തിരുവനന്തപുരം: അമേരിക്കൻ കമ്പനിയായ സ്പ്രിൻക്ലറുമായി സംസ്ഥാന സർക്കാറുണ്ടാക്കിയ കരാർ പരിശോധിക്കാൻ രണ്ടംഗ വിദഗ്ധസമിതിയെ സർക്കാർ നിയോഗിച്ചു. മുൻ ആരോഗ്യ അഡീ. ചീഫ് സെക്രട്ടറി രാജീവ് സദാനന്ദനും സിവിൽ ഏവിയേഷൻ മുൻ സെക്രട ്ടറി എൻ. മാധവൻ നമ്പ്യാരുമാണ് അംഗങ്ങൾ. പൊതുഭരണവകുപ്പാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. തിങ്കളാഴ്ചയാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്.
ഒരുമാസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം. കരാറിനെ സംബന്ധിച്ച് നിലവിലെ ആരോപണങ്ങളെല്ലാം സമിതി പരിശോധിക്കും. കരാറിൽ വീഴ്ചയുണ്ടോ എന്നതാണ് പ്രധാനമായും പരിശോധിക്കുന്നത്. പൗരന്മാരുടെ സ്വകാര്യത സംരക്ഷിച്ചാണോ കരാർ ഒപ്പിട്ടത്, മാനദണ്ഡങ്ങളും നടപടിക്രമങ്ങളും പാലിച്ചോ, അസാധാരണ സാഹചര്യം കണക്കാക്കി കരാർ ന്യായീകരിക്കാൻ കഴിയുമോ എന്ന കാര്യങ്ങളും പരിശോധിക്കും. ഭാവിയിൽ ഇതുസംബന്ധിച്ച് എന്തെല്ലാം നടപടികൾ സ്വീകരിക്കണമെന്ന നിർദേശവും സമിതി സർക്കാറിന് നൽകണം.
അതേസമയം, സമിതിയെ നിയോഗിച്ച വിവരം ചൊവ്വാഴ്ച സർക്കാർ ഹൈകോടതിയെ അറിയിച്ചിട്ടില്ല. സ്പ്രിൻക്ലർ സൂക്ഷിക്കുന്ന വിവരങ്ങൾ സുരക്ഷിതമാണെന്ന് ഉറപ്പുണ്ടോയെന്ന് ഹൈകോടതി സർക്കാറിനോട് ചോദിച്ചിരുന്നു. സംസ്ഥാനത്തിന് സ്വന്തമായി ഐ.ടി വിഭാഗമില്ലേയെന്നും കോടതി ചോദിച്ചു.
ഇതുസംബന്ധിച്ച ഹരജി പരിഗണിക്കവെയാണ് ഹൈകോടതി ഇക്കാര്യങ്ങൾ അന്വേഷിച്ചത്. ഇക്കാര്യത്തിൽ സർക്കാറിെൻറ മറുപടി അപകടകരമാണെന്നും കോടതി നിരീക്ഷിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.