പെരുമ്പാവൂര്‍: സി.പി.എം യുവ നേതാവിന് കോണ്‍ഗ്രസ് നേതാവ് നല്കിയ പണം തിരിച്ചുകൊടുക്കാത്തത് വിവാദത്തില്‍. ഭാര്യക്ക് ദേവസ്വം ബോര്‍ഡില്‍ ജോലി ലഭിക്കാന്‍ പ്രതിഫലം നല്‍കാനാണ് കോണ്‍ഗ്രസ് നേതാവ് തദ്ദേശ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ലക്ഷങ്ങള്‍ നല്‍കിയത്. നഗരസഭയിലെ പ്രധാന വാര്‍ഡില്‍ കോണ്‍ഗ്രസ് നേതാവിനെതിരെ മത്സരിക്കില്ലെന്ന ഉറപ്പിലാണ് പ്രാദേശിക സി.പി.എം യുവ നേതാവ് കൈക്കൂലി കൈപ്പറ്റിയത്.
മാത്രവുമല്ല, വാര്‍ഡില്‍ മത്സരിക്കുന്ന ഇടതുപക്ഷ സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്താനുള്ള പങ്കുവഹിക്കാമെന്നും വാക്കു കൊടുത്തതായി പറയുന്നു. കോണ്‍ഗ്രസിലെ ഒരു സര്‍വിസ് സഹകരണ ബാങ്ക് ബോര്‍ഡ് അംഗവും പണം കൈമാറുന്ന വേളയില്‍ ഉണ്ടായിരുന്നതായി കബളിപ്പിക്കപ്പെട്ട നേതാവ് പറഞ്ഞു.
പണം വാങ്ങി ഭാര്യ ജോലിയില്‍ പ്രവേശിച്ചശേഷം നടന്ന നഗരസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവിനെതിരെ മത്സരിക്കാന്‍ യുവ നേതാവ് സീറ്റ് ചോദിച്ചുവാങ്ങുകയായിരുന്നു. തനിക്കെതിരെ മത്സരിക്കുന്ന വിവരം അറിഞ്ഞപ്പോള്‍തന്നെ കോണ്‍ഗ്രസ് നേതാവ് പണം ആവശ്യപ്പെട്ടെങ്കിലും താന്‍ മത്സരരംഗത്തുണ്ടാകുമെങ്കിലും സജീവമാകില്ലെന്നും തോറ്റുകൊടുക്കാമെന്നും ഉറപ്പു കൊടുത്തത്രേ. എന്തായാലും ഫലം വന്നപ്പോള്‍ സി.പി.എം നേതാവ് നിസ്സാര വോട്ടിന് വിജയിക്കുകയായിരുന്നു.
ഇതോടെ കോണ്‍ഗ്രസ് നേതാവ് താന്‍ കബളിപ്പിക്കപ്പെട്ടതായ വിവരം കോണ്‍ഗ്രസിെൻറയും സി.പി.എമ്മിെൻറയും ഉന്നത നേതാക്കളെ ധരിപ്പിച്ചു. പണം തിരിച്ചുകൊടുക്കാമെന്ന് സി.പി.എമ്മിലെ ചില നേതാക്കള്‍ അനുനയിപ്പിച്ചെങ്കിലും കോണ്‍ഗ്രസ് നേതാവ് വഴങ്ങാന്‍ തയാറായിട്ടില്ല. ഇതിനെതിരെ പെരുമ്പാവൂര്‍ സിവില്‍ കോടതിയില്‍ പരാതി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.