സംസ്ഥാനത്ത് മൂന്നാമനും കൊറോണ; ആശങ്ക വേണ്ടെന്ന് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാൾക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായും കുറച്ചുപേർക്ക് കൂടി ബാധ ിക്കാൻ സാധ്യതയുണ്ടെന്നും മന്ത്രി കെ.കെ. ശൈലജ. കാസർകോട് ജില്ലയിൽ ഒരാൾക്ക് കൂടി സ്ഥിരീകരിച്ചേതാടെ വൈറസ്  ബാധയേറ്റവർ മൂന്നായി. ആശങ്കപ്പെടേണ്ടതില്ലെന്നും നേരിടാൻ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അതിജാഗ്ര ത പുലർത്തണമെന്നും മന്ത്രി നിയമസഭയിൽ ചട്ടം 300 പ്രകാരമുള്ള പ്രസ്താവനയിൽ വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സബ്മിഷനും മന്ത്രി വിശദീകരണം നൽകി.

കേന്ദ്ര സർക്കാർ ചൈനയിൽനിന്ന് ഡൽഹിയിൽ എത്തിച്ച മലയാ ളികൾക്ക് സൗകര്യം ഒരുക്കാൻ ഇടപെടൽ നടത്തും. കൺട്രോൾ റൂമിൽ പരാതികളുമായി ആരും ബന്ധപ്പെട്ടിട്ടില്ല. കൊറോണക്ക്  മരുന്നില്ലെങ്കിലും രോഗലക്ഷണങ്ങൾക്ക് ചികിത്സ നൽകുന്നുണ്ട്. പെെട്ടന്ന് പടരുന്ന രോഗമാണിത്. എന്നാൽ, മരണ നിരക്ക് കുറവാണ്. മരണകാരണമാകാതെ വൈറസിനെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് ലഭിച്ചയുടന്‍ കരുതല്‍ നടപടികളും മുന്നൊരുക്കങ്ങളും യുദ്ധകാലാടിസ്ഥാനത്തില്‍ ആരംഭിച്ചിരുന്നു. നിപ വൈറസിനെ അതിജീവിച്ച അനുഭവപാഠവുമായാണ് കൊറോണ വൈറസിനെ നേരിടുന്നത്. തൃശൂരിലും ആലപ്പുഴയിലും കൊറോണ സ്ഥിരീകരിച്ച രണ്ടുപേരുടെയും ആരോഗ്യനില തൃപ്തികരമാണ്. മൂന്നാമതാണ് കാസർകോേട്ടത്. എല്ലാ ജില്ലകളിലും കൺട്രോൾ റൂമുകളുണ്ട്. സംസ്ഥാന തല കൺട്രോൾ റൂം പ്രവർത്തനം ഏകോപിക്കുന്നു. കൊറോണ വൈറസ് ഒ.പി.യും ഐസൊലേഷന്‍ വാര്‍ഡുകളും തയാറാക്കിയതിനു പുറമെ എല്ലാ ആശുപത്രികളിലും അണുനശീകരണവും ഊര്‍ജിതമാക്കി. രോഗലക്ഷണങ്ങള്‍ ഉള്ളവരുടെ സാമ്പിളുകള്‍ പുണെ വൈറോളജി ലാബിലേക്ക് അയക്കുന്നുണ്ട്.

സ്വകാര്യ ആശുപത്രികള്‍ക്കും ജാഗ്രത നിര്‍ദേശം നല്‍കി. വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. രോഗലക്ഷണങ്ങളോ എന്തെങ്കിലും സംശയങ്ങളോ ഉണ്ടെങ്കില്‍ ദിശ 1056 (ടോള്‍ഫ്രീ), 0471 255 2056 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്നും മന്ത്രി അഭ്യർഥിച്ചു.



കൊറോണ: തദ്ദേശസ്ഥാപനങ്ങൾക്ക് മുൻകരുതൽ നിർദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെത്തുടർന്ന് തദ്ദേശസ്ഥാപനങ്ങൾ സ്വീകരിക്കേണ്ട നടപടി സംബന്ധിച്ച് സർക്കാർ നിർദേശങ്ങൾ പുറപ്പെടുവിച്ചു. വൈറസ് ബാധ തടയുന്നതിന് വ്യക്തിശുചിത്വവുമായി ബന്ധപ്പെട്ട് വിപുലമായ പ്രചാരണ പരിപാടികൾ തദ്ദേശ സ്ഥാപനതലത്തിൽ സംഘടിപ്പിക്കണം. രോഗലക്ഷണങ്ങളുള്ള വ്യക്തികൾ പൊതുസമ്പർക്കം ഒഴിവാക്കൽ തുടങ്ങി വ്യക്തി ശുചിത്വവുമായി ബന്ധപ്പെട്ട് ബോധവത്കരണത്തിന് വിപുല കാമ്പയിൻ പൊതുജനങ്ങൾ ഒത്തുകൂടുന്ന എല്ലാസ്ഥലങ്ങളും കേന്ദ്രീകരിച്ച് നടത്തണം. ജീവനക്കാർ, സന്ദർശകർ, രോഗികൾ തുടങ്ങി ആരോഗ്യസ്ഥാപനങ്ങളുമായി ബന്ധപ്പെടുന്ന എല്ലാവരും ആരോഗ്യവകുപ്പ് പുറപ്പെടുവിച്ച ഇൻഫെക്ഷൻ കൺട്രോൾ പ്രോട്ടോക്കോൾ പാലിക്കണം. ഇതുസംബന്ധിച്ച പരിശീലനം, മാർഗനിർദേശങ്ങൾ എഴുതിപ്രദർശിപ്പിക്കൽ തുടങ്ങിയ നടപടികൾ തദ്ദേശസ്ഥാപനതലത്തിൽ സ്വീകരിക്കണം.

തദ്ദേശസ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള ആശുപത്രികളിൽ കൊറോണ രോഗബാധിതർക്ക് സത്വര ചികിത്സ ലഭ്യമാക്കുന്നതിന് മരുന്നുകൾ ഉൾപ്പെടെ സംവിധാനങ്ങൾക്ക് കുറവ് വരുത്താതെ ശ്രദ്ധിക്കണം. രോഗം പകരുന്നത് തടയാനുള്ള സാധനസാമഗ്രികൾ രോഗിയുടെ കുടുംബത്തിന് ആവശ്യമെങ്കിൽ വാങ്ങിനൽകണം. ഐസൊലേഷന് വിധേയമാകുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് ദൈനംദിന ജീവിതസഹായം ലഭ്യമാക്കണം. പരിചരണത്തിന് സഹായിയെ ലഭ്യമാക്കേണ്ടിവന്നാൽ അതിനുള്ള ക്രമീകരണം ചെയ്യണം. ഈ പ്രവർത്തനങ്ങൾക്കാവശ്യമായ തുക തദ്ദേശസ്ഥാപനങ്ങളുടെ തനത് ഫണ്ടിൽനിന്ന് ലഭ്യമാക്കാനും തദ്ദേശസ്വയംഭരണ വകുപ്പിെൻറ സർക്കുലറിൽ അനുമതി നൽകി.

Tags:    
News Summary - coronavirus in kasaragod -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.