിക്ഷേപിക്കണം. കേരളത്തിൽ തിരിച്ചെത്തുന്ന അതിഥിത്തൊഴിലാളികൾ നിർബന്ധമായും 14 ദിവസം ക്വാറന്റൈനിൽ കഴിയണം. ഇവരെ കൊണ്ടുവരുന്ന ഏജന്‍റുമാർക്കും കരാറുകാർക്കുമാണ് ഇതിന്‍റെ ഉത്തരവാദിത്തം. ഇതിന് തയ്യാറായില്ലെങ്കിൽ കരാറുകാർക്കും ഏജന്‍റുമാർക്കുമെതിരെ നിയമനടപടി സ്വീകരിക്കും.
ക്രിമിനൽ കേസുകളിലെ കുറ്റാരോപിതരുടെ കോവിഡ് പരിശോധനാ ഫലം 48 മണിക്കൂറിൽ ലഭ്യമാക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. അർധസൈനിക വിഭാഗങ്ങളിലുള്ളവർക്ക് കോവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്തതിൽ സർക്കാരിന് ഉത്കണ്ഠയുണ്ട്. ഇവരുടെ ക്ഷേമം ഉറപ്പാക്കാൻ നടപടി സ്വീകരിക്കാൻ അതത് വിഭാഗങ്ങളുടെ മുതിർന്ന ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.