കോൺഗ്രസ് നേതാവിെൻറ കൊലപാതകം: സി.പി.എം മുൻ ലോക്കൽ സെക്രട്ടറിക്ക് വധശിക്ഷ

ആലപ്പുഴ: കോണ്‍ഗ്രസ് നേതാവിനെ വീട്ടിൽ കയറി ആക്രമിച്ച് കൊലപ്പെടുത്തിയ കേസിൽ സി.പി.എം മുന്‍ ലോക്കല്‍ സെക്രട്ടറിക്ക് വധശിക്ഷ. സി.പി.എം പ്രവര്‍ത്തകരായ മറ്റ് അഞ്ച് പ്രതികളെ ജീവപര്യന്തം കഠിനതടവിനും ശിക്ഷിച്ചു. എല്ലാ പ്രതികളും ഒാരോ ലക്ഷം രൂപ വീതം കൊല്ലപ്പെട്ടയാളുടെ ഭാര്യക്ക് നൽകണമെന്നും ആലപ്പുഴ അഡീഷനൽ സെഷൻസ് കോടതി ജഡ്ജി കെ. അനില്‍കുമാർ ഉത്തരവിട്ടു. 

ചേര്‍ത്തല നഗരസഭ 32ാം വാര്‍ഡില്‍ കുറ്റിക്കാട് കൊച്ചുപറമ്പില്‍ കെ.എസ്. ദിവാകരൻ (56) കൊല്ലപ്പെട്ട കേസിലാണ് വിധി. സി.പി.എം ചേര്‍ത്തല വെസ്റ്റ് മുന്‍ ലോക്കല്‍ സെക്രട്ടറിയും ചേര്‍ത്തല നഗരസഭ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷനുമായിരുന്ന ആര്‍. ബൈജുവിനെയാണ് (45) കോടതി വധശിക്ഷക്ക് വിധിച്ചത്. ചേര്‍ത്തല നഗരസഭ 32ാം വാര്‍ഡ് ചേപ്പിലപൊഴി വി. സുജിത് (മഞ്ജു- 38), കോനാട്ട് എസ്. സതീഷ് കുമാര്‍ (കണ്ണന്‍ -38), ചേപ്പിലപൊഴി പി. പ്രവീണ്‍ (32), 31ാം വാര്‍ഡ് വാവള്ളി എം. ബെന്നി (45), 32ാം വാര്‍ഡ് ചൂളക്കല്‍ എന്‍. സേതുകുമാര്‍ (45) എന്നിവെരയാണ് ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ചത്.

2009 നവംബര്‍ 29നാണ് കോൺഗ്രസ് വാർഡ് പ്രസിഡൻറും കയർ തൊഴിലാളിയുമായിരുന്ന ദിവാകരൻ ആക്രമിക്കപ്പെട്ടത്. പരിക്കേറ്റ ദിവാകരന്‍ 10ാം ദിവസം മരിച്ചു. കയര്‍ വകുപ്പിെൻറ ‘വീട്ടിലൊരു കയറുൽപന്നം’ പദ്ധതിയുടെ ഭാഗമായി കയർ തടുക്ക് വിൽപനയുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. തടുക്ക് വിൽപനക്ക് എത്തിയ ബൈജുവും സംഘവും ദിവാകരനും മകന്‍ ദിലീപുമായി തര്‍ക്കമുണ്ടായി. തടുക്കിന് വില കൂടുതലാണെന്ന കാരണത്താല്‍ ദിവാകരന്‍ തടുക്ക് വാങ്ങാൻ തയാറായില്ല. എന്നാല്‍, സംഘം തടുക്ക് നിര്‍ബന്ധമായി വീട്ടില്‍ വെക്കുകയായിരുന്നു. ആവശ്യമില്ലെങ്കില്‍ വാങ്ങിച്ച് കത്തിച്ചുകളയാനും പ്രതികള്‍ പറഞ്ഞു.

അതേദിവസം ഉച്ചക്ക് നടന്ന ഗ്രാമസഭയില്‍ ദിവാകരെൻറ മകന്‍ ദിലീപ് വിഷയം ഉന്നയിച്ചു. ഇതിെൻറ വൈരാഗ്യത്തില്‍ രാത്രി വീട് ആക്രമിക്കുകയായിരുന്നു. തടികൊണ്ട് തലക്ക് അടിയേറ്റാണ് ദിവാകരന് പരിക്കേറ്റത്. തടയാന്‍ ശ്രമിച്ച മകന്‍ ദിലീപിനും ഭാര്യ രശ്മിക്കും പരിക്കേറ്റിരുന്നു. ഡിസംബര്‍ ഒമ്പതിനാണ് ദിവാകരന്‍ മരിച്ചത്. സി.പി.എം പ്രാദേശിക നേതാവായ ബൈജുവിനെ ആദ്യം പ്രതി ചേര്‍ത്തിരുന്നില്ല. പിന്നീട് പ്രതിഷേധമുയര്‍ന്നതിനെത്തുടര്‍ന്ന് ആറാം പ്രതിയാക്കുകയായിരുന്നു. കൊലപാതകം നടത്താന്‍ ഗൂഢാലോചന നടത്തിയതിനാണ് ഇയാള്‍ക്ക് വധശിക്ഷ ലഭിച്ചത്.

