കോഴിക്കോട്: ‘‘ഓണം, വിഷു, പെരുന്നാൾ സമയങ്ങളിലാണ് ഇത്രയും തിരക്ക് കണ്ടത്. ഒരു മാസക്കാ ലത്തേക്ക് ആവശ്യമായ അരിയാണ് പലരും വാങ്ങിപ്പോകുന്നത്’ -മാവേലി സൂപ്പർമാർക്കറ്റിലെ ഒരു ജീവനക്കാരി പറയുന്നു. കോവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ പുറത്തിറങ്ങാൻ മടിച്ച നാട ്ടുകാർ രണ്ടുദിവസമായി നിത്യോപയോഗ സാധനങ്ങൾ വാങ്ങിക്കൂട്ടുകയാണ്.
വമ്പൻ സൂപ്പർ മാർക്കറ്റും മാവേലി സ്റ്റോറുകളും മുതൽ നാട്ടിൻപുറത്തെ ചെറിയ കടകളിൽവരെ അരിയും നിത്യോപയോഗ സാധനങ്ങളും വാങ്ങുന്നവരുടെ തിരക്കാണെന്ന് വ്യാപാരികൾ സാക്ഷ്യപ്പെടുത്തുന്നു. മുമ്പൊരിക്കലുമില്ലാത്തതും പ്രതീക്ഷിക്കാത്തതുമായ കച്ചവടമാണ് ഇപ്പോഴുള്ളതെന്ന് സംസ്ഥാനത്തെ പ്രമുഖ സൂപ്പർ മാർക്കറ്റ് ശൃംഖലയുടെ ഉടമകൾ അഭിപ്രായപ്പെട്ടതായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻറ് ടി. നസിറുദ്ദീൻ ‘മാധ്യമ’ത്തോട് പറഞ്ഞു. അനാവശ്യമായി സാധനങ്ങൾ വാങ്ങിക്കൂട്ടി ഭീതി ജനിപ്പിക്കേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഒരിടവേളക്കുശേഷം കഴിഞ്ഞദിവസങ്ങളിൽ കടകൾ സജീവമായെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തിന് പിന്നാലെയാണ് തിരക്കേറിയത്. ആവശ്യത്തിന് സാധനങ്ങൾ വാങ്ങിയാൽ മതിയെന്ന് പ്രധാനമന്ത്രിതന്നെ അഭ്യർഥിച്ചിട്ടുണ്ടെങ്കിലും ആരും വകവെക്കുന്നില്ല. ഞായറാഴ്ച ആരും പുറത്തിറങ്ങരുതെന്ന പ്രധാനമന്ത്രിയുടെ അഭ്യർഥനയും കടകളിലേക്ക് ‘ഓടാൻ’ മറ്റൊരു കാരണമായി. സാധനങ്ങൾക്ക് ക്ഷാമം നേരിടുമെന്ന് നാട്ടിൻപുറങ്ങളിൽ ചില കച്ചവടക്കാർ തന്നെ പ്രചരിപ്പിക്കുന്നതായും ആക്ഷേപമുണ്ട്. മാവേലി സൂപ്പർമാർക്കറ്റുകളിലും സ്റ്റോറുകളിലും വെള്ളിയാഴ്ച രാവിലെ പത്തുമണി മുതൽ തന്നെ തിരക്കായിരുന്നു. സബ്സിഡി നിരക്കിൽ അഞ്ചുകിലോ അരി മാത്രമേ ഒരു കാർഡിൽ നൽകുന്നുള്ളൂവെങ്കിലും അധിക വിലയ്ക്ക് തന്നെ അരി വാങ്ങുകയാണ്.
കോഴിക്കോട്ടുകാർക്ക് അത്ര പഥ്യമല്ലാത്ത മട്ട അരിയാണ് പല മാവേലി സ്റ്റോറുകളിലുമുള്ളത്. എന്നിട്ടും ഉടൻ സ്റ്റോക് തീരുന്ന അവസ്ഥയാണ്. ജില്ലക്ക് അകത്തേക്കും പുറത്തേക്കും അരിയും പലവ്യഞ്ജനങ്ങളും കൊണ്ടുപോകുന്ന വലിയങ്ങാടിയിലും വ്യാഴാഴ്ച മുതൽ കച്ചവടം കൂടുന്നുണ്ട്. 10 ചാക്ക് അരി വാങ്ങിയിരുന്ന കച്ചവടക്കാർ 50 ചാക്ക് വരെ കയറ്റിപ്പോകുന്ന അവസ്ഥയുണ്ട്. അനാവശ്യ ഭീതിയിൽ ക്ഷാമം വരുമെന്ന ‘പ്രതീക്ഷ’യിലാണ് ഇക്കൂട്ടർ.
പൊതുവിതരണ ശൃംഖലയിലും സ്വകാര്യ വിൽപന ശാലകളിലും ആവശ്യത്തിന് ഭക്ഷ്യധാന്യങ്ങൾ തയാറാണ്. ആറുമാസത്തിലേറെ കാലത്തേക്കുള്ള ഭക്ഷ്യധാന്യങ്ങൾ സംഭരിച്ചുവെച്ചതായി കേന്ദ്ര മന്ത്രി രാംവിലാസ് പാസ്വാൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, അധികൃതരുടെ നിർദേശങ്ങളെല്ലാം വകവെക്കാതെയാണ് യുദ്ധകാലത്തിന് സമാനമായി ജനങ്ങളുടെ പരക്കംപാച്ചിൽ. കടകളിൽ തിരക്ക് കൂട്ടുന്നത് രോഗവ്യാപനത്തിനു കാരണമാകുമെന്നതും ആരും വകവെക്കുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.