കൊച്ചി: ഗതാഗത നിയമലംഘനം തടയാൻ മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ പൊലീസുമായി സഹകരിച്ച് വാഹന പരിശോധന ഊർജിതമാക്കുന്നു. വാഹനങ്ങളിൽ വേഗപ്പൂട്ട്, ജി.പി.എസ്, അനധികൃതമായി സ്ഥാപിച്ച കളർ ലൈറ്റുകൾ, എൽ.ഇ.ഡി ലൈറ്റുകൾ, ഹൈ ബീം ലൈറ്റുകൾ, എയർഹോൺ, അമിത സൗണ്ട് ബോക്സുകൾ, അമിത ലോഡ് എന്നിവയാണ് പ്രധാനമായും പരിശോധിക്കുന്നത്.
ഗതാഗത കമീഷണറുടെ നിർദേശപ്രകാരം ജനുവരി 15 വരെ കർശന പരിശോധന തുടരും. റോഡ് ഉപയോഗിക്കുന്ന മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതും അനുവദനീയവും അല്ലാത്ത ലൈറ്റുകൾ ഫിറ്റ് ചെയ്തതും, അമിത ശബ്ദം ഉണ്ടാക്കുന്ന എയർ ഹോണുകൾ ഘടിപ്പിച്ചതുമായ വാഹനങ്ങൾ കണ്ടെത്തിയാൽ ഫിറ്റ്നസ് ക്യാൻസൽ ചെയ്യുന്നത് ഉൾപ്പെടെയുള്ള കർശനമായ നടപടികൾ സ്വീകരിക്കും.
അനധികൃത ഫിറ്റിംഗ് ആയി എയർഹോൺ ഉപയോഗിച്ചാൽ 5000 രൂപ വരെയാണ് പിഴ, വാഹനങ്ങളിൽ അനധികൃതമായി ലൈറ്റ് ഘടിപ്പിച്ചാലും 5000 രൂപ പിഴ ചുമത്തും. സ്പീഡ് ഗവർണർ അഴിച്ചു വച്ചു സർവീസ് നടത്തുന്ന വാഹനങ്ങളുടെ ഫിറ്റ്നസ് റദ്ദാക്കും. ട്രിപ്പിൾ റൈഡിങ് സ്റ്റണ്ടിങ് എന്നിവ കാണുകയാണെങ്കിൽ ലൈസൻസ് ക്യാൻസൽ ചെയ്യുന്ന ഉൾപ്പെടെയുള്ള നടപടികൾ ഉണ്ടാവും
വാഹനങ്ങളിൽ ഘടിപ്പിച്ചിരിക്കുന്ന വർണ്ണ ലൈറ്റുകൾ, എൽ.ഇ.ഡി ലൈറ്റുകൾ എന്നിവ അഴിച്ചുമാറ്റിയതിനു ശേഷം മാത്രമേ സർവീസ് നടത്തുവാൻ അനുവദിക്കുകയുള്ളൂ എന്ന് എറണാകുളം ആർ.ടി.ഒ ടി.എം. ജേഴ്സൺ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.