തിരുവനന്തപുരം: സംസ്ഥാനത്ത് 10 പേർ കൂടി കോവിഡ് മുക്തരായി. ഒരാൾക്ക് മാത്രമാണ് വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ചെന്നൈയിൽ നിന്നെത്തിയ എറണാകുളം സ്വദേശിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹം വൃക്കരോഗി കൂടിയാണ്.
ഇന്ന് രോഗമുക്തി നേടിയ 10 പേരും കണ്ണൂർ ജില്ലക്കാരാണ്. സംസ്ഥാനത്ത് കോവിഡ് ചികിത്സയിൽ തുടരുന്നവരുടെ എണ്ണം ഇതോടെ 16 ആയി കുറഞ്ഞു. കണ്ണൂർ -അഞ്ച്, വയനാട് -നാല്, കൊല്ലം -മൂന്ന്, ഇടുക്കി, എറണാകുളം, പാലക്കാട്, കാസർകോട് എന്നിവിടങ്ങളിൽ ഒന്നുവീതം എന്നിങ്ങനെയാണ് ചികിത്സയിലുള്ളവരുടെ എണ്ണം.
503 പേർക്കാണ് സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 20,157 പേരാണ് നിരീക്ഷണത്തിലുള്ളത്. 340 പേരാണ് ആശുപത്രിയിൽ നിരീക്ഷണത്തിലുള്ളത്. ഇന്ന് മാത്രം 127 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
33 ഹോട്ട്സ്പോട്ടുകളാണ് സംസ്ഥാനത്തുള്ളത്. ഇന്ത്യയിലെ ആദ്യ കോവിഡ് കേസ് കേരളത്തിൽ സ്ഥിരീകരിച്ചിട്ട് 100 ദിവസം തികയുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തുടക്കത്തിൽ തന്നെ രോഗപ്പകർച്ച തടയാൻ സാധിച്ചു. മാർച്ച് ആദ്യവാരമാണ് കോവിഡിന്‍റെ രണ്ടാമത്തെ വരവുണ്ടാകുന്നത്. രണ്ടുമാസങ്ങൾക്കിപ്പുറം രോഗത്തിന്‍റെ ഗ്രാഫ് സമനിലയിലാക്കാൻ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. രോഗസൗഖ്യത്തിന്‍റെ നിരക്ക് ലോകത്തിലെ തന്നെ ഏറ്റവും മികച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
ഒരു മൂന്നാം വരവ് ഇല്ലാതെ തടയാനുള്ള ശ്രമത്തിലാണ്. ഉണ്ടായാൽ തന്നെ അതിനെ അതിജീവിക്കാൻ നാം എല്ലാം അർഥത്തിലും സജ്ജമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മടങ്ങിയെത്തുന്ന പ്രവാസികൾക്ക് സാധ്യമായ സൗകര്യങ്ങളെല്ലാം ഒരുക്കി
വിദേശരാജ്യങ്ങളിൽ നിന്ന് തിരികെയെത്തുന്ന പ്രവാസികൾക്കായി സാധ്യമായ സൗകര്യങ്ങളെല്ലാം ഒരുക്കിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിമാനങ്ങൾ മടങ്ങിയെത്തുമ്പോൾ ആവശ്യമായ ഒരുക്കം വിലയിരുത്തി കേന്ദ്ര സിവിൽ ഏവിയേഷൻ സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിയെ അഭിനന്ദനം അറിയിച്ചിട്ടുണ്ട്.
വ്യാഴാഴ്ച ഗൾഫ് രാജ്യങ്ങളിൽനിന്ന് രണ്ട് വിമാനങ്ങളാണ് കേരളത്തിലെത്തിയത്. കൊച്ചിയിലെത്തിയ യാത്രികരിൽ അഞ്ചുപേർ കളമശേരി മെഡിക്കൽ കോളജിൽ ഐസൊലേഷനിലാണ്. വെള്ളിയാഴ്ച റിയാദിൽനിന്ന് രാത്രി 8.30ന് വിമാനം കരിപ്പൂരിലെത്തും. 13 ജില്ലകളിൽനിന്നുള്ള 139 പേരും കർണാടക-തമിഴ്നാട് സ്വദേശികളായ 10 പേരും ഇതിലുണ്ടാകും.
യാത്രക്കാരിൽ 84 ഗർഭിണികളും 22 കുട്ടികളുമുണ്ട്. 70ന് മുകളിലുള്ള മൂന്ന് പേരുണ്ട്. ഞായറാഴ്ച ദോഹയിൽനിന്നുള്ള വിമാനം തിരുവനന്തപുരത്തെത്തും. ആവശ്യമായ ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.
ക്വാറന്‍റീനിൽ കഴിയുന്നവരും വീട്ടിലേക്ക് മടങ്ങിയവരും ശാരീരിക അകലം കൃത്യമായി പാലിക്കണം. ഇതിന് പ്രത്യേക ശ്രദ്ധ വേണം. സന്ദർശനം നടത്തുന്ന പതിവ് രീതി പാടില്ല. നാം ഇക്കാര്യത്തിൽ പുലർത്തുന്ന ജാഗ്രതയാണ് നാടിനെ സംരക്ഷിച്ചു നിർത്തുക എന്ന ബോധ്യം എല്ലാവർക്കും വേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.