മലപ്പുറം: കോവിഡ് 19 സ്ഥിരീകരിച്ചെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന വ്യാജപ്രചാരണത്തിൽ വലഞ്ഞ് പ്രവാസി കുടുംബം. മാർച്ച് 11ന് ദുബൈയിൽ നിന്നെത്തിയ മൂന്നംഗ കുടുംബവും ബന്ധുക്കളുമാണ് പുറത്തിറങ്ങാൻ പോലുമാവാതെ ദുരിതത്തിലായിരിക്കുന്നത്. ഇവർ സഞ്ചരിച്ച വിമാനത്തിലെത്തിയ കാസർകോട് സ്വദേശിക്ക് കഴിഞ്ഞദിവസം വൈറസ് ബാധ സ്ഥിരീകരിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. പിതാവ് ഹൃദയാഘാതം മൂലം മരിച്ചതിനെതുടർന്നാണ് ഈ കുടുംബം നാട്ടിലെത്തിയത്. വിമാനത്താവളത്തിൽ ഫോം പൂരിപ്പിക്കുന്നതടക്കമുള്ള എല്ലാ നടപടികളും പൂർത്തിയാക്കിയിരുന്നു. മൊബൈൽ നമ്പറും കൈമാറി.
എന്നാൽ, കാസർകോട് സ്വദേശിയുടെ ഫലം പോസിറ്റിവായതോടെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥയുടെ അറിയിപ്പെന്ന രീതിയിൽ ഒരു സ്ത്രീയുടെ ശബ്ദസന്ദേശം പ്രചരിച്ചു. നാട്ടിലെത്തിയ കുടുംബത്തെ അറിയുന്നവർ ഉടൻ കൺട്രോൾ റൂമിൽ ബന്ധപ്പെടണമെന്നായിരുന്നു സന്ദേശം. ഇത് വ്യാജമായിരുന്നു. ഉറവിടം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജില്ല മെഡിക്കൽ ഓഫിസർ ജില്ല പൊലീസ് മേധാവിക്ക് സന്ദേശം കൈമാറിയിരുന്നു. എന്നാൽ, ഇതിന് പിന്നാലെ രോഗം സ്ഥിരീകരിച്ചെന്ന രീതിയിൽ വ്യാജസന്ദേശങ്ങൾ വ്യാപകമായി.
രോഗം സ്ഥിരീകരിച്ചെന്ന സന്ദേശം ഡോക്ടർമാരുടെ ഗ്രൂപ്പിൽ പോലും പ്രചരിച്ചു. ഇതോടെ പ്രവാസികുടുംബവും ബന്ധുക്കളും തീർത്തും ഒറ്റപ്പെട്ട സ്ഥിതിയിലാണ്. വ്യാജ പ്രചാരണങ്ങൾ നടത്തിയവർക്കെതിരെ ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകി. കാസർകോട് സ്വദേശിക്കൊപ്പം വിമാനത്തിൽ വന്നവർ കൺട്രോൾ റൂമിൽ ബന്ധപ്പെടണമെന്ന് ജില്ല കലക്ടർ കഴിഞ്ഞദിവസം അറിയിപ്പ് നൽകിയിരുന്നു. ഇതിന് പിറകെ ആരോഗ്യവകുപ്പിൽനിന്ന് കുടുംബത്തെ ബന്ധപ്പെടുകയും എന്തെങ്കിലും രോഗലക്ഷണങ്ങളുണ്ടെങ്കിൽ അറിയിക്കണമെന്നാവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതുവരെ ആർക്കും രോഗലക്ഷണമൊന്നുമില്ല. മാർച്ച് 25ന് 14 ദിവസത്തെ സമ്പർക്ക നിയന്ത്രണകാലാവധി കഴിയുമെന്ന് കുടുംബം അറിയിച്ചു. ദുബൈയിലേക്ക് മടങ്ങിപ്പോകാനാവാത്തതിന് പുറമെ തങ്ങൾ കാരണം മറ്റ് കുടുംബാംഗങ്ങൾക്കുപോലും പുറത്തിറങ്ങാൻ പറ്റാതായതിെൻറ വിഷമത്തിലാണിവർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.