പോപ്കോണിനും ചായക്കും അമിത വില ഈടാക്കിയാൽ ഇനി പണി കിട്ടും; തിയറ്ററിലെ ഭക്ഷണക്കൊള്ളക്ക് കടുത്ത നടപടിയുമായി ഭക്ഷ്യ വകുപ്പ്
തിരുവനന്തപുരം: തിയറ്ററുകളിലെ അമിത ഭക്ഷണവിലക്കും കൊള്ളക്കുമെതിരെ നിയമനടപടികൾ കടുപ്പിക്കാൻ ഭക്ഷ്യവകുപ്പ് തയ്യാറാകുന്നു. ഇതോടെ പോപ്കോൺ ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾക്ക് അമിതമായി ഈടാക്കുന്ന തരത്തിലുള്ള നിയമലംഘനങ്ങൾക്കെതിരെ ഉപഭോക്തൃ കോടതികളിൽ കേസ് നൽകുന്നതിന് ജില്ലാ സപ്ലൈസ് ഓഫീസർമാർക്ക് അനുമതി നൽകും. ഇതിന്റെ ഭാഗമായി മന്ത്രി അനൂപ് ജേക്കബിന്റെ നിർദേശപ്രകാരം വിജ്ഞാപനം ഉടൻ പുറപ്പെടുവിക്കാനാണ് തീരുമാനം. വിജ്ഞാപനത്തിന്റെ കരട് മന്ത്രിക്ക് കൈമാറും.
വിജ്ഞാപനം പ്രാബല്യത്തിൽ വരുന്നതോടെ സർക്കാരിനുവേണ്ടി ജില്ലാ സപ്ലൈ ഓഫിസർമാർക്ക് നേരിട്ട് ഉപഭോക്തൃ കോടതികളിൽ കേസ് നൽകാനാകും. ഒൻപത് പരാതികളാണ് ഇതിനകം തയ്യാറായിരിക്കുന്നത്. ഇതിൽ ആദ്യ പരാതി കൊച്ചിയിലെ ഉപഭോക്തൃ കോടതിയിൽ നൽകും. ഇതോടൊപ്പം വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാത്തതിന് എസൻഷ്യൽ കമ്മോഡിറ്റീസ് നിയമപ്രകാരവും കേസെടുക്കും. കഴിഞ്ഞ ദിവസം ലീഗൽ മെട്രോളജി, ഭക്ഷ്യസുരക്ഷാ വകുപ്പുകൾ നടത്തിയ പരിശോധനയിൽ വ്യാപകമായ ക്രമക്കേടുകളാണ് കണ്ടെത്തിയിരുന്നു. തൂക്കക്കുറവ്, വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാതിരിക്കൽ എന്നിവ ഉൾപ്പെടെ 49 കേസുകൾ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പോപ്കോൺ പോലുള്ള പുതുതായി തയാറാക്കുന്ന ഭക്ഷ്യവസ്തുക്കളുടെ വില നേരിട്ട് നിയന്ത്രിക്കാൻ സർക്കാരിന് പരിമിതികളുണ്ടെങ്കിലും നിയമലംഘനങ്ങൾ കണ്ടെത്തുന്നിടത്ത് കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട പരിശോധനകൾ സംസ്ഥാനത്ത് ഇതിനകം ആരംഭിച്ചുകഴിഞ്ഞിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ ഇത് കൂടുതൽ ശക്തമാക്കുമെന്നും അദ്ദേഹം അറിയിച്ചതിന് ദിവസങ്ങൾക്ക് പിന്നാലെയാണ് നടപടി കടുപ്പിക്കുന്നത്. 80 ഗ്രാം പോപ്‌കോണിന് 295 രൂപ മുതൽ മുകളിലേക്കാണ് ചില തിയറ്ററുകളിലെ വില ഈടാക്കുന്നത്. ജ്യൂസ്, ചായ, കാപ്പി എന്നുതുടങ്ങി കുടിവെള്ളത്തിനുവരെ തീവില നൽകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.