വ്യാജ വിസ കേസില്‍ നേരേത്ത അറസ്റ്റിലായിട്ടുള്ള ബൈജു വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസില്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്. ആറാം പ്രതിയായ ബൈജുവിനെ ആദ്യം ലോക്കല്‍ സെക്രട്ടറി സ്ഥാനത്തുനിന്നും പിന്നീട് പാര്‍ട്ടിയില്‍നിന്നും എട്ടുവര്‍ഷം മുമ്പ് സി.പി.എം പുറത്താക്കിയിരുന്നു. തെന്നിന്ത്യന്‍ യുവനടിയുടെ ഡ്രൈവറായ സേതുകുമാര്‍ എറണാകുളത്ത് മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച കേസിലെയും പ്രതിയാണ്. സുജിത് ഗുണ്ട ആക്ട് പ്രകാരം റിമാൻഡിൽ കഴിഞ്ഞിട്ടുള്ളയാളാണ്.

രാഷ്ട്രീയ കൊലപാതകക്കേസിലെ അപൂർവ വിധി; ബൈജു സമൂഹത്തിന് വിപത്ത്
ചേർത്തലയിലെ കോൺഗ്രസ് പ്രാദേശിക നേതാവും കയർ തൊഴിലാളിയുമായിരുന്ന കെ.എസ്. ദിവാകരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതി ബൈജു സമൂഹത്തിന് വിപത്താണെന്ന് കോടതി. പ്രോസിക്യൂഷൻ വാദം കണക്കിലെടുക്കുേമ്പാൾ നിഷ്ഠുര കൊലപാതകമാണ് ഇയാൾ നടത്തിയതെന്നും കോടതി നിരീക്ഷിച്ചു.

ഇക്കാര്യത്തിൽ കേസ് അന്വേഷിച്ച സി.െഎയുടെ നിലപാട് സേനക്ക് അപമാനമാണ്. അപൂർവങ്ങളിൽ അപൂർവമായ കേസാണിത്. ഇതിനാലാണ് മുഖ്യകണ്ണിയായി പ്രവർത്തിച്ച പ്രതിക്ക് വധശിക്ഷ നൽകുന്നതെന്നും കോടതി വ്യക്തമാക്കി. കേസിൽ ഉണ്ടായത് രാഷ്ട്രീയ കൊലപാതക കേസിലെ അപൂർവ വിധിയാണ്. കേസിലെ പ്രതികളായ സി.പി.എമ്മുകാരിൽ ആറിൽ അഞ്ചുപേർക്കും ജീവപര്യന്തം കഠിനതടവ് നൽകിയപ്പോൾ പാർട്ടി മുൻ ലോക്കൽ സെക്രട്ടറിയായ ചേര്‍ത്തല നഗരസഭ 32-ാം വാര്‍ഡ് കാക്കപറമ്പത്ത് വെളി ആർ. ബൈജുവിനാണ് വധശിക്ഷ വിധിച്ചത്. രാഷ്ട്രീയമാനം ആരോപിക്കപ്പെട്ട കേസിെൻറ തുടക്കം അതുകൊണ്ടുതന്നെ മെല്ലെപ്പോക്കിലായിരുന്നു. ഇതിനെതിരെ കോൺഗ്രസ് പരസ്യ പ്രതിഷേധവും നടത്തിയിരുന്നു.

ചേർത്തലയിലും ആലപ്പുഴയിലും രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിപ്പിച്ച കൊലപാതകമായിരുന്നു ദിവാകരേൻറത്. അഞ്ചാം പ്രതിയും സി.പി.എം നേതാവിെൻറ മകനുമായ എൻ. സേതുകുമാറിെൻറ വസതിയിൽ രാത്രി ഏഴോടെ ഗൂഢാലോചന നടത്തിയെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. ബൈജുവായിരുന്നു സൂത്രധാരൻ. പിന്നീടായിരുന്നു ആക്രമണം. കേസിെൻറ വിചാരണ 2017 ഡിസംബർ ആറിനാണ് ആരംഭിച്ചത്. 22 സാക്ഷികളെ വിസ്തരിച്ചു. ചേർത്തല പൊലീസ് രജിസ്റ്റർ ചെയ്ത േകസിൽ രാഷ്ട്രീയ സ്വാധീനം അന്വേഷണത്തെ തണുപ്പിച്ചു. വൈകിയാണ് വിചാരണ തുടങ്ങിയത്. തുടക്കത്തിൽ പ്രതിപ്പട്ടികയിൽ ബൈജുവിനെ ചേർത്തിരുന്നില്ല. പ്രതികൾക്ക് അപ്പീൽ നൽകാൻ കോടതി 30 ദിവസം സമയം നൽകിയിട്ടുണ്ട്.



 

Tags:    
News Summary - Congress Leaders Murder: CPM Leader gets Capital Punishment - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.