തിരുവനന്തപുരം: പുറത്തിറങ്ങരുതെന്ന നിർദേശം ലംഘിക്കുന്നവർക്കെതിരെ പൊലീസ് നിരീക്ഷണം ശക്തമാക്കി. ജില്ല അതിർത്തികളിൽ ബാരിക്കേഡ് സ്ഥാപിക്കുകയും കൂടുതൽ പൊലീസിനെ വിന്യസിക്കുകയും ചെയ്തു.
കാസർകോട് ജില്ലയിൽ വിവിധ റോഡുകൾ അടച്ച് ബാരിക്കേഡുകൾ സ്ഥാപിച്ചു. സ്വകാര്യ വാഹനങ്ങളിൽ അത്യാവശ്യത്തിന് പുറത്തിറങ്ങുന്നവർ സത്യവാങ്മൂലം നൽകണെമന്ന് അറിയിച്ചിരുന്നു. അത്യാവശ്യങ്ങൾക്കല്ലാതെ പുറത്തിറങ്ങുന്നവരെയും യുക്തമായ കാരണമില്ലാത്തവരെയും പൊലീസ് തടഞ്ഞ് വീട്ടിലേക്ക് തിരിച്ചയക്കുകയാണ്.
മലപ്പുറം ജില്ലയിൽ പ്രധാന റോഡുകളിൽ എട്ടോളം സ്ഥലങ്ങളിലും കൂടാതെ മറ്റു റോഡുകളിലും പൊലീസ് പരിശോധന ശക്തമാക്കി. കർണാടക -കേരള അതിർത്തിയായ മൂലഹള്ള ചെക്പോസ്റ്റിൽ വയനാട്ടിലേക്കെത്തിയ മലയാളികളടക്കം നിരവധിപേർ ചെക്ക്പോസ്റ്റിൽ കുടുങ്ങി കിടന്നിരുന്നു. ഇപ്പോൾ മലയാളികളെ മാത്രം കടത്തിവിടുന്നുണ്ട്.
സംസ്ഥാനത്തെ മിക്ക പൊലീസ് സ്റ്റേഷനു കീഴിലും പൊലീസ് റൂട്ട് മാർച്ച് നടത്തുന്നുണ്ട്. ജനങ്ങൾ റോഡിലിറങ്ങുന്നത് തടയാൻ കർശന നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. കൊച്ചിയിൽ നിരോധനാജ്ഞ ലംഘിച്ച 30 പേർക്കെതിരെ ഇന്നുമാത്രം േകസെടുത്തിട്ടുണ്ട്.
കഴിഞ്ഞദിവസം കാസർകോട് നിരോധനാജ്ഞ ലംഘിച്ചവർക്കെതിരെ ലാത്തിച്ചാർജ് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചിരുന്നു. നിർദേശം ലംഘിച്ചവർക്കെതിരെ സംസ്ഥാനത്ത് 100 ലധികം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.