ഇടുക്കി: ഇടുക്കി നെടുങ്കണ്ടം ഇരട്ടക്കൊലപാതക കേസിൽ കുറ്റം സമ്മതിച്ച് സജി. മൃതദേഹം കണ്ടെത്തിയ സമയം വീട്ടിൽനിന്ന് കാണാതായ സജിയെ വീടിന് സമീപത്തെ പറമ്പിൽ നിന്നാണ് പൊലീസ് പിടികൂടിയത്. സജിയെ പിടികൂടുന്നതിന് വേണ്ടി പൊലീസ് നായെയും ഡ്രോണും ഉപയോഗിച്ച് തെരച്ചിൽ നടത്തിയിരുന്നു. രണ്ടുദിവസമായി ഇയാൾ വീടിന് സമീപത്തെ പറമ്പിലെ വലിയ പായിടുക്കിലായിരുന്നു ഒളിച്ചിരുന്നത്. അവിടെനിന്ന് മറ്റോരിടത്തേക്ക് രക്ഷപ്പെടുന്നതിനിടെയാണ് സജിയെ പൊലീസ് പിടികൂടുന്നത്.
പിടികൂടുമ്പോൾ സജി അവശനിലയിലായിരുന്നു. മെഡിക്കൽ പരിശോധനക്ക് ശേഷം സജിയെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ചോദ്യം ചെയ്യൽ ഇപ്പോഴും തുടരുകയാണ്. തനിക്ക് തെറ്റ് പറ്റിയെന്ന് സജി പറഞ്ഞതായി നാട്ടുകാർ പറഞ്ഞു.
അതേസമയം, പിതാവിന്റെ തിരോധാനവും അന്വേഷിക്കണമെന്ന് സഹോദരി സിനി. പിതാവിനെ പെട്ടെന്ന് ഒരുദിവസം കാണാതാവുകയായിരുന്നു. പലയിടങ്ങളിലും അന്വേഷിച്ചു. എന്നാൽ, കണ്ടെത്താനായില്ലെന്നും സിനി പ്രതികരിച്ചു. ഈ അന്വേഷണങ്ങളിലൊന്നും സഹോദരൻ സജി പങ്കാളിയായില്ല. പിതാവും സജിയും തമ്മിൽ വഴക്കായിരുന്നു. സജി സ്ഥിരമായി മദ്യപിച്ച് വഴക്ക് ഉണ്ടാക്കുമെന്നും സഹോദരി ആരോപിച്ചു. പിതാവിനെ സജി അപായപ്പെടുത്തിയോയെന്ന് സംശയമുണ്ടെന്നും സിനി പറഞ്ഞു.
മാതാവിനെയും സഹോദരനെയും കാണാനില്ലെന്ന് കാണിച്ച് പൊലീസിൽ പരാതി നൽകിയിരുന്നു. പ്രാഥമിക അന്വേഷണത്തിന് പൊലീസ് വീട്ടിലെത്തിയപ്പോൾ സജി അവിടെയുണ്ടായിരുന്നു. ചോദ്യങ്ങൾക്കുള്ള മറുപടിയിൽ സംശയം തോന്നിയാണ് കൂടുതൽ അന്വേഷണത്തിനായി വൈകിട്ട് വീണ്ടും പൊലീസ് വീട്ടിലെത്തിയത്. അപ്പോൾ സജി അവിടെനിന്ന് രക്ഷപ്പെടുകയായിരുന്നു. അമ്മയുടെയും പിതാവിന്റെയും സഹോദരന്റെയും തിരോധാനത്തിൽ സജിക്ക് പങ്കുണ്ടോയെന്ന് സംശയിക്കുന്നുവെന്നും സഹോദരി പറഞ്ഞു. ഇക്കാര്യം പൊലീസിനെ അറിയിച്ചിരുന്നു.
വീട്ടിൽ കൃഷി ചെയ്തിരുന്ന കുരുമുളക്, ഏലം എന്നിവ ചന്തയിൽ കൊണ്ടുപോയി വിൽപ്പന നടത്തിയിരുന്നത് മൂത്ത സഹോദരൻ റെജിയായിരുന്നു. കുറച്ച് നാളായി സജിയാണ് ചന്തയിൽ പോയിരുന്നത്. ഇതേക്കുറിച്ച് നാട്ടുകാർ ചോദിച്ചപ്പോൾ സഹോദരൻ ചികിത്സയിലാണെന്നും അമ്മ സഹോദരിയുടെ വീട്ടിലാണെന്നും പറഞ്ഞു. സഹോദരിയെ വിളിച്ച് അന്വേഷിക്കുകയും തുടർന്ന് സഹോദരി പൊലീസിൽ പരാതി നൽകുകയുമായിരുന്നു. ഈ മാസം രണ്ട് മുതൽ മേരിക്കുട്ടിയെയും മകൻ റെജിയെയും കാണാനില്ലെന്ന പരാതി പൊലീസിന് ലഭിച്ചത് ഇന്നലെയാണ്. അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ ദുരൂഹത തോന്നിയ പൊലീസ് വീടിന്റെ പരിസരത്ത് പരിശോധന നടത്തി. തുടർന്നാണ് ഒരു പുരുഷന്റെയും സ്ത്രീയുടെയും ശരീരഭാഗങ്ങൾ കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.