കെ.കെ. ശൈലജ
കണ്ണൂർ: നിയമസഭ തെരഞ്ഞെടുപ്പിൽ സി.പി.എം കേന്ദ്രകമ്മിറ്റിയംഗം കെ.കെ. ശൈലജ മത്സരിക്കണമോ എന്ന കാര്യത്തിൽ ഇന്ന് നിർണായകം. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗ തീരുമാനപ്രകാരം ഇന്ന് ചേരുന്ന കണ്ണൂർ ജില്ല സെക്രട്ടേറിയറ്റ് യോഗം ഇക്കാര്യത്തിൽ തീരുമാനമെടുക്കും. സിറ്റിങ് സീറ്റായ മട്ടന്നൂരിൽ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജിനെ മത്സരിപ്പിക്കാൻ തീരുമാനിച്ചതോടെയാണ് കെ.കെ. ശൈലജ പുറത്തായ സാഹചര്യമുണ്ടായത്.
മട്ടന്നൂർ ഇല്ലെങ്കിൽ മത്സരത്തിനില്ലെന്ന നിലപാടിലായിരുന്ന ഇവർ, പാർട്ടി നിർദേശിച്ചാൽ പേരാവൂരിൽ മത്സരിക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. പേരാവൂരിൽ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫിനെതിരെ മത്സരിക്കുന്നത് പാർട്ടിക്ക് ഗുണം ചെയ്യുമെന്ന വിലയിരുത്തലുമുണ്ട്. മുമ്പ് പേരാവൂർ എം.എൽ.എയായിരുന്നു ശൈലജ.
സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനങ്ങൾ ജില്ല സെക്രട്ടേറിയറ്റിൽ റിപ്പോർട്ട് ചെയ്യും. അതിനുശേഷമാവും മത്സരിപ്പിക്കണമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുക.
കണ്ണൂർ ജില്ലയിൽ സി.പി.എം മത്സരിക്കുന്ന എട്ട് മണ്ഡലങ്ങളിൽ കഴിഞ്ഞയാഴ്ചയാണ് സാധ്യത പട്ടിക തയാറാക്കി സംസ്ഥാന കമ്മിറ്റിക്ക് വിട്ടത്. ധർമടത്ത് പിണറായി വിജയനു പുറമെ തലശ്ശേരി കാരായി രാജൻ, മട്ടന്നൂർ വി.കെ. സനോജ്, തളിപ്പറമ്പ് പി.കെ. ശ്യാമള, അഴീക്കോട് കെ.വി. സുമേഷ്, കല്യാശ്ശേരി എം.വിജിൻ, പയ്യന്നൂർ ടി.ഐ. മധുസൂദനൻ, പേരാവൂർ സക്കീർ ഹുസൈൻ എന്നിങ്ങനെയാണ് ഈ പട്ടിക.
സി.പി.എം ഏരിയ സെക്രട്ടറി കൂടിയാണ് പേരാവൂരിൽ പരിഗണിക്കുന്ന സക്കീർ ഹുസൈൻ. 2021ൽ തലശ്ശേരിയിൽ എ.എൻ. ഷംസീർ, പേരാവൂരിൽ സക്കീർ ഹുസൈൻ എന്നിങ്ങനെയായിരുന്നു സി.പി.എമ്മിലെ ന്യൂനപക്ഷ പ്രാതിനിധ്യം. കെ.കെ. ശൈലജക്ക് പേരാവൂരിൽ സീറ്റ് നൽകിയാൽ തലശ്ശേരിക്കു പുറമെ പേരാവൂരിലും ഇത്തവണ സാമുദായിക പ്രാതിനിധ്യം ഇല്ലാതാവും. അങ്ങനെയെങ്കിൽ ശൈലജയെ തളിപ്പറമ്പിലും പരിഗണിച്ചേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